Thursday 23 December 2021 11:32 AM IST : By സ്വന്തം ലേഖകൻ

‘നടി ആക്രമിക്കപ്പെട്ടപ്പോൾ, ഇരയോടൊപ്പം ഉറച്ചുനിന്ന പി.ടി.യുടെ നിലപാട്; കാലമെത്ര കഴിഞ്ഞാലും അദ്ദേഹത്തിന്റെ മഹത്വത്തിന് മരണമില്ല’: ആലപ്പി അഷ്റഫ്

pt-thomas446778bjij

അന്തരിച്ച രാഷ്ട്രീയനേതാവ് പി.ടി. തോമസിനെ അനുസ്മരിച്ച് സംവിധായകൻ ആലപ്പി അഷറഫ്. പി.ടി. തോമസിന്റെ സൗഹൃദവലയത്തിൽ ഉൾപ്പെടാനായത് ഭാഗ്യമായ് കരുതുന്നുവെന്നും നല്ല സുഹൃത്തിനെ ഇത്രവേഗം പിരിയേണ്ടിവരുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്നും ആലപ്പി അഷ്റഫ് പറയുന്നു.

ആലപ്പി അഷ്റഫ് പങ്കുവച്ച കുറിപ്പ് വായിക്കാം; 

ഇരുന്താലും മറൈന്താലും പേർ ശൊല്ല വേണ്ടും ..

ഇവർ പോലെ യാരന്ന് ഊർശൊല്ല വേണ്ടും..

ഇത് എംജിആർ ചിത്രത്തിലെ പ്രശസ്ത  ഗാനത്തിലെ വരികളാണ്. ജീവിച്ചിരിക്കുമ്പോഴും മരിച്ചു കഴിഞ്ഞാലും ആ പേർ മുഴങ്ങണം. ഇദ്ദേഹത്തെ പോലെ ആരുമില്ലന്നു നാട് പറയണം. ഇതാണ് ഈ വരികളുടെ പൊരുൾ.

പി.ടി. തോമസിന്റെ സൗഹൃദവലയത്തിൽ ഉൾപ്പെടാനായത് ഭാഗ്യമായ് ഞാൻ കരുതുന്നു. നടി ആക്രമിക്കപ്പെട്ടപ്പോൾ, ഇരയോടൊപ്പം ഉറച്ച് നിന്ന പി.ടി.യുടെ നിലപാട് പൊതുസമൂഹത്തിന് പ്രചോദനമായിരുന്നു. കെപിഎസി ലളിതയ്ക്ക് സർക്കാർ നൽകാൻ തീരുമാനിച്ച ചികത്സാ സഹായത്തെ എതിർത്തവരുടെ വായ് അടപ്പിച്ചത് പി.ടി.യുടെ ഉറച്ച നിലപാടിലൂടെയായിരുന്നു.

കഴിഞ്ഞ സെപ്റ്റംബറിൽ അദേഹത്തോടൊപ്പം ഞാനും ചില അടുത്ത സുഹൃത്തുക്കളും ഒരു സായാഹ്നത്തിൽ ഒത്തു ചേർന്നിരുന്നു. അന്നു പിടി തന്റെ സാഹസിക വിവാഹത്തെക്കുറിച്ച് ഞങ്ങളോടു മനസ്സ്തുറന്നു. ഒപ്പമുണ്ടായിരുന്ന ഗാന രചയിതാവ് ആർ.കെ ദാമോദരന്റെ ചില കവിതകൾ സംഗീതം നൽകി പ്രശസ്ത ഗായകരെ കൊണ്ടു പാടിപ്പിച്ച് റിക്കാർഡ് ചെയ്യണമെന്ന ആഗ്രഹവും പി.ടി. പ്രകടിപ്പിച്ചു.

ഒത്തുചേരലിനൊടുവിൽ ചിലർ പാട്ടുകൾ പാടി, മറ്റുചിലർ തമാശകൾ പറഞ്ഞു. എന്റെ ഊഴമെത്തിയപ്പോൾ തൊട്ടടുത്തിരുന്ന പിടിയെ ചൂണ്ടി ഞാൻ ഉറക്കെ പാടി... 

ഇരുന്താലും മറൈന്താലും പേർ ശൊല്ല വേണ്ടും ...

ഇവർ പോലെ യാരന്ന് ഊർശൊല്ല വേണ്ടും...

ഇവർ പോലെ യാരന്ന് ഊർശൊല്ല വേണ്ടും...

എല്ലാവരും അത് ശരിയെന്ന സൂചനയോടെ കൈകൾ കൊട്ടി. പി.ടി. ഒരു ചെറു പുഞ്ചിരിയോടെ ആ ആദരവ് സ്വീകരിച്ചു. പക്ഷേ അന്നു ഞാനോർത്തില്ല ആ നല്ല സുഹൃത്തായ നേതാവിനെ  ഇത്ര വേഗം പിരിയേണ്ടിവരുമെന്ന് ...ഇപ്പോഴും ആ വരികൾ ഇവിടെ മുഴങ്ങുന്നുണ്ട് . കാലമെത്ര കഴിഞ്ഞാലും പി.ടി.യുടെ മഹത്വത്തിന് മരണമില്ല.

Tags:
  • Movies