തന്റെ പേരിനൊപ്പം മമ്മൂട്ടി എന്ന് ചേര്‍ക്കാതെ സല്‍മാന്‍ എന്ന് ചേര്‍ത്തതിനെക്കുറിച്ച് തുറന്നുപറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍. ഒരു ദേശീയമാധ്യമവുമായുള്ള അഭിമുഖത്തിലാണ് ദുല്‍ഖര്‍ മനസ്തുറന്നത്.
സ്‌കൂളില്‍ എന്നെ ആളുകള്‍ മമ്മൂട്ടിയുടെ മകന്‍ എന്ന നിലയില്‍ ശ്രദ്ധിക്കരുതെന്നായിരുന്നു അദ്ദേഹത്തിന്. പക്ഷേ കേരളത്തിലെ ഏതെങ്കിലും സ്‌കൂളിലായിരുന്നു പഠിച്ചിരുന്നതെങ്കില്‍ അത് ഉറപ്പായും സംഭവിക്കുമായിരുന്നു. എന്റെ പേര് വെറുതെ ആരെങ്കിലും വായിക്കുമ്പോഴോ പറയുമ്പോഴോ പോലും മമ്മൂട്ടിയുമായി ബന്ധപ്പെടുത്തുന്നത് അദ്ദേഹം ഇഷ്ടപ്പെട്ടില്ല. എന്റെ കുടുംബത്തില്‍ ആര്‍ക്കും സല്‍മാന്‍ എന്നൊരു ലാസ്റ്റ് നെയിം അന്ന് ഇല്ല- ദുല്‍ഖര്‍ പറഞ്ഞു.
എന്നെക്കുറിച്ചോ എന്റെ അഭിനയത്തെക്കുറിച്ചോ ഏതെങ്കിലും അഭിമുഖത്തിൽ ചോദിച്ചാൽ, 'മറ്റ് നടന്മാരെക്കുറിച്ച് ഞാന്‍ സംസാരിക്കില്ലെന്നോ മറ്റോ ആയിരിക്കും അദ്ദേഹത്തിന്റെ മറുപടി. എന്റെ സിനിമയുടെ പ്രമോഷന് വേണ്ടി ഒരിക്കൽപ്പോലും അച്ഛൻ പ്രവർത്തിച്ചിട്ടില്ല. അതിനെക്കുറിച്ച് ആരെങ്കിലും ചോദിച്ചാൽ ഞങ്ങള്‍ രണ്ട് വ്യത്യസ്തരായ നടന്മാര്‍ ആണെന്നാണ് അദ്ദേഹം പറയുക.'- ദുൽഖർ മനസ് തുറന്നു. അച്ഛന്റെ ഈ നിലപാട് തന്നെ ഏറെ സഹായിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും ദുല്‍ഖര്‍ പറഞ്ഞു.