നാടകീയ സംഭവങ്ങൾക്കായിരുന്നു സംസ്ഥാന ചലച്ചിത്ര പുരസ്കാര ദാന ചടങ്ങ് വേദിയായത്. ചടങ്ങിൽ മുഖ്യാതിഥിയായ മോഹൻലാലിനെതിരെ പ്രതീകാത്മക വെടിയുതിർത്ത അലൻസിയറാണ് സംഭവ കഥയിലെ `വില്ലൻ.` മോഹൻലാലിനെ പിന്തുണച്ചു കൊണ്ടായിരുന്നു തന്റെ ആ ‘കൈത്തോക്ക് പ്രയോഗമെന്ന്’ അലൻസിയർ വിശദീകരിക്കുമ്പോഴും വിവാദം കെട്ടടങ്ങിയിട്ടില്ല.
ഇപ്പോഴിതാ സംഭവത്തിൽ അലൻസിയറിനെ കണക്കിന് വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു. വിരൽ ചൂണ്ടാൻ മാത്രം മോഹൻലാൽ ചെയ്ത തെറ്റ് എന്താണെന്നും മോഹൻലാലിനെ മുഖ്യ അതിഥിയായി പങ്കെടുപ്പിക്കുന്നതിനെതിരെ വ്യാജ ഒപ്പുകളടങ്ങിയ ഹർജി നിഷ്ക്കരുണം ചവറ്റുകൊട്ടയിലേക്കെറിഞ്ഞ ശുദ്ധഹൃദയനായ സാംസ്കാരിക മന്ത്രിക്ക് നേരെയല്ലേ ആ 'വിരൽ വെടി' ഉതിർക്കേണ്ടിയിരുന്നതെന്നും ജോയ് മാത്യു ചോദിക്കുന്നു.
ജോയ് മാത്യുവിന്റെ കുറിപ്പ് വായിക്കാം–
സിനിമയിലെ സഹപ്രവർത്തകന് നേരെ ആദ്യം വെടിയുതിർത്തത് എം.ആർ രാധ എന്ന തമിഴ് സിനിമയിലെ നടനായിരുന്നു. വെടികൊണ്ടത് തമിഴ് സൂപ്പർ സ്റ്റാർ (പിന്നീട് മുഖ്യമന്ത്രി) ആയിരുന്ന സാക്ഷാൽ എം.ജി ആറിന്. അതിനു പിന്നിൽ ഒരു രാഷ്ട്രീയകാരണം ഉണ്ടെന്ന് കരുതപ്പെടുന്നു.
എന്നാൽ മോഹൻലാൽ എന്ന നടന് നേരെ തോക്ക് ചൂണ്ടിയത് സഹപ്രവർത്തകനായ അലൻസിയർ. ഭാഗ്യത്തിന് തോക്കിൽ ഉണ്ട പോയിട്ട് തോക്ക് തന്നെ കയ്യിൽ ഇല്ലായിരുന്നു. വിരൽ ആയിരുന്നു അലൻസിയറിന്റെ സിംബോളിക് തോക്ക്.
അതിനാൽ ഇല്ലാത്ത വസ്തുവായ തോക്കിനെ നമുക്ക് മറക്കാം. പക്ഷെ വിരൽ അങ്ങനെയല്ലല്ലോ. അത് പല ആവശ്യങ്ങൾക്കും പല അർഥത്തിൽ ഉപയോഗിക്കുന്നതാണല്ലോ. വിരൽ പ്രയോഗങ്ങൾ പലതാണ് .
അഭിനയം പഠിച്ചവർക്ക് അത് നന്നായി അറിയുകയും ചെയ്യാം. സത്യത്തിൽ വിരൽ ചൂണ്ടാൻ മാത്രം മോഹൻലാൽ ചെയ്ത തെറ്റ് എന്താണ് ? മോഹൻലാലിനെ മുഖ്യ അതിഥിയായി പങ്കെടുപ്പിക്കുന്നതിനെതിരെ വ്യാജ ഒപ്പുകളടങ്ങിയ ഹർജി നിഷ്ക്കരുണം ചവറ്റുകൊട്ടയിലേക്കെറിഞ്ഞ ശുദ്ധഹൃദയനായ സാംസ്കാരിക മന്ത്രിക്ക് നേരെയല്ലേ ആ 'വിരൽ വെടി' ഉതിർക്കേണ്ടിയിരുന്നത് ? (എന്നാൽ വിവരമറിയും )
അതല്ല മോഹൻലാലിന്റെ പ്രസംഗം കേട്ട് അതാസ്വദിച്ച് ചിരിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയുടെ നേരെയാണ് ആ 'വിരൽ വെടി പോയതെങ്കിലോ ? (അപ്പോൾ ശരിക്ക് വിവരമറിയും ). അനീതികൾക്ക് നേരെ ആരുടെ നേർക്കും മുട്ടിടിക്കാതെ വിരൽ ചൂണ്ടുന്നവനായിരിക്കണം കലാകാരൻ .
അല്ലാതെ സഹപ്രവർത്തകനെ പൊതു വേദിയിൽവെച്ച് ഇല്ലാത്ത തോക്കുകൊണ്ട് അശ്ലീലം കാണിച്ച് അപമാനിക്കുന്നത് എം .ആർ.രാധ രാഷ്ട്രീയപ്രേരിതമായി എം.ജി ആറിന് നേർക്കു ഉതിർത്ത വെടിയുണ്ടയേക്കാൾ മാരകമാണ്.’–ജോയ് മാത്യു പറഞ്ഞു.
തോക്ക് ചൂണ്ടൽ വിവാദമായതോടെ താൻ തെറ്റിദ്ധരിക്കപ്പെട്ടു എന്ന് വെളിപ്പെടുത്തി അലൻസിയറും രംഗത്ത് വന്നു. താന്‍ മോഹന്‍ലാലിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്, അല്ലാതെ പ്രതിഷേധിക്കുകയായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.