എൺപത്തിനാലാം പിറന്നാളിന്റെ നിറവിൽ ഇന്ത്യൻ സിനിമയുടെ ഗാനഗന്ധർവൻ ഡോ.കെ.ജെ. യേശുദാസ്. അമേരിക്കയിലെ ടെക്സസിലുള്ള വീട്ടിലാണ് അദ്ദേഹത്തിന്റെ ജൻമദിനാഘോഷം. എറണാകുളത്ത് യേശുദാസ് അക്കാദമിയുടെയും ഗായകരുടെ കൂട്ടായ്മയായ സമത്തിന്റെയും നേതൃത്വത്തിൽ നടക്കുന്ന ജന്മദിനാഘോഷത്തിൽ അദ്ദേഹം ഓൺലൈനായി പങ്കെടുത്തേക്കുമെന്നറിയുന്നു.
മലയാളിയുടെ സംഗീതജീവിതം പതിറ്റാണ്ടുകളായി ഒഴുകിനിറയുന്നത് യേശുദാസിന്റെ നാദമധുരത്തിനൊപ്പമാണ്. പ്രണയത്തിലും സന്തോഷത്തിലും വിരഹത്തിലും വേദനയിലുമെല്ലാം ഒപ്പമുള്ള സ്വരം. ഫോർട്ട് കൊച്ചിക്കാരൻ കാട്ടാശ്ശേരി ജോസഫ് യേശുദാസ് സംഗീത ലോകത്തിന്റെ ഗാനഗന്ധർവനായതിനു പിന്നിൽ എത്രയെത്ര മനോഹരഗാനങ്ങളുടെ അലകളുണ്ട്...
എം. ബി. ശ്രീനിവാസന്റെ സംഗീതത്തിൽ ഭരണി സ്റ്റുഡിയോയിൽ 1961 നവംബർ 14 ന് റെക്കോർഡ് ചെയ്യപ്പെട്ട 4 വരി ഗുരുസ്തോത്രം മുതലാരംഭിച്ച യാത്ര. ആ ഇരുപത്തിനാലുകാരനിൽ നിന്നു ഇപ്പോഴെത്തുമ്പോഴും ആ സ്വരമധുരത്തിന് മാറ്റ് കൂടുന്നതേയുള്ളൂ. 80 വയസ്സിനിടെ പതിനായിരക്കണക്കിന് ഗാനങ്ങൾ. ഒരു ദിവസം 11പാട്ടുകൾ വരെ പാടിയ കാലം...
മനോഹരമായ ആ സംഗീത ജീവിതം ഇനിയുമിനിയും തുടരും...മനുഷ്യരുള്ള കാലത്തോളം...