നടൻ മുകേഷുമായുള്ള വിവാഹമോചന വാർത്തയുമായി ബന്ധപ്പെട്ട് വിവാദങ്ങളും വ്യാജവാർത്തകളും പ്രചരിക്കുമ്പോൾ വിശദീകരണവുമായി മേതിൽ ദേവിക. തന്റെയും മുകേഷിന്റേയും വിവാഹ മോചനം ഒരു രാഷ്ട്രീയ വിവാദമാക്കേണ്ടതില്ലെന്ന് മേതിൽ ദേവിക പറയുന്നു.
താനും മുകേഷും രണ്ട് തരം ആദർശമുള്ളവരാണ്.വിവാഹമോചനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കഥകളിൽ സത്യമില്ല. വിവാഹമോചനം തങ്ങളുടെ വ്യക്തിപരമായ കാര്യമാണ്. അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പുറത്തു പറയാൻ താത്പര്യമില്ലെന്നും മേതിൽ ദേവിക പറഞ്ഞു.
‘‘ജീവിതത്തില്‍ അദ്ദേഹം നല്ല ഭര്‍ത്താവായിരുന്നില്ല. കുടുംബജീവിതം നല്ല രീതിയില്‍ കൊണ്ടുപോകാനായില്ല. എട്ടുവര്‍ഷം ഒരുമിച്ച് ജീവിച്ചിട്ടും അദ്ദേഹത്തെ എനിക്ക് മനസ്സിലാക്കാന്‍ പറ്റിയില്ല. ഇനി മനസ്സിലാക്കാന്‍ പറ്റുമെന്നും തോന്നുന്നില്ല. അതുകൊണ്ടാണ് ഈ തീരുമാനം’’.– വിവാഹബന്ധം വേര്‍പെടുത്താനുള്ള തീരുമാനത്തെക്കുറിച്ച് മേതിൽ ദേവിക പറയുന്നു.
വളരെ ആലോചിച്ച് മാത്രം കാര്യങ്ങൾ തീരുമാനിക്കുന്നയാളാണ്. ഞാൻ ഈ ഒരു കാര്യവും ഒരുപാട് ആലോചിച്ചെടുത്ത തീരുമാനമാണ്. ഒരു വിവാഹബന്ധം വേർപ്പെടുത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വളരെ വേദനിപ്പിക്കുന്ന കാര്യമാണിതൊക്കെ.
വിവാഹ മോചന വാർത്തയ്ക്കു പിന്നാലെ തന്റെ പേരിൽ ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിക്കുന്ന പല കാര്യങ്ങളും തെറ്റാണ്. താൻ പരസ്യമായി യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. പക്ഷേ വിവാഹ വാർത്തയെ പലരും അദ്ദേഹത്തിനെതിരെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു.
മുകേഷിനെതിരെ ഒരു മോശം പ്രസ്താവനയും ഉണ്ടായിട്ടില്ല. 40 വർഷത്തിലേറെയായി അഭിനയരംഗത്തുള്ള മുകേഷേട്ടനെ ഒരു തരത്തിലും അപമാനിക്കാൻ താൻ ആഗ്രഹിക്കുന്നില്ല. ഒരു കുടുംബത്തിനകത്ത് സംഭവിക്കുന്ന കാര്യങ്ങളാണ് ഇതെല്ലാം. ഞങ്ങൾക്കിടയിൽ പ്രശ്നങ്ങളുണ്ട് എന്നതിനർത്ഥം അദ്ദേഹം മോശക്കാരനായ ഒരു മനുഷ്യനാണ് എന്നല്ല. വിവാഹമോചനം കഴിഞ്ഞാലും ഒരു സുഹൃത്തായി തുടരാനാവണം എന്നാണ് ആഗ്രഹം.–മേതിൽ ദേവിക പറയുന്നു.