Wednesday 13 March 2024 02:58 PM IST : By സ്വന്തം ലേഖകൻ

ക്യാമറ തല്ലിത്തകർത്തു, തറയിലിട്ടു ചവിട്ടിക്കൂട്ടി: ബിനു അടിമാലിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഫൊട്ടോഗ്രഫർ

binu-adimali

നടനും മിമിക്രി താരവുമായ ബിനു അടിമാലിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി താരത്തിന്റെ മുൻ സോഷ്യൽ മീഡിയ മാനേജരും ഫൊട്ടോഗ്രഫറുമായ ജിനേഷ്.

ബിനു അടിമാലി തന്റെ ക്യാമറ തല്ലിത്തകർത്തെന്നും റിയാലിറ്റി ഷോയുടെ ലൊക്കേഷനിൽ വിളിച്ചു വരുത്തി മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചെന്നുമാണ് ജിനേഷ് ആരോപിക്കുന്നത്.

ബിനു ഭീഷണിപ്പെടുത്തുന്നതിന്റെ വോയ്സ് ക്ലിപ്പ് അടക്കം തന്റെ യുട്യൂബ് ചാനലിലൂടെ ജിനേഷ് പുറത്തുവിട്ടു. കഴിഞ്ഞ വർഷം വാഹനാപകടത്തിൽ മരിച്ച നടൻ കൊല്ലം സുധിയുടെ വീട്ടിൽ ബിനു അടിമാലി പോയത് തനിക്കുള്ള ചീത്തപ്പേരു മാറി സഹതാപം കിട്ടാൻ വേണ്ടിയായിരുന്നുവെന്നും ജിനേഷ് ആരോപിക്കുന്നു.

‘‘സുധി ചേട്ടന്റെ മരണശേഷം എന്നോട് ബിനു ചേട്ടൻ പറഞ്ഞത്, ‘ഇതോടെ എന്റെ ഇമേജ് മാറണം, അതിനുവേണ്ടിയുള്ള കാര്യങ്ങൾ നീ സോഷ്യൽ മീഡിയയിൽ ചെയ്യണം’ എന്നാണ്. അങ്ങനെയാണ് സുധിയുടെ വീട്ടിൽ ചെന്നപ്പോൾ കാറിൽനിന്ന് ഇറങ്ങുന്നത് അടക്കമുള്ള വിഡിയോ ഷൂട്ട് ചെയ്തു പോസ്റ്റ് ചെയ്തത്’’.– ജിനേഷ് പറയുന്നു.

‘‘മൂന്നു വർഷം ബിനു ചേട്ടന്റെ സോഷ്യൽമീഡിയ ഹാൻഡിൽ ചെയ്തത് ഞാനാണ്. അതിനുശേഷം പിണങ്ങിയപ്പോൾ ഞാൻ അദ്ദേഹത്തിന്റെ സോഷ്യൽമീഡിയ അക്കൗണ്ടും പാസ്‌വേർഡും എല്ലാം തിരിച്ചു കൊടുത്തിരുന്നു. പക്ഷേ ബിനു ചേട്ടന്റെ അക്കൗണ്ട് ഞാൻ ഹാക്ക് ചെയ്തുവെന്ന് പറഞ്ഞ് അദ്ദേഹം പൊലീസിൽ പരാതിപ്പെട്ടു. ഞാൻ പൊലീസ് സ്റ്റേഷനിൽ പോയി സത്യാവസ്ഥ പറഞ്ഞപ്പോൾ അവിടുത്തെ സാറിന് കാര്യം മനസ്സിലായി.

പലതവണ അക്കൗണ്ട് ഓപ്പൺ ചെയ്യാനുള്ള ശ്രമം നടന്നതുകൊണ്ടാണ് ഫെയ്സ്ബുക് അക്കൗണ്ട് ഓപ്പൺ ചെയ്യാൻ പറ്റാതെ പോയതെന്ന് പിന്നീട് ഞാൻ അന്വേഷിച്ചപ്പോൾ മനസ്സിലായി. പിന്നെയും ബിനു ചേട്ടൻ എന്നെ വിളിക്കുകയും ആളുടെ അക്കൗണ്ടിൽ തെറി കമന്റുകൾ പോസ്റ്റ് ചെയ്യുന്നത് ഞാനാണെന്ന് പറയുകയും ചെയ്ത് എന്നെ ഭീഷണിപ്പെടുത്തി. ചേട്ടന് വലിയ ആളുകളുമായും ജഡ്ജിയുമായെല്ലാം ബന്ധങ്ങളുണ്ടെന്നും ക്വട്ടേഷൻ ടീമിനെ കൊണ്ടുവരുമെന്നും ഭൂമിയിൽ എന്നെ വച്ചേക്കില്ലെന്നുമായിരുന്നു ഭീഷണി.

അതോടെ എനിക്ക് പേടിയായി. എനിക്കു രണ്ടു പെൺമക്കളാണ്. എന്നെ ഭീഷണിപ്പെടുത്തിയ വിവരം പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടു. പക്ഷേ വിളിച്ചപ്പോൾ ബിനു ചേട്ടൻ വന്നില്ല. പിറ്റേ ദിവസവും വിളിപ്പിച്ച് സംസാരിപ്പിച്ച് പ്രശ്നം ഒത്തുതീർപ്പാക്കി. പിന്നീട് വീണ്ടും ബിനു ചേട്ടൻ എന്നെ ഫോട്ടോഷൂട്ടുണ്ടെന്ന് പറഞ്ഞ് വിളിപ്പിച്ചു. ഞാൻ സ്ഥിരമായി പോകാറുള്ള ചാനലിന്റെ പ്രോഗ്രാം ഷൂട്ട് ചെയ്യുന്ന സ്ഥലത്തേക്കാണ് വിളിപ്പിച്ചത്. ബിനു ചേട്ടൻ അവിടെ വന്നിട്ടുണ്ടായിരുന്നു. എന്നെ കണ്ടതും ഒരു റൂമിലേക്ക് വലിച്ചിട്ട് ക്യാമറ പിടിച്ച് വാങ്ങി കഴുത്തിന് ഞെക്കി ഉന്തി തറയിലിട്ട് ചവിട്ടിക്കൂട്ടി. അവിടെയുള്ള മറ്റ് ആർട്ടിസ്റ്റുകൾ ഓടി വന്ന് ഡോർ തല്ലിപ്പൊളിച്ചാണ് എന്നെ രക്ഷപ്പെടുത്തിയത്. ഞാൻ വീണ്ടും പൊലീസിൽ പരാതിപ്പെട്ടു. കേസായി. ബിനു ചേട്ടനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയായിരുന്നു’.– ജിനേഷ് പറയുന്നു.