തിരക്കഥാകൃത്ത് നിസാം റാവുത്തറിന്റെ അപ്രതീക്ഷിത വിയോഗത്തിൽ വേദന പങ്കുവച്ച് സംവിധായകന്‍ ലാൽ ജോസ്. ‘ഒരുപാട് സ്വപ്‌നങ്ങൾ ബാക്കിയാക്കി നിസാം റാവുത്തർ യാത്രായായി...വിട...ആദരാഞ്ജലി...’.– നിസാമിന്റെ ചിത്രം പങ്കുവച്ച് ലാൽ ജോസ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
മറ്റന്നാൾ റിലീസ് ചെയ്യാനിരിക്കുന്ന ‘ഒരു സർക്കാർ ഉൽപന്നം’ എന്ന സിനിമയ്ക്ക് ഉൾപ്പെടെ തിരക്കഥ രചിച്ച നിസാം റാവുത്തറിന് 49 വയസ്സായിരുന്നു. പത്തനംതിട്ട കടമ്മനിട്ടയിലെ വസതിയിൽ വച്ച് ഹൃദയാഘാതത്താലാണ് മരണം. കടമ്മനിട്ട സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആയിരുന്നു.
ആദിക്കാട്ടുകുളങ്ങര നൂർമഹലിൽ റിട്ട.സെയിൽസ് ടാക്സ് ഡെപ്യൂട്ടി കമ്മിഷണർ മീരാസാഹിബിന്റെ മകനാണ് നിസാം. ഭാര്യ: ഷഫീന, മക്കൾ: റസൂൽ, അജ്മി. സഹോദരങ്ങൾ: നിസാർ നൂർമഹൽ, നിസ.
‘ഒരു സർക്കാർ ഉൽപന്നം’ എന്ന ചിത്രത്തിന്റെ പ്രമോ വിഡിയോ ഉൾപ്പെടെ പങ്കുവച്ച് ഇന്നലെ രാത്രി വൈകിയും സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. നിരവധി ഡോക്യുമെന്ററികളും ഒരുക്കിയിട്ടുണ്ട്. ആനുകാലികങ്ങളിൽ ലേഖനങ്ങളും എഴുതിയിരുന്നു.
അനീഷ് അൻവർ സംവിധാനം ചെയ്ത ‘സക്കറിയയുടെ ഗര്‍ഭിണികള്‍’ എന്ന ചിത്രത്തിൽ നിസാം റാവുത്തറും തിരക്കഥാ പങ്കാളിയായിരുന്നു. ബോംബെ മിഠായി, റേഡിയോ തുടങ്ങിയവയാണ് മറ്റു പ്രധാന ചിത്രങ്ങൾ.