Saturday 15 June 2024 11:50 AM IST : By സ്വന്തം ലേഖകൻ

അമ്മയ്ക്കൊപ്പമുള്ള വി‍ഡിയോയിൽ ഗോപി സുന്ദറിന്റെ പേര് പറഞ്ഞ് പരിഹാസം: വായടപ്പിക്കുന്ന മറുപടി നൽകി അഭയ

abhaya-

വ്യക്തിജീവിതത്തെ മുൻനിർത്തി മോശം കമന്റുകളും പരിഹാസങ്ങളും പങ്കുവയ്ക്കുന്നവർക്ക് പക്വതയോടെയുള്ള മറുപടികളാണ് പലപ്പോഴും അഭയ ഹിരൺമയി നൽകുന്നത്. ഗോപി സുന്ദറുമായുള്ള ബന്ധവും വേർപിരിയലും ചൂണ്ടിക്കാട്ടി അഭയക്കെതിരെ പരിഹാസ സ്വരങ്ങളുമായെത്തുന്നവർ ഇപ്പോഴും കുറവല്ല. ഇപ്പോഴിതാ തന്റെ സ്വകാര്യജീവിതത്തെ കുറിച്ച് അനാവശ്യ കമന്റ് പങ്കുവച്ച വ്യക്തിക്ക് കൃത്യമായ മറുപടി നൽകുകയാണ് അഭയ.

അമ്മയ്ക്കൊപ്പം പാട്ടു പാടുന്നതിന്റെ വിഡിയോ അഭയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഇതിനു കീഴെയാണ് ഗായികയുടെ വ്യക്തിജീവിതത്തെ സ്പർശിക്കും വിധം ചിലർ അഭിപ്രായപ്രകടനങ്ങൾ നടത്തിയത്. സംഗീതസംവിധായകൻ ഗോപി സുന്ദറുമായുള്ള പ്രണയത്തെയും വേർപിരിയലിനെയും ഉന്നംവച്ചുള്ളതായിരുന്നു കമന്റ്. അവയോടെയല്ലാം രൂക്ഷമായി തന്നെ അഭയ പ്രതികരിച്ചു. 

‘ആ ഗോപിയെ വിട്ടതിനു ശേഷമാണ് നിങ്ങൾക്ക് നല്ലൊരു ജീവിതം ഉണ്ടായത്’ എന്നു കമന്റ് ചെയ്തയാളോട്, അതെങ്ങനെ നിങ്ങൾക്കു പറയാൻ സാധിക്കും എന്ന് അഭയ തിരിച്ചു ചോദിച്ചു. ‘നിങ്ങളെ ഇപ്പോൾ കൂടുതൽ സന്തോഷവതിയായി ആക്റ്റീവ് ആയി കാണുന്നു’ എന്ന മറുപടി ലഭിച്ചതോടെ താൻ മുൻപും അങ്ങനെ തന്നെയായിരുന്നുവെന്നും സ്വകാര്യജീവിതം പരസ്യപ്പെടുത്താൻ ആഗ്രഹിച്ചിരുന്നില്ലെന്നും അഭയ പ്രതികരിച്ചു. ‘നിങ്ങളുടെ കാര്യങ്ങൾ ചെയ്യാൻ എല്ലാവിധ ആശംസകളും. അങ്ങനെ മിസ്റ്റർ ഗോപി സുന്ദറിൽ നിന്ന് കുറച്ച് ശ്രദ്ധ നേടുക’ എന്നാണ് മറ്റൊരു ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നും അഭയയ്ക്കു ലഭിച്ച പരിഹാസ കമന്റ്. ‘താങ്കൾ എന്താണ് അദ്ദേഹത്തെക്കുറിച്ചോർത്തു വിഷമിക്കുന്നത്? അദ്ദേഹം സ്വന്തം ജീവിതം ജീവിക്കട്ടെ’ എന്ന് അഭയ പ്രതികരിച്ചു.  

അമ്മ ‌അമ്മ ലതിക മോഹനൊപ്പം ഒരു കൃതി ആലപിക്കുന്നതിന്റെ ഹൃദ്യമായ വിഡിയോ ആണ് അഭയ ഹിരൺമയി സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ലതികയെ, ഗുരു നെയ്യാറ്റിങ്കര മോഹനചന്ദ്രൻ പഠിപ്പിച്ച ക‍ൃതിയാണിത്. ഓർമവച്ച കാലം മുതൽ താൻ മൂളി നടക്കുന്ന കൃതിയാണിതെന്ന് അഭയ കുറിച്ചു. നിരവധി പേരാണ് അമ്മ–മകൾ കോംബോയെ പ്രശംസിച്ചു രംഗത്തെത്തുന്നത്. മുൻപ് ‘ഗണപതിയേ’ എന്ന പാട്ടിന് ലതികയും അഭയയും ചേർന്നൊരുക്കിയ കവർ പതിപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

സംഗീതത്തിൽ കുട്ടിക്കാലം മുതൽ ശാസ്ത്രീയ സംഗീതത്തിൽ പരിശീലനം നേടിയ ആളാണ് അഭയയുടെ അമ്മ ലതിക മോഹൻ. തിരുവനന്തപുരം വിമൻസ് കോളജിൽ നിന്ന് സംഗീതത്തിൽ ബിരുദം പൂർത്തിയാക്കി. വർഷങ്ങളോളം തുടർച്ചയായി സംഗീത കച്ചേരികളും അവതരിപ്പിച്ചിരുന്നു.