‘കരിയില’ ഒരു ഭാര്യയുടെ, അമ്മയുടെ സമർപ്പണത്തിന്റെ മറുപേരാണ്. അകാലത്തിൽ വിടപറഞ്ഞ തന്റെ ഭർത്താവിന്റെയും മകന്റെയും ഓർമകൾക്കുള്ള ആദരമാണ് അംബിക വാരിയരുടെ ‘കരിയില’ എന്ന ഹ്രസ്വ സിനിമ.
പ്രശസ്ത കഥകളി കലാകാരൻ കോട്ടയ്ക്കൽ മുരളിയുടെ ഭാര്യയാണ് അംബിക. 24 വർഷം മുൻപ്, വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ്, നാലര വർഷം രോഗശയ്യയിൽ കിടന്ന ശേഷം മരണത്തിനു കീഴടങ്ങുകയായിരുന്നു കോട്ടയ്ക്കൽ മുരളി. ഈ വിയോഗത്തിനു ഒരു വർഷം മുൻപ്, പ്ലസ് വൺ വിദ്യാർഥിയായിരുന്ന മകൻ അജിത്തും മറ്റൊരു വാഹനാപകടത്തിൽ മരിച്ചു.
തുടർച്ചയായ ദുരന്തങ്ങളിൽ മാനസികമായി തളർന്ന അംബിക വാരിയർ പിന്നീട് മകൾ അഞ്ജലിക്കൊപ്പം അമേരിക്കയിലേക്കു പോയി. അഞ്ജലിയും നർത്തകിയാണ്.
തന്റെ രണ്ടു പ്രിയപ്പെട്ടവരുടെ വേർപാട് തീർത്ത വേദനയിൽ നീറിയാണ്, ഒരു സ്മരണാഞ്ജലിയായി അംബിക ‘കരിയില’ ഒരുക്കിയത്. മകളും പിന്തുണയുമായി ഒപ്പം നിന്നു. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചതിനൊപ്പം 2 വേഷങ്ങളിലും അഭിനയിച്ചു ഈ അറുപതുകാരി.
സുഹൃത്തുക്കളായ ഡെയ്സി, വിജി, ഉജ്വല തുടങ്ങിയവർ ഒപ്പം നിന്നു.
ഊദ്, സുലേഖ മൻസിൽ തുടങ്ങിയ സിനിമകളിലും മുൻപ് അംബിക അഭിനയിച്ചിട്ടുണ്ട്.