Monday 12 November 2018 09:42 AM IST : By സ്വന്തം ലേഖകൻ

‘എങ്ങനെയാണ് കാന്‍സര്‍ എനിക്കൊരു പുതുജീവിതം നല്‍കിയത്?’ മനീഷയുടെ ‘ഹീല്‍ഡ്’ ആ കഥ പറയുന്നു

maneesha-new

‘ഹീല്‍ഡ്’ എന്ന പുസ്തകത്തിന്റെ പുറം ചട്ടയിൽ ചിരിക്കുന്ന, ശാന്ത സുന്ദരമായ ഒരു മുഖമുണ്ട്. ഒരു കാലത്ത് അത് ബോളിവുഡിന്റെ നായികാ സങ്കൽപ്പങ്ങളുടെ പൂർണ്ണതയും പര്യായവുമായിരുന്നു. പറഞ്ഞു വരുന്നത് മനീഷ കൊയ് രാളയെക്കുറിച്ചാണ്.

അവർ തന്റെ അര്‍ബുദകാല അനുഭവങ്ങളും അതിജീവനത്തിനായുള്ള പോരാട്ടവും വാക്കുകളാൽ പകർത്തിയ ‘ഹീല്‍ഡ്’ ശനിയാഴ്ച പുറത്തിറങ്ങി.

‘‘അര്‍ബുദത്തെ അതിജീവിക്കുക എന്നത് ഒരു സ്വയം കണ്ടെത്തലും, ജീവിതത്തെ വീണ്ടും സ്നേഹിക്കാന്‍ പഠിക്കലും കൂടിയായിരുന്നു. പ്രിയപ്പെട്ട സുഹൃത്തുക്കളെ, എന്റെ പുസ്തകം ഞാന്‍ നിങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നു’.– പുസ്തകം അവതരിപ്പിച്ചു കൊണ്ട് മനീഷ ട്വീറ്റ് ചെയ്തു.

‘എങ്ങനെയാണ് കാന്‍സര്‍ എനിക്കൊരു പുതുജീവിതം നല്‍കിയത്?’ എന്നാണ് ഹീൽഡിന്റെ ടാഗ് ലൈൻ.

‘‘ഹീല്‍ഡ്’ വളരെ ശക്തമായ, ഹൃദയത്തെ ആഴത്തില്‍ സ്പര്‍ശിക്കുന്ന ഒരു അനുഭവമാണ്. കാന്‍സറിനെതിരായുള്ള തന്റെ പോരാട്ടത്തെക്കുറിച്ചാണ് ഈ പുസ്തകത്തില്‍ മനീഷ പറയുന്നത്. അമേരിക്കയിലെ ചികിത്സയെക്കുറിച്ചും, അവിടുത്തെ അര്‍ബുദ രോഗവിദഗ്ധര്‍ നല്‍കിയ വിശേഷമായ പരിചരണത്തെക്കുറിച്ചും, അതെല്ലാം എങ്ങനെയാണ് ജീവിതത്തെ തിരിച്ചുപിടിക്കാനും വീട്ടിലേക്കും മടങ്ങാനും സഹായിച്ചത് എന്നെല്ലാം ഈ പുസ്തകത്തില്‍ മനീഷ പറയുന്നുണ്ട്. തന്റെ വിഷമങ്ങളും ഭയങ്ങളും പിന്നീട് അതില്‍ നിന്നെല്ലാം പുറത്തുവന്ന അനുഭവവും മനീഷ വിവരിക്കുമ്പോള്‍ ഒരു ഇമോഷണല്‍ റോളര്‍ സ്കേറ്ററിലൂടെ ഈ പുസ്തകം നമ്മളെ യാത്ര ചെയ്യിക്കും. കാന്‍സര്‍ രോഗവിമുക്തയായി ആറുവര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ താന്‍ നേരിട്ട ഭയപ്പാടുകള്‍, നിരാശകള്‍, അനിശ്ചിതത്വങ്ങള്‍ ഒപ്പം ഇതില്‍ നിന്നെല്ലാം പഠിച്ച പാഠങ്ങള്‍ ഒക്കെ മനീഷ നമ്മോട് പങ്കുവയ്ക്കുകയാണ്. തന്റെ യാത്രയിലൂടെ, കാന്‍സര്‍ എന്ന രോഗത്തെക്കുറിച്ചുള്ള നമ്മുടെ ഭയങ്ങള്‍ക്ക് അവര്‍ മറുപടി തരുന്നു. അതൊരുക്കുന്ന ഭയത്തിന്റെ കൊളുത്തില്‍ കുരുങ്ങിക്കിടക്കാതെ ജീവിതത്തിലേക്ക് തിരിച്ചുവരാനും, വിജയം നേടാനും നമ്മെ പ്രചോദിപ്പിക്കുന്നു’’.– പ്രസാധകരായ ‘പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ’ തങ്ങളുടെ വെബ്സൈറ്റില്‍ കുറിച്ച വാക്കുകളിങ്ങനെ.

വര്‍ഷങ്ങള്‍ക്കു മുമ്പ് അണ്ഡാശയ കാന്‍സര്‍ (ഓവേറിയൻ ക്യാൻസർ) ബാധിച്ച് രോഗത്തോട് പൊരുതുമ്പോള്‍, അത്രയും കാലം താന്‍ ജീവിച്ച, തന്നെ ആഘോഷിച്ച സിനിമാ മേഖലയില്‍ നിന്നും ആരും ഒപ്പം ഉണ്ടായിരുന്നില്ലെന്ന് മനീഷ നേരത്തേ പറഞ്ഞിട്ടുണ്ട്.