പെരുമ്പാവൂരിൽ കൊല ചെയ്യപ്പെട്ട നിയമവിദ്യാത്ഥിനി ജിഷ ഇപ്പോഴും നോവുന്ന ഒരോർമ്മയാണ്. വലിയ കോളിളക്കം സൃഷ്ടിച്ച കേസിൽ, സുമനസ്സുകളെ ഏറ്റവുമധികം വേട്ടയാടിയത് ജിഷയുടെ അമ്മ രാജേശ്വരിയുടെ മകളെയോർത്തുള്ള വിലാപങ്ങളായിരുന്നു. പിന്നീടും പലപ്പോഴായി രാജേശ്വരി വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോഴിതാ രാജേശ്വരി സിനിമയില്‍ അഭിനയിക്കുന്നു എന്നതാണ് പുതിയ വാർത്ത. ‘എന്‍മഗജ ഇതാണ് ലൗ സ്റ്റോറി’ എന്ന ചിത്രത്തിലൂടെയാണ് രാജേശ്വരിയുടെ സിനിമാ പ്രവേശനം. നവാഗതനായ ബിലാല്‍ മെട്രിക്സ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിയാസ് പെരുമ്പാവൂരാണ് നിര്‍മ്മാതാവ്.
‘എന്‍മഗജ ഇതാണ് ലൗ സ്റ്റോറി’ ഈ വര്‍ഷം തീയേറ്ററിലെത്തുമെന്നാണ് സൂചന. സിനിമ ഫുള്‍ സസ്പെന്‍സ് ആണെന്നും എല്ലാവരും അറിഞ്ഞിരിക്കേണ്ട കഥയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്നും രാജേശ്വരി പറയുന്നു.
തനിക്ക് ഇപ്പോള്‍ ധാരാളം രോഗങ്ങളുണ്ടെന്നും ചികിത്സിക്കാന്‍ പണം ആവശ്യമായതിനാലാണ് സിനിമയില്‍ അവസരം ലഭിച്ചപ്പോള്‍ അഭിനയിക്കാന്‍ തീരുമാനിച്ചതെന്നും രാജേശ്വരി. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം കിട്ടിയാൽ സ്ഥാനാര്‍ത്ഥിയാകാന്‍ താന്‍ തയാറാണെന്നും രാജേശ്വരി വ്യക്തമാക്കുന്നു.