Thursday 18 April 2019 04:46 PM IST

ശസ്ത്രക്രിയയ്‌ക്കിടെ അലറിവിളിച്ചുകൊണ്ട് ജഗതി എഴുന്നേറ്റു; വെളിപ്പെടുത്തലുകളുമായി ഭാര്യ ശോഭ

Sujith P Nair

Sub Editor

jagathi-p3 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

പേയാട് സ്കൈലൈൻ പാർക്ക് വില്ലയിലെ കുന്നിൻ മുകളിൽ മേഘം മൂടിയ ആകാശത്തോടു തൊട്ടുരുമ്മി നിൽക്കുന്ന ഒരു വീട്. ഈ വീട്ടിലാണ് മലയാള സിനിമയിലെ ചിരിയുടെ നിത്യവസന്തം ജഗതി ശ്രീകുമാര്‍ താമസിക്കുന്നത്. ഒരുകാലത്ത് ഒരുപാടു പൊട്ടിച്ചിരികള്‍ മുഴങ്ങിയിരുന്ന ഈ വീട്ടിൽ നിന്ന് ചിരി മാഞ്ഞു പോയിട്ട് അ‍ഞ്ചു വർഷമായി. നടൻ ജഗതി ശ്രീകുമാറിനെക്കുറിച്ച് ഭാര്യ ശോഭ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ മനസുതുറക്കുന്നു.

"പലരും പല കഥകളും പ്രചരിപ്പിച്ചു. ഞങ്ങൾ മനഃപ്പൂർവം അപകടത്തിൽപ്പെടുത്തിയെന്നു വരെ. ആശുപത്രിയിൽ എത്തിയപ്പോൾ അദ്ദേഹത്തിനു ബോധമുണ്ടായിരുന്നു. സംസാരിച്ചതുമാണ്. പിന്നീടാണ് നില വഷളായത്. അദ്ദേഹത്തിന്റെ ഒപ്പം പഠിച്ച ഒരു സുഹൃത്തും അന്നു ശസ്ത്രക്രിയ നടത്തിയ സംഘത്തിലുണ്ടായിരുന്നു. ഓപ്പറേഷനിടെ ബോധം തെളിഞ്ഞെന്നും അലറി വിളിച്ച് എഴുന്നേറ്റെന്നും അദ്ദേഹം പിന്നീടു പറഞ്ഞു. കാറിന്റെ സീറ്റ് ബെൽറ്റ് മുറുകി ഞരമ്പിനേറ്റ ക്ഷതം എംആർഐ സ്കാനിങ് എടുക്കാതിരുന്നതിനാൽ തിരിച്ചറിയാൻ വൈകി.

അദ്ദേഹത്തിന്റെ ഒരു ബാങ്ക് അക്കൗണ്ട് മാത്രമേ എനിക്ക് അറിയാമായിരുന്നുള്ളൂ. വീട്ടുചെലവിനുള്ള പണം എല്ലാ മാസവും ആ അക്കൗണ്ടിലേക്കാണ് ഇട്ടു തരാറ്. സിനിമാതാരത്തിന്റെ ഭാര്യയെന്നോ മക്കളെന്നോ ഉള്ള ജീവിതം ഞങ്ങള്‍ ഒരിക്കലും ജീവിച്ചിട്ടില്ല. ഒരു ആർഭാടവും ഉണ്ടായിരുന്നുമില്ല. ഞങ്ങൾക്കു വേണ്ട വസ്ത്രങ്ങൾ എടുത്തു തന്നിരുന്നതു പോലും ചേട്ടനാണ്. ഒന്നു രണ്ടു സ്ഥലത്ത് വസ്തു വാങ്ങിയിരുന്നു എന്നതൊഴിച്ചാൽ വലിയ സമ്പാദ്യമൊന്നും ഇല്ല. അമ്പിളിച്ചേട്ടനോട് ഇക്കാര്യം ചോദിച്ചെങ്കിലും കൃത്യമായ മറുപടി നൽകാൻ അദ്ദേഹത്തിന് കഴിയില്ലല്ലോ.

ഒരുപാട് പേർക്ക് അദ്ദേഹം സഹായം ചെയ്യുമായിരുന്നു. ഇന്നു കിട്ടുന്ന തുക നാളെയും കിട്ടും എന്നായിരുന്നു വിശ്വാസം. അപകടം നടക്കുമ്പോൾ കൈവശമുണ്ടായിരുന്ന ബ്രീഫ്കെയ്സിൽ പാലായിലെ ഒരു അനാഥമന്ദിരത്തിനുള്ള ചെക്ക് ഒപ്പിട്ടു വച്ചിരുന്നു. ആ ചെക്ക് ഞങ്ങൾ അവരെത്തന്നെ ഏൽപ്പിച്ചു." ശോഭ പറയുന്നു.

അഭിമുഖം പൂർണ്ണമായും പുതിയ ലക്കം വനിതയിൽ വായിക്കാം