രംഗോലി ചന്ദേലിന്റെ വിമർശനത്തിനെതിരെ തപ്സി പന്നു രംഗത്തു വന്നതാണ് ബി ടൗണിലെ പുത്തന്‍ വിശേഷം.
കങ്കണ റണൗട്ടും രാജ് കുമാര്‍ റാവുവും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രവുമായി ബന്ധപ്പെട്ടാണ് കങ്കണയുടെ സഹോദരിയും മനേജരുമായ രംഗോലി തപ്സിക്കെതിരേ രംഗത്തുവന്നത്.
സിനിമയെക്കുറിച്ച് തപ്സി പങ്കുവച്ച ട്വീറ്റില്‍ കങ്കണയുടെ പ്രകടനത്തെ അഭിനന്ദിക്കുന്നില്ലെന്നും കങ്കണയോട് അസൂയയാണെന്നും സ്വജന പക്ഷപാതമുള്ള തപ്സിയെപ്പോലുള്ള ബോളിവുഡ് സിനിമാപ്രവര്‍ത്തകര്‍ കങ്കണയെ ഒരിക്കലും മാനിക്കില്ലെന്നുമാണ് രംഗോലിയുടെ വിമർശനം.
ഇപ്പോഴിതാ, സംഭവത്തില്‍ രംഗോലിക്കും കങ്കണയ്ക്കും മറുപടിയുമായി രംഗത്തുവന്നിരിക്കുകയാണ് തപ്സി പന്നു.
സ്വജനപക്ഷപാതത്തിന്റെ ചീട്ടുവച്ച് കങ്കണയ്ക്ക് എന്നോട് കളിക്കാനാവില്ല എന്നും ഞാനും ഒരുപാട് കഷ്ടപ്പെട്ടാണ് ഇവിടെ എത്തിനില്‍ക്കുന്നതെന്നും ആ സഹോദരിമാരോട് തര്‍ക്കിക്കാന്‍ ഞാനില്ലെന്നും എന്റെയും അവരുടെയും ഭാഷകള്‍ തമ്മില്‍ ചേര്‍ന്നുപോകില്ലെന്നും തപ്സി കുറിച്ചു.
ചുരുണ്ട മുടി വളര്‍ത്തി ഞാന്‍ കങ്കണയെ അനുകരിക്കുകയാണെന്ന് രംഗോലി പറഞ്ഞിരുന്നു. ചുരുളന്‍ മുടിക്ക് പകര്‍പ്പവകാശം വല്ലതുമുണ്ടോ? ഞാന്‍ ജനിച്ചത് ഇങ്ങനെയാണ് - തപ്സി കൂട്ടിച്ചേര്‍ത്തു.