ബോക്സ് ഓഫീസിൽ സർവ്വകാല റെക്കോഡുകൾ കുറിച്ച് കുതിക്കുകയാണ് തെലുങ്ക് ചിത്രം മഹാനടി . തെലുങ്ക് നടി സാവിത്രിയുടെ ജീവിത കഥ പറഞ്ഞ ചിത്രത്തെ പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. സാവിത്രിയെ അഭ്രപാളിയിൽ അനശ്വരയാക്കിയ കീർത്തി സുരേഷിനും ജെമിനി ഗണേഷനായെത്തി വിസ്മയിപ്പിച്ച ദുൽഖർ സൽമാനും വിവിധ കോണുകളിൽ നിന്നും അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്.
എന്നാൽ മഹാനടിയുടെ ജനപ്രീതിക്കൊപ്പം വിവാദങ്ങളും തലപൊക്കുകയാണ്. ചിത്രത്തിലുടനീളം തന്റെ പിതാവ് ജെമിനി ഗണേഷനെ അപമാനിച്ചുവെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് മകൾ കമല സെല്‍വരാജ്. ജെമിമി ഗണേഷന് ആദ്യ ഭാര്യ അലമേലുവിലുണ്ടായ മകളാണ് കമല. ഒരു സ്വകാര്യ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു കമലയുടെ തുറന്നു പറച്ചിൽ.
‘എന്റെ അച്ഛനെ മഹാനടിയുടെ അണിയറ പ്രവര്‍ത്തകര്‍ മോശമായി ചിത്രീകരിച്ചുവെന്ന് അറിഞ്ഞപ്പോള്‍ സത്യത്തില്‍ ഹൃദയം തകര്‍ന്നു. സാവിത്രിയെ കാണാനായി മാത്രം സെറ്റുകള്‍ തോറും ജോലിയൊന്നുമില്ലാതെ അലഞ്ഞു നടക്കുന്ന ആളായി അവര്‍ അദ്ദേഹത്തെ ചിത്രീകരിച്ചു. എന്നാല്‍ സത്യാവസ്ഥ എന്താണ്, ആ കാലഘട്ടത്തില്‍ എന്റെ അച്ഛന്‍ മാത്രമായിരുന്നു ഏറ്റവും വലിയ താരം.’– കമല തുറന്നു പറയുന്നു.
‘സാവിത്രിക്ക് ആദ്യമായി മദ്യം നല്‍കിയത് എന്റെ അച്ഛനല്ല. അവരെ മദ്യപാനിയാക്കിയതും അദ്ദേഹമല്ല. സംവിധായകന്‍ അത്തരത്തില്‍ കാണിച്ചത് എന്നെ ശരിക്കും വേദനിപ്പിച്ചു. സാവിത്രി പ്രാത്പം എന്ന സിനിമ ചെയ്യുന്ന അവസരത്തില്‍ ഞാന്‍ എന്റെ അച്ഛനോടൊപ്പം അവരുടെ വീട്ടില്‍ പോയിട്ടുണ്ട്. അന്ന് അവരുടെ ബന്ധുക്കളും കാവല്‍ക്കാരും ഞങ്ങളെ വീടിനകത്തേക്ക് കടത്തിവിട്ടില്ല. അതിനു ശേഷം ഞാന്‍ ആ വീട് കണ്ടിട്ടില്ല’– കമല വിശദീകരിക്കുന്നു.
എന്തായാലും കമലയുടെ വെളിപ്പെടുത്തലുകൾ സിനിമാ ലോകത്ത് പുതിയ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്. അതേസമയം കമലയുടെ വെളിപ്പെടുത്തലുകളോട് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇനിയും പ്രതികരിച്ചിട്ടില്ല.