Monday 26 September 2022 03:13 PM IST : By സ്വന്തം ലേഖകൻ

അവരുടെ വാക്കുകളിലുണ്ട്, എത്ര സംഘടിതമായാണ് താന്‍ ആക്രമിക്കപ്പെടുന്നതെന്ന ബോധ്യം: ഭാവന ആക്രമിക്കപ്പെടുമ്പോൾ...

bhavana-3

‘എല്ലാം ശരിയാവും എന്ന് ഓരോ ദിവസവും സ്വയം പറഞ്ഞു ജീവിച്ചു തീർക്കാൻ നോക്കുമ്പോൾ, എന്റെ പ്രിയപെട്ടവരെ വിഷമിപ്പിക്കരുത് എന്ന് വിചാരിച്ചു സങ്കടങ്ങൾ മാറ്റി വെക്കാൻ നോക്കുമ്പോളും, ഞാൻ എന്തു ചെയ്‌താലും ആക്ഷേപിക്കാനും ചീത്ത വാക്കുകൾ ഉപയോഗിച്ച് എന്നെ വേദനിപ്പിച്ചു വീണ്ടും ഇരുട്ടിലേക്ക് വിടാൻ നോക്കുന്ന ഒരുപാട് പേര് ഉണ്ട് എന്ന് എനിക്ക് അറിയാം. അങ്ങനെ ആണ് അവരൊക്കെ സന്തോഷം കണ്ടെത്തുന്നത് എന്നും എനിക്ക് ബോധ്യമുണ്ട്. അങ്ങനെ ആണ് നിങ്ങൾക്കു സന്തോഷം കിട്ടുന്നത് എങ്കിൽ അതിലും ഞാൻ തടസം നിൽക്കില്ല…’.– നിസ്സഹായതയുടെയും നൊമ്പരത്തിന്റെയും വിങ്ങലുണ്ട് ഈ വരികളിൽ. കടുത്ത ദുരനുഭവങ്ങളോടു പൊരുതി, അതിജീവനത്തിന്റെ പാതയിൽ കുതിക്കുന്ന ഒരു പെൺകുട്ടിയെ ഈ സമൂഹത്തിലെ ഒരു വിഭാഗം എത്രത്തോളം വേദനിപ്പിക്കുന്നുവെന്നതിനും പിന്നോട്ടടിക്കുന്നുവെന്നതിനും ഇതിൽ കൂടുതൽ ഒരു തെളിവു വേണോ...

മലയാളത്തിന്റെ പ്രിയനടി ഭാവനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് മുകളിൽ ചേർത്തത്. ഗോൾഡൻ വീസ സ്വീകരിക്കാനെത്തിയ ഭാവനയുടെ വസ്ത്രധാരണം സോഷ്യൽ മീഡിയയിലെ ഒരു കൂട്ടത്തെ വിറളിപിടിപ്പിച്ചതോടെ, അധമചിന്തകൾ പൊട്ടിയൊഴുകുന്ന സൈബർ ആക്രമണമായി അതു മാറുകയായിരുന്നു.

ഭാവന ധരിച്ച വെളുത്ത ടോപ്പിനടിയിൽ വസ്ത്രമില്ലെന്നായിരുന്നു പ്രചാരണം. കൈ ഉയർത്തുമ്പോൾ കാണുന്നതു ശരീരമാണെന്നായിരുന്നു ആക്ഷേപം. ടോപ്പിനു താഴെ ദേഹത്തോടു ചേർന്നു കിടക്കുന്ന, ശരീരത്തിന്റെ അതേ നിറമുള്ള വസ്ത്രമാണു ഭാവന ധരിച്ചിരുന്നതെങ്കിലും അതൊന്നു മനസ്സിലാക്കാനുള്ള ക്ഷമ കാട്ടാതെ, നീചമായ കമന്റുകളുമായി ഒരു വിഭാഗം സൈബര്‍ ആക്രമണം തുടങ്ങി.

ഒടുവിൽ പ്രതികരണവുമായി ഭാവന രംഗത്തെത്തുകയായിരുന്നു. ‘ഞാൻ എന്തു ചെയ്‌താലും ആക്ഷേപിക്കാനും ചീത്ത വാക്കുകൾ ഉപയോഗിച്ച് എന്നെ വേദനിപ്പിച്ചു വീണ്ടും ഇരുട്ടിലേക്ക് വിടാൻ നോക്കുന്ന ഒരുപാട് പേര് ഉണ്ട് എന്ന് എനിക്ക് അറിയാം. അങ്ങനെ ആണ് അവരൊക്കെ സന്തോഷം കണ്ടെത്തുന്നത് എന്നും എനിക്ക് ബോധ്യമുണ്ട്. അങ്ങനെ ആണ് നിങ്ങൾക്കു സന്തോഷം കിട്ടുന്നത് എങ്കിൽ അതിലും ഞാൻ തടസം നിൽക്കില്ല…’ എന്ന അവരുടെ വാക്കുകളിലുണ്ട് എത്ര സംഘടിതമായാണ് താന്‍ ആക്രമിക്കപ്പെടുന്നതെന്ന ബോധ്യം.

സാംസ്ക്കാരിക കേരളമേ, പ്രബുദ്ധ മലയാളികളേ, പെൺകരുത്തിന്റെയും അതിജീവനത്തിന്റെയും മഹനീയ മാതൃകയായി നാമുയർത്തിക്കാട്ടുന്ന ഒരു കലാകാരിക്കു നേരെയാണ് ഇത്തരമൊരു ആക്രമണമെന്നത് ഗൗരവതരമാണ്. മാത്രമല്ല, ഏതൊരു സ്ത്രീയ്ക്കെതിരെയും ഇങ്ങനെയൊന്നു സംഭവിക്കാനേ പാടില്ല...കുറ്റവാളികള്‍ നിയമത്തിനു മുന്നിലെത്തുമെന്നു പ്രതീക്ഷിക്കാം...