Thursday 13 January 2022 10:20 AM IST : By സ്വന്തം ലേഖകൻ

ഐസിയുവിലേക്കുള്ള യാത്ര വെടിഞ്ഞും രോഗി ‘ചുരുളി’ കണ്ടു എന്നൊരു തമാശയും നിലവിലുണ്ട്: പ്രതികരണവുമായി ബാലചന്ദ്രമേനോൻ

balachandra-menon

‘ചുരുളി’ എന്ന സിനിമയിൽ കുറ്റകരമായ ഉള്ളടക്കമുണ്ടോ എന്നു പരിശോധിക്കാൻ ഡിജിപി അനിൽകാന്ത് എപി ബറ്റാലിയൻ ഡിജിപിയുടെ നേതൃത്വത്തിൽ മൂന്നംഗ സംഘത്തെ നിയോഗിച്ച വാർത്തയിൽ പ്രതികരണവുമായി ബാലചന്ദ്രമേനോൻ.

സിനിമ റിലീസ് ചെയ്ത് രണ്ട് മാസം പിന്നിടുന്ന സാഹചര്യത്തിൽ പൊലീസ് മുഖേനയുള്ള പഠനത്തിന് ഇനി എന്ത് പ്രസ്കതിയാണുള്ളതെന്ന് അദ്ദേഹം. പൊലീസിന്റെ സമയത്തിനും വിലയില്ലേ എന്നും ഓപ്പറേഷൻ വിജയിച്ചിട്ടും രോഗി മരിച്ചു എന്നു പറയുന്ന അവസ്ഥയാണ് ഇതെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

ബാലചന്ദ്രമേനോന്റെ കുറിപ്പ് :

എഴുതാനുള്ളത് ‘ചുരുളി’ എന്ന ചിത്രത്തിന്റെ  കഥയെപ്പറ്റിയോ അതിന്റെ ആഖ്യാനത്തെ പറ്റിയോ അല്ലെങ്കിൽ സംവിധാനത്തെ കുറിച്ചോ അല്ല. സായാഹ്‌ന  ചർച്ചകളിലിൽ നിന്നുള്ള ഒരു  പ്രയോഗം  കടമെടുത്താൽ ‘അരിയാഹാരം കഴിക്കുന്ന’ ഒരാളിന്റെ  പരിദേവനമാണെന്നു  മാത്രം കരുതിയാൽ മതി. ‘അമ്മയാണെ സത്യം’ എന്ന എന്റെ  ചിത്രത്തിൽ ഞാൻ അവതരിപ്പിച്ച ഇൻസ്‌പെക്ടർ നാരായണൻ പറയുന്ന ഒരു ഡയലോഗ് ഉണ്ട്.

"ചോദിക്കേണ്ടത്  ചോദിക്കേണ്ട നേരത്തു ചോദിക്കണം."

ഇനി  കഥയിലേക്ക്‌ കടക്കാം. ‘ചുരുളി’  എന്ന ചിത്രം ഒടിടിയിൽ റിലീസായത് സ്ഫോടനാന്മകമായിട്ടാണ്. ഏവർക്കും അതിന്റെ കാരണം അറിയാവുന്നതു കൊണ്ട് അതിനി പരത്തുന്നില്ല. റിലീസ് കഴിഞ്ഞുള്ള ദിവസങ്ങളിൽ  ദൃശ്യ മാധ്യമങ്ങളുടെ സായാഹ്‌ന ചർച്ചകളിൽ ' തലങ്ങിനേം വിലങ്ങിനേം ' സമഗ്രമായ ചർച്ചകൾ നടന്നതു കൊണ്ടു ഐസിയുവിലേക്കു യാത്ര വെടിഞ്ഞും രോഗി ചുരുളി കണ്ടു എന്നൊരു തമാശയും നിലവിലുണ്ട്. സമൂഹത്തിന്റെ സാംസ്കാരിക ഇടനാഴികളിൽ ഒരു പാട് ചോദ്യങ്ങൾ അപ്പോൾ പ്രതിധ്വനിച്ചു കേട്ടു .

എന്തായിത് ?

എന്താ ഈ കേൾക്കുന്നത് ?

ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലേ ?

തൊട്ടതിനും പിടിച്ചതിനുമൊക്കെ പ്രതികരിക്കുന്ന ഇന്നാട്ടിലെ സാംസ്കാരിക നായകന്മാരൊക്കെ എവിടെ പോയി ? (അതിൽ ഈ എഴുതുന്നവനും ഉൾപ്പെടും എന്നുവെച്ചോള്ളൂ )

സ്ത്രീ ശാക്തീകരണത്തിന്റെ  വക്താക്കൾ ഇതൊന്നും അറിഞ്ഞില്ലേ?

ഈ ചോദ്യങ്ങളും,  ഫലത്തിൽ  'വിലക്കപ്പെട്ട കനി ' തിന്നാനുള്ള മനുഷ്യന്റെ വാസനയെ  ഇരട്ടിപ്പിച്ചു. ചുരുക്കിപ്പറഞ്ഞാൽ നിർമാതാക്കൾക്ക് ഏറെ പരസ്യം ചക്കാത്തിന് കിട്ടി. ഇപ്പോൾ പത്രത്തിൽ  കണ്ട ഒരു വാർത്തയാണ് അരിയാഹാരമാണ് കഴിക്കുന്നത് എന്ന എന്റെ അഹങ്കാരത്തെ വല്ലാതെ  പ്രകോപിപ്പിച്ചത്.  പ്രസ്തുത   ചിത്രത്തിൽ  'മോശമായ' എന്തെങ്കിലും ഉണ്ടോ എന്ന് വിലയിരുത്താൻ  പൊലീസ്  പുറപ്പെടുന്നുവത്രെ !

ഈ ചിത്രം  സോണി ലൈവ് എന്നെ ഒടിടിയിൽ  പ്രദർശനം തുടങ്ങിയത് 2021 നവംബർ 19 നാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇന്ന് 2022 ജനുവരി 12 ആകുമ്പോൾ ഏതാണ്ട് രണ്ടു മാസത്തോളമായി. ചിത്രം കണ്ടവരും, ചാനലുകളിൽ കണ്൦ക്ഷോഭം നടത്തിയവരും കൂടി സഹകരിച്ചപ്പോൾ കാണേണ്ടവരൊക്കെ നേരിട്ടും പാത്തും പതുങ്ങിയും കണ്ടു കഴിഞ്ഞു. ആ നിലക്ക് ഇനി പൊലീസ് മുഖേനയുള്ള  ഒരു പഠനത്തിന് എന്ത് പ്രസക്തിയാണുള്ളത് ?

പണ്ടുള്ളവർ പറഞ്ഞു കേട്ടത് ഓർമ വരുന്നു...

പശുവും ചത്തു ; മോരിലെ പുളിയും പോയി .....

ഇനി എന്ത് പഠനം ? 

പൊലീസിന്റെ സമയത്തിനും വിലയില്ലേ ?

മലയാളം അത്ര വശമില്ലാത്തവർക്കായി ഇംഗ്ലിഷിൽ ഒരു വരി എഴുതിയേക്കാം ...അത് കൂടി വായിച്ചിട്ട്  നിങ്ങൾ സ്വന്തം അഭിപ്രായങ്ങൾ കുറിച്ചാട്ടെ...