‘മീടൂ’ ക്യാമ്പയിന് ഉറച്ച പിന്തുണയും, ആരോപണ വിധേയർക്കെതിരെ ശക്തമായ നിലപാടുമായി ബോളിവുഡ് ഒന്നടങ്കം കൈ കോർക്കുമ്പോൾ അതിൽ ഒരു പടി കൂടി കടന്നാണ് നന്ദിതാ ദാസിന്റെ പക്ഷം. നന്ദിതാ ദാസിന്റെ പിതാവും പ്രമുഖ ചിത്രകാരനുമായ ജതിന്‍ ദാസിനെതിരെ മീ ടൂ ആരോപണവുമായി യുവതി രംഗത്തെത്തിയ സംഭവത്തിൽ, തന്റെ അച്ഛനെതിരായ ആരോപണം ഏറെ വിഷമിപ്പിക്കുന്നുണ്ടെങ്കിലും അതിനെല്ലാമപ്പുറം മീ ടൂവിന്റെ ഭാഗമായ സ്ത്രീകള്‍ക്കൊപ്പം തന്നെയാണ് താനെന്ന് നന്ദിത പറഞ്ഞു. എന്നാൽ ആരോപണമുന്നയിച്ച് വരുന്ന സ്ത്രീകള്‍ക്ക് തങ്ങള്‍ പറയുന്ന കാര്യങ്ങളില്‍ ഉറപ്പുണ്ടാകണമെന്നും നന്ദിത ദാസ് ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
‘‘അച്ഛനെതിരായ ആരോപണം വന്നത് മുതല്‍ എനിക്ക് പിന്തുണയുമായി സുഹൃത്തുക്കളും അപരിചിതരുമായ നിരവധി പേര്‍ എത്തി. എന്റെ സത്യസന്ധതയെ അവര്‍ക്ക് വിശ്വാസമായിരുന്നു. സത്യം വിജയിക്കുമെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. അത്രമാത്രമേ ഇക്കാര്യത്തില്‍ പറയാനുള്ളൂ’’.– അവർ വ്യക്തമാക്കി.
പതിനാല് വര്‍ഷം മുമ്പ് ചിത്രകാരനായ ജതിന്‍ ദാസ് തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവുമായി പേപ്പര്‍ നിര്‍മ്മാണ കമ്പനിയുടെ സഹ ഉടമയായ നിഷ ബോറയാണ് രംഗത്തെത്തിയത്. എന്നാല്‍ ആരോപണം ജതിന്‍ ദാസ് നിഷേധിക്കുകയും നിഷയെ തനിക്കറിയില്ലെന്ന് പറയുകയുമായിരുന്നു.