Monday 18 February 2019 03:17 PM IST : By സ്വന്തം ലേഖകൻ

ടാക്സി ഡ്രൈവറിൽ നിന്ന് ‘മധുരരാജ’യുടെ നിർമ്മാതാവിലേക്ക്! സിനിമ പോലെ നെൽസൺ ഐപ്പിന്റെ ജീവിതം

nelson-new

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറായി വളർന്ന രജനീകാന്തിന്റെയും ഓട്ടോറിക്ഷാ ഡ്രൈവറിൽ നിന്ന് താരമായി മാറിയ കലാഭവൻ മണിയുടെയുമൊക്കെ ജീവിതം ഒരു മുത്തശ്ശിക്കഥ പോലെ പ്രേക്ഷകർക്ക് പരിചിതമാണ്. അക്കൂട്ടത്തിലേക്കാണ് ഒരു നിർമ്മാതാവിന്റെയും വരവ്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ ‘മധുരരാജ’യുടെ നിർമ്മാതാവായ നെൽസൺ ഐപ്പ് ഒരു ടാക്സി ഡ്രൈവർ ആയി ജീവിതം തുടങ്ങിയ ആളാണ്.

വൻ ഹിറ്റായ ‘പോക്കിരിരാജ’യുടെ രണ്ടാം ഭാഗമാണ് ‘മധുരരാജ’. വൻ ബജറ്റിലൊരുങ്ങുന്ന ചിത്രം മുപ്പതു കോടിയോളം രൂപ മുതൽ മുടക്കിലാണ് തിയേറ്ററിലെത്തുക. വെറും ഒരു ടാക്സി ഡ്രൈവറായി ജീവിതം തുടങ്ങി ഇന്ന് കോടികൾ മുടക്കുന്ന സിനിമ ഒരുക്കുന്ന നെൽസൺ ഐപ്പിന്റെ ജീവിത കഥ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ദുബായ് യിലെ നിരത്തുകളിൽ ടാക്സി ഓടിച്ചിരുന്ന കാലത്ത് നെൽസൺ സ്വപ്നത്തിൽ പോലും ഒരു സിനിമാ നിർമ്മാതാവിന്റെ കുപ്പായം കൊതിച്ചിട്ടുണ്ടാകില്ല. മാസം 500 ദിർഹം പോലും തികച്ചുണ്ടാക്കാൻ പറ്റാതിരുന്ന ഒരു പാവം പ്രവാസി അത്തരം സ്വപ്നങ്ങൾ കാണുക പ്രയാസം. എന്നാൽ ആ അവസ്ഥയിൽ നിന്നാണ് നെൽസൺ എന്ന കോടിപതിയുടെ ജനനം.

സ്വരുക്കൂട്ടിയ കാശ് കൊണ്ട് ആദ്യം ഒരു ലോറി വാങ്ങി. പിന്നീട് മൂന്ന് വാഹനങ്ങൾ കൂടി സ്വന്തമാക്കി. എന്നാൽ വണ്ടികളിൽ ഒന്ന് മറിഞ്ഞത് മൂലമുണ്ടായ ഭീമമായ നഷ്ടം നികത്താൻ മറ്റു വണ്ടികൾ വിറ്റ നെൽസൺ വീണ്ടും മുതലാളിയിൽ നിന്ന് തൊഴിലാളിയായി. എന്നാൽ അതൊന്നും അദ്ദേഹത്തെ തളർത്തിയില്ല. നഷ്ടപ്പെട്ടതൊക്കെ തിരികെപ്പിടിച്ച, അതിജീവനത്തിന്റെ യാത്രയായിരുന്നു പിന്നീട്.

ഇളയ കുഞ്ഞിന് പാല് വാങ്ങാൻ പോലും കാശില്ലാത്ത അവസ്ഥയിൽ നിന്നാണ് ഇന്നത്തെ ജീവിതത്തിലേക്ക് താൻ എത്തിയതെന്ന് ഈ കുന്നംകുളത്തുകാരൻ പറയുന്നു.