Wednesday 13 June 2018 10:24 AM IST : By സ്വന്തം ലേഖകൻ

കാലായുടെ സ്വന്തം ‘സെൽവി’ അന്ന് സിദ്ദീഖിന്റെ നായിക

kaala-heroine

പതിവു രജനികാന്ത് ചിത്രങ്ങളിലെ നായികാ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതുന്ന കഥാപാത്രമായിരുന്നു കാലായിലെ ഈശ്വരി റാവുവിന്റെ ‘സെൽവി’. ലൈം ലൈറ്റിൽ തട്ടുപൊളിപ്പൻ ഡാൻസുമായി നായകനൊപ്പം ചുവടു വയ്ക്കുന്ന നായികയല്ല ഈ കഥാപാത്രം. അഴകിയ തമിഴ് പെണ്ണായി, നല്ലൊരു വീട്ടമ്മയായി സർവ്വോപരി കരുത്തുറ്റ കഥാപാത്രമായി സ്ക്രീനിലെത്തുന്ന ഈശ്വരി സിനിമാ ലോകത്തിന്റെ മുഴുവൻ കൈയ്യടി ഏറ്റുവാങ്ങുകയാണ്.

നിനച്ചിരിക്കാത്ത നേരത്ത് കാലായിലേക്ക് പാ. രഞ്ജിത്തിന്റെ വിളിയെത്തിയ നിമിഷത്തെ അമ്പരപ്പോടെയാണ് ഈശ്വരി ഓർത്തെടുക്കുന്നത്. ‘ഞാൻ കരുതിയത് രജനി സാറിന്റെ അമ്മ വേഷം ചെയ്യാനായിരിക്കും ആ വിളിയെന്നാണ്’– ഈശ്വരി റാവുവിന്റെ വാക്കുകൾ.

തെന്നിന്ത്യൻ പ്രേക്ഷകർക്ക് അപരിചിതയല്ല ഈ നായിക. തെലുങ്ക്–തമിഴ് സിനിമകളിലും സീരിയലിലും സജീവമായ നടിയാണ് ഈശ്വരി റാവു. മലയാളത്തിലും ഈ മുഖം കടന്നു വന്നിട്ടുണ്ട് എന്ന് പറയുമ്പോൾ പലർക്കും വിശ്വസിക്കാൻ പ്രയാസം.

മലയാളത്തിൽ നടി അഭിനയിച്ച ഏക ചിത്രമാണ് 1992ൽ റിലീസ് ചെയ്ത ഊട്ടിപ്പട്ടണം എന്ന സിനിമ. ജയറാമും സിദ്ദിഖും പ്രധാനവേഷങ്ങളിലെത്തിയ സിനിമയിൽ രഞ്ജിനി തമ്പുരാട്ടി എന്ന കഥാപാത്രത്തെയാണ് ഈശ്വരി അവതരിപ്പിച്ചത്.

എന്തായാലും കാലായുടെ വിജയ മധുരത്തിനൊപ്പം അഭിനന്ദനപ്പെരുമഴ ഏറ്റുവാങ്ങുകയാണ് ഈശ്വരിയും. കരുത്തുറ്റ കഥാപാത്രങ്ങളുമായി ഇനിയും സജീവമാകാൻ കഴിയുമെന്ന പ്രതീക്ഷയാണ് ഈ തെന്നിന്ത്യൻ ഈ സൂപ്പർ നായികയ്ക്കുള്ളത്.