Friday 07 July 2023 04:08 PM IST

ആടിയും പാടിയും അമ്മവീട്ടിൽ ഒരു ദിനം: ലൗലീസ് ഓഫ് ട്രിവാൻഡ്രത്തിന് ഇതു സന്തോഷത്തിന്റെ പകൽ

Roopa Thayabji

Sub Editor

lovelies-of-trivandrum-at-amma-veedu-with-ammas-cover അമ്മമാർക്കൊപ്പം ലൗലീസ് ഓഫ് ട്രിവാൻഡ്രം

എൺപതുകളിലും തൊണ്ണൂറുകളിലും തിരുവനന്തപുരത്തു നിന്നു സിനിമയിലെത്തിയ കൂട്ടുകാരികളെ സൗഹൃദച്ചരടിൽ ഒന്നിച്ചു നിർത്തുന്ന ‘ലൗലീസ് ഓഫ് ട്രിവാൻഡ്രം’ എന്ന വാട്സ്ആപ് ഗ്രൂപ്പിനെ കുറിച്ചുള്ള കഴിഞ്ഞ ലക്കം വനിതയിലെ ഫീച്ചർ അവസാനിച്ചത് ഇങ്ങനെ, ‘LOT എന്നല്ലേ നമ്മുടെ പേരിന്റെ ചുരുക്കം, Lots of കാര്യങ്ങൾ ചെയ്യാനുണ്ടെന്നർഥം. അതെല്ലാം തൽക്കാലം സസ്പെൻസ്...’

lovelies-of-trivandrum-at-amma-veedu-front അമ്മവീട്ടിലേക്ക്

ആ സസ്പെൻസിനു വിരാമമിട്ടു ലൗലീസിന്റെ അടുത്ത ഒത്തുചേരൽ തിരുവനന്തപുരം പഴവങ്ങാടിക്കടുത്തുള്ള വഞ്ചി പുവർഫണ്ട് അമ്മവീട്ടിൽ നടന്നു. ആടിയും പാടിയും ഒരു ദിനം അമ്മമാർക്കൊപ്പം ചെലവഴിക്കാനെത്തിയതു മേനക, ജലജ, കാർത്തിക, സോന നായർ, ശ്രീലക്ഷ്മി, മഞ്ജു പിള്ള, വനിത കൃഷ്ണചന്ദ്രൻ എന്നിവരാണ്.

ഒന്നിച്ചിരിക്കലും രുചികൾ പങ്കിടലുമെന്നതിനപ്പുറം അമ്മവീട്ടിലെ ഒത്തുചേരലിനെ കുറിച്ചു പറഞ്ഞപ്പോൾ തന്നെ എല്ലാവരും ഒരേ മനസ്സോടെ ‘യെസ്’ പറഞ്ഞെന്നു മേനക പറയുന്നു. ‘‘മുൻപു രണ്ടു വട്ടവും ഞങ്ങൾ മാത്രം ഒത്തുകൂടി ഭക്ഷണമൊക്കെ കഴിച്ചു പിരിയുകയായിരുന്നു. അപ്പോഴേ ഇങ്ങനെയെന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം മനസ്സിലുണ്ടായിരുന്നു. അതു ഗ്രൂപ്പിൽ പറഞ്ഞ പാടേ എല്ലാവരും സന്നദ്ധത അറിയിച്ചു.

lovelies-of-trivandrum-at-amma-veedu-with-ammas

വഞ്ചി പുവർഫണ്ട് അമ്മ വീട്ടിലെ 16 അമ്മമാർക്കു കോടിമുണ്ടും അവർക്കൊപ്പം ഒരു നേരത്തെ ഭക്ഷണവും. അതിന്റെ ചെലവുകൾ കണക്കു കൂട്ടിയപ്പോൾ തന്നെ വിദേശത്തു നിന്നു സുചിത്രയുടെയും വിന്ദുജയുടെയും ചെന്നൈയിൽ നിന്നു പ്രവീണയുടെയും സംഭാവന അക്കൗണ്ടിലെത്തി. ഞാനും ജലജയും കാർത്തികയും സോനയും ശ്രീലക്ഷ്മിയും ചിപ്പിയും മഞ്ജുവും വനിതയും അവരവരുടെ പങ്കുമിട്ടു. പിന്നെ കാര്യങ്ങളെല്ലാം വേഗത്തിലായി.’’

lovelies-of-trivandrum-at-amma-veedu

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ലൗലീസ് അമ്മവീട്ടിൽ ഒത്തുകൂടിയത്. കുളിച്ചു, സെറ്റുമുണ്ടുടുത്ത് അമ്മമാർ അവരെ കാത്തിരിപ്പുണ്ടായിരുന്നു. കുശലാന്വേഷണങ്ങൾക്കൊടുവിൽ അമ്മമാരുടെ പാട്ടും നുറുങ്ങു തമാശകളും. അവർക്കൊപ്പം താരങ്ങളും പാടി. കൈനീട്ടമായി നൽകിയ കോടിമുണ്ട് വാങ്ങിയ അമ്മമാർ ഈറനണിഞ്ഞ കണ്ണുകളോടെ ചിരിച്ചു. പിന്നെ ഇവരുടെ കൈകളിൽ മുറുകെ പിടിച്ചു.

lovelies-of-trivandrum-at-ammaveedu-serving

പുറത്തുനിന്നു ഭക്ഷണം കൊണ്ടുചെല്ലാൻ സാധിക്കാത്തതിനാൽ സദ്യ ഒരുക്കിയത് അമ്മവീട്ടിലെ അടുക്കളയിലാണ്. സദ്യ വിളമ്പിയതും താരങ്ങൾ തന്നെ. അമ്മമാർക്കൊപ്പം സദ്യ കഴിച്ച്. ഫോട്ടോയുമെടുത്തു മടങ്ങുമ്പോൾ അവർ ഏഴുപേരും മനസ്സിൽ തീരുമാനിച്ചിരുന്നു, ഇനിയും ഇവിടേക്കു വരണം, ഈ അമ്മമാരെ ചേർത്തുപിടിക്കണം.