‘ലൂസിഫറി’ന്റെ ഹൈലൈറ്റുകളിലൊന്നാണ് ക്ലൈമാക്സിലെ ഐറ്റം നമ്പർ. വാലുച ഡിസൂസ തകർത്താടിയ ‘റഫ്താര’ എന്നാരംഭിക്കുന്ന ഗാനരംഗം പ്രേക്ഷകരെ ഹരം കൊള്ളിച്ചു. പാട്ടിനിടയിലെ മോഹൻലാലിന്റെ വരവും ആക്ഷൻ രംഗങ്ങളുമൊക്കെ ആരാധകരെ ത്രസിപ്പിക്കുന്നതായിരുന്നു.
എന്നാൽ ഈ ഗാനരംഗത്തിനെതിരെ കടുത്ത വിമർശനവുമായി ഒരു വിഭാഗം രംഗത്തെത്തിയിരുന്നു.
സിനിമയിലെ സ്ത്രീവിരുദ്ധത സജീവ ചർച്ചയാകുന്ന ഘട്ടത്തിൽ, സ്ത്രീവിരുദ്ധതയെ മഹത്വവല്‍ക്കരിക്കുന്നതൊന്നും തന്റെ സിനിമകളില്‍ ഇനി ഉണ്ടാകില്ലെന്ന് പൃഥ്വിരാജ് പ്രഖ്യാപിച്ചിരുന്നു.
ഈ പ്രസ്താവനയും പാട്ടുരംഗവും താരതമ്യം ചെയ്താണ് പലരും ചർച്ചകൾക്ക് തുടക്കമിടുന്നത്. താൻ പറഞ്ഞതിനെ സംവിധാനം ചെയ്ത ആദ്യ ചിത്രത്തില്‍ തന്നെ പൃഥ്വിരാജ് അവഗണിച്ചു എന്നാണ് പ്രധാന വിമര്‍ശനം.
ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പൃഥ്വിരാജ്. മുംബൈയിലെ ഒരു ഡാന്‍സ്ബാറില്‍ പിന്നെ ഓട്ടന്‍തുള്ളലാണോ കാണിക്കേണ്ടതെന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
‘‘ഗ്ലാമര്‍ വസ്ത്രങ്ങളണിഞ്ഞ് ഒരു സ്ത്രീ നൃത്തം ചെയ്യുന്നത് ഞാന്‍ അന്ന് പറഞ്ഞതിന് എതിരാവുന്നത് എങ്ങനെയാണെന്ന് മനസിലാവുന്നില്ല’’.– പൃഥ്വിരാജ് കൂട്ടിച്ചേർത്തു.