Monday 14 August 2023 11:42 AM IST

‘കുട്ടിക്കാലം തൊട്ടേ ഒന്നിച്ചു വളര്‍ന്നവരാണു ഞങ്ങൾ, പ്രണവ് എനിക്കു ഫാമിലി തന്നെയാണ്...’ കല്യാണി പ്രിയദർശൻ പറയുന്നു

Roopa Thayabji

Sub Editor

kalyani_cvr

‘‘കുട്ടിക്കാലം തൊട്ടേ ഒന്നിച്ചു വളര്‍ന്നവരാണു ഞങ്ങൾ. പരസ്പരം അത്രയ്ക്ക് അടുത്തറിയാം. ഐ.വി. ശശി അങ്കിളിന്റെയും ലാലങ്കിളിന്റെയും സുരേഷ് അങ്കിളിന്റെയും കുടുംബങ്ങളുമായിട്ടായിരുന്നു ഏറെ അടുപ്പം. ഊട്ടിയിലാണ് അപ്പു പഠിച്ചത്. അവധിക്കാലത്താണു ഞങ്ങളുടെ ഒത്തുചേരല്‍. ഏതെങ്കിലും സിനിമയുടെ സെറ്റിലാകും അതെന്നു മാത്രം. അപ്പുവും അനിയും (അനി ഐ.വി. ശശി) കീര്‍ത്തിയും (കീര്‍ത്തി സുരേഷ്) ചന്തുവുമാണ് എന്റെ ടീം.

എനിക്ക് അപ്പു ഫാമിലി തന്നെയാണ്. വീട്ടിലെ ആല്‍ബങ്ങളിൽ ചന്തുവിനൊപ്പമുള്ളതിനെക്കാള്‍ ഫോട്ടോ അപ്പുവുമൊത്താകും. പഠിത്തം കഴിഞ്ഞ് അപ്പു ചെന്നൈയിലെത്തിയ കാലത്തു കൂട്ടുകാർക്ക് അവനെ പരിചയപ്പെടുത്തിയിരുന്നത് കസിന്‍ എന്നാണ്. ‘അച്ഛന്റെ അടുത്ത സുഹൃത്തിന്റെ മകന്‍’ എന്നൊക്കെ പറയാന്‍ വലിയ ബുദ്ധിമുട്ടാണെന്നേ’’. – മലയാളത്തിൽ വീണ്ടുമെത്തുന്ന സന്തോഷത്തിൽ ‘വനിത’യോടു സംസാരിക്കവേ കല്യാണി പ്രണവ് മോഹൻലാലിനെ കുറിച്ച് പറഞ്ഞതിങ്ങനെ.

മലയാളത്തിന്റെ പ്രിയസംവിധായകൻ പ്രിയദര്‍ശന്റെയും എവർഗ്രീൻ നായിക ലിസിയുടെ മകള്‍ക്കു സിനിമയും ജീവിതവും രണ്ടല്ല. ‘വരനെ ആവശ്യമുണ്ടി’ൽ തുടങ്ങിയ സിനിമ യാത്ര പുതിയ മലയാളം റിലീസുകളായ ‘ശേഷം മൈക്കിൽ ഫാത്തിമ’യിലും ‘അലക്സാണ്ടറി’ലും എത്തിനിൽക്കുന്നു.

‘‘അടുത്തിടെ എനിക്കു നാത്തൂനായി പ്രമോഷന്‍ ലഭിച്ചു. അനിയന്‍ ചന്തുവിന്റെ (സിദ്ധാർഥ്) വിവാഹം കഴിഞ്ഞു. ചന്തുവിന്റെ ഭാര്യ മെലാനി യുഎസ്സില്‍ നിന്നാണ്. കരിയറോ വിവാഹമോ എന്തുമാകട്ടെ, ഞങ്ങളുടെ തീരുമാനത്തെ 100 ശതമാനം പിന്തുണയ്ക്കുന്ന ബെസ്റ്റ് പേരന്റ്സ് ആണു ഞങ്ങളുടേത്. എങ്കിലും കല്യാണത്തെ കുറിച്ചൊന്നും ഞാനിപ്പോൾ ചിന്തിക്കുന്നേയില്ല. എങ്കിലും വിവാഹ സങ്കല്‍പം പറയാം. ‘വരനെ ആവശ്യമുണ്ടി’ലെ ബിബീഷിന്റെ വ്യക്തിത്വവും, ‘ഹൃദയ’ത്തിലെ അരുണിന്റെ നിഷ്‌കളങ്കതയും, ‘ബ്രോ ഡാഡി’യിലെ ഈശോയുടെ ആത്മവിശ്വാസവും, ‘തല്ലുമാല’യിലെ വസീമിന്റെ ‘സ്വാഗും’ ഒത്തിണങ്ങിയ ഒരാളാണ് എന്റെ മനസ്സിൽ. അങ്ങനെയുള്ള ആളെ കിട്ടുമോ, എങ്കില്‍ കെട്ടാന്‍ ദേ, റെഡി...’’.– കല്യാണി തന്റെ വിവാഹ സങ്കൽപ്പങ്ങൾ പങ്കുവച്ചത് ഇങ്ങനെ.