Saturday 16 March 2024 02:41 PM IST : By സ്വന്തം ലേഖകൻ

താര കല്യാണിന്റെ ശബ്ദം പൂർണമായും നഷ്ടമായി: ഇനിയെന്ത്?: അമ്മയുടെ രോഗാവസ്ഥയെക്കുറിച്ച് സൗഭാഗ്യ

thara-sowbhagya

മലയാളികൾക്ക് പ്രിയ താരകുടുംബമാണ് നടിയും നർത്തകിയുമായ താര കല്യാണിന്റേത്. താര കല്യാണും അന്തരിച്ച അമ്മ സുബലക്ഷ്മിയും മകൾ സൗഭാഗ്യയും മരുമകൻ അർജുൻ സോമശേഖറുമെല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടവര്‍. ജീവിതത്തിലെ നല്ലതും മോശവുമായ കാര്യങ്ങൾ സോഷ്യൽ മീഡിയയിലെ സഹൃദയരോടു പങ്കുവയ്ക്കാറുള്ള താര കുടുംബം വലിയൊരു പ്രതിസന്ധിയെക്കുറിച്ച് സോഷ്യൽ മീഡിയയില്‍ പങ്കുവയ്ക്കുകയാണ്.

താരകല്യാൺ വലിയൊരു ശസ്ത്ക്രിയക്ക് വിധേയയാകുന്നതിന്റെ വാർത്തകൾ പലപ്പോഴായി സൗഭാഗ്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ അമ്മയുടെ ശബ്ദം പൂര്‍ണമായും നഷ്ടപ്പെട്ടെന്ന വിവരം സൗഭാഗ്യ അറിയിക്കുകയാണ്.

മുന്‍പ് താരയ്ക്ക് തൈറോയ്ഡ് ശസ്ത്രക്രിയ നടത്തിയിരുന്നു. സംസാരിക്കാന്‍ ബുദ്ധിമുട്ടും ശബ്ദത്തില്‍ വ്യത്യാസവും കണ്ടു നടത്തിയ പരിശോധനയിലാണ് തൈറോയ്ഡ് കണ്ടെത്തിയത്.എന്നാലിപ്പോള്‍ ശബ്ദം പൂര്‍ണമായും നഷ്ടപ്പെട്ടെന്നാണ് സൗഭാഗ്യ പറയുന്നത്.  അമ്മയുടെ രോഗത്തെക്കുറിച്ച് വിശദമായ വിഡിയോ ആണ് സൗഭാഗ്യ പങ്കുവെച്ചത്. 

വര്‍ഷങ്ങളായുള്ള പ്രശ്നമാണ് താരാ കല്യാണിന്. ഒച്ചയെടുത്ത് സംസാരിക്കുമ്പോഴും ടെന്‍ഷന്‍ വരുമ്പോഴും ശബ്ദം പൂര്‍ണമായും അടഞ്ഞുപോവാറുണ്ട്.  പല ചികിത്സകളും നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. കഴിഞ്ഞ വര്‍ഷം തൈറോയ്ഡ് ശസ്ത്രക്രിയയും നടത്തിയിരുന്നു. എന്നിട്ടും ശബ്ദത്തിന് മാറ്റമൊന്നുമുണ്ടായില്ല. എന്നാലിപ്പോള്‍ താരയുടെ യഥാര്‍ത്ഥ രോഗം എന്തെന്ന് കണ്ടുപിടിച്ചു എന്നാണ് സൗഭാഗ്യ അറിയിക്കുന്നത്.

സ്പാസ് മോഡിക് ഡിസ്ഫോണിയ എന്ന രോഗാവസ്ഥയാണ് താരയ്ക്ക്. തലച്ചോറില്‍ നിന്ന് വോക്കല്‍ കോഡിലേക്ക് നല്‍കുന്ന നിര്‍ദ്ദേശം അപ്നോര്‍മല്‍ ആവുമ്പോള്‍ സംഭവിക്കുന്ന അവസ്ഥ. മൂന്ന് തരത്തിലാണ് ഈ അവസ്ഥയുള്ളത്. അതില്‍ അഡക്ടര്‍ എന്ന സ്റ്റേജിലാണ് താര കല്യാണുള്ളത്. തൊണ്ടയില്‍ ആരോ മുറുക്കെ പിടിച്ചിരിക്കുന്നത് പോലെയുള്ള സ്ട്രെയിന്‍ ആണ് അമ്മയ്ക്കെന്നും എന്തുകൊണ്ടാണ് ഈ രോഗം വരുന്നതെന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല എന്നും അതുകൊണ്ട് തന്നെ ഇതിന് കൃത്യമായൊരു മരുന്നുമില്ലെന്നും സൗഭാഗ്യ പറയുന്നു. ഈ അവസ്ഥയില്‍ നിന്ന് പുറത്ത് കടക്കാനുള്ള ഒരു വഴി ബോട്ടോക്സ് ആയിരുന്നു. അത് ചെയ്ത സമയത്തായിരുന്നു അമ്മമ്മയുടെ മരണം.

‘സംസാരിക്കുമ്പോൾ വാക്കുകൾ പൂർത്തിയാക്കാനാകാതെ മുറിഞ്ഞുപോകുന്ന അവസ്ഥയാണിത്. അല്ലെങ്കിൽ സംസാരം കാറ്റുപോലെ പുറത്തുവരും. അമ്മയുടെ തൊണ്ടയ്ക്ക് ആരോ പിടിച്ചു വച്ചിരിക്കുന്ന പോലെ തോന്നും. പല കാര്യങ്ങളും പറഞ്ഞു മനസിലേക്കുന്നതിൽ ബുദ്ധിമുട്ടുണ്ട്. സ്ട്രെസ് ഈ അവസ്ഥയെ വളരെയധികം സങ്കീർണമാക്കുന്നുണ്ട്. മരുന്ന് കഴിച്ച് ചികിത്സ പ്രതിവിധി ഉണ്ടാകുന്ന അവസ്ഥയല്ല. ബോട്ടോക്സ് എന്ന ചികിത്സയാണ് ഫലപ്രദമായ പ്രതിവിധി.

ബോട്ടോക്സ് കഴിഞ്ഞാല്‍ പൂര്‍ണമായും വിശ്രമം ആവശ്യമാണ്, വെള്ളം പോലും കുടിക്കാന്‍ ബുദ്ധിമുട്ടായിരുന്നു അമ്മയ്ക്ക്. എന്നാല്‍ അമ്മമ്മയുടെ മരണത്തോടെ വിശ്രമിക്കാനോ കെയര്‍ ചെയ്യാനോ സാധിച്ചില്ല. മരണം അറിഞ്ഞ് വന്നവരോട് സംസാരിക്കാതിരിക്കാന്‍ പറ്റില്ലായിരുന്നു. വീണ്ടും സ്ട്രെയിന്‍ ചെയ്ത് സംസാരിച്ചതോടെ ഈ അവസ്ഥ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വന്നു. കൂടാതെ ആ സമയത്തെ സ്ട്രെസും രോഗത്തെ തിരിച്ചുകൊണ്ടുവന്നു. പിന്നീടുള്ള വഴി സര്‍ജറി മാത്രമായിരുന്നു. ഇപ്പോള്‍ സര്‍ജറി കഴിഞ്ഞു നില്‍ക്കുന്ന സ്റ്റേജ് ആണെന്നും സൗഭാഗ്യ പറയുന്നു. ഒരു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ ആയിരുന്നു. 

മൂന്നാഴ്ച കഴിഞ്ഞാല്‍ അമ്മയ്ക്ക് ശബ്ദം തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയുണ്ടെന്നും സൗഭാഗ്യ പറയുന്നു.  ശബ്ദം തിരിച്ചു കിട്ടിയാലും ചെറിയ വ്യത്യാസമുള്ള ശബ്ദമായിരിക്കും, കൂടാതെ പാട്ട് പാടാനൊന്നും സാധിക്കില്ല. ഹൈ പിച്ചില്‍ സംസാരിക്കാനോ പാട്ട് പാടാനോ പാടില്ലെന്നാണ് ഡോക്ടറുടെ നിര്‍ദ്ദേശമെന്നും സൗഭാഗ്യ കൂട്ടിച്ചര്‍ത്തു.