‘നെയ്യാറിന്റെ കരയിൽ കൃഷ്ണനുള്ളപ്പോൾ അഴലിലുഴലുവതെന്തിന്’ എന്നാണ് പ്രമാണം. സങ്കടങ്ങളെ ജലധിയിലൊഴുക്കാൻ നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമിയുടെ സന്നിധിയിൽ വന്നൊന്നു കൈകൂപ്പിയാൽ മതി, അമ്മക്കരുതലോടെ ഭഗവാൻ ചേർത്തുപിടിക്കും.
വെണ്ണയുണ്ണുന്ന ഉണ്ണിക്കണ്ണനെ വിഷുക്കണി ദർശിച്ചാ ൽ വർഷം മുഴുവൻ ഭാഗ്യമുണ്ടാകുമെന്നാണ് വിശ്വാസം. ആ തൃക്കൈയിൽ സമർപ്പിച്ച വെണ്ണ പോലെ ‘നെയ്യാറ്റിൻകര വാഴും കണ്ണാ...’ എന്ന ഗാനത്തിലൂടെ ജീവിതത്തിലുടനീളം അനുഗ്രഹം കൈവന്ന കഥയാണ് സംഗീതസംവിധായകൻ പി. കെ. കേശവൻ നമ്പൂതിരിക്കു പറയാനുള്ളത്.
‘‘ബാലമുരളീ കൃഷ്ണയുടെ ശിഷ്യനായിരുന്ന കാലം മുതലേ യേശുദാസും പി. ജയചന്ദ്രനും എന്റെ സുഹൃത്തുക്കളാണ്. സംഗീതപഠനം കഴിഞ്ഞ് ഞാൻ തൃശൂർ ആകാശവാണിയിൽ ജോലി ചെയ്യുന്ന കാലം. എസ്. രമേശൻ നായർ അന്നു ചില പാട്ടുകളൊക്കെ എഴുതിയിട്ടുണ്ടെങ്കിലും അതൊന്നും കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല.
ഞാനും രമേശൻനായരും ഒരുമിച്ച കസെറ്റ് പാതിവഴിയിൽ മുടങ്ങി. അദ്ദേഹം ഇടയ്ക്ക് എന്നോടു പറയും, ‘ദാസിന്റെയോ ജയന്റെയോ കസെറ്റ് കിട്ടുമോ എന്നു ചോദിക്കൂ.’ പക്ഷേ, സൗഹൃദത്തിന്റെ പേരിൽ അങ്ങനെയൊരു കാര്യം അവരോട് അഭ്യർഥിക്കാൻ മനസ്സ് അനുവദിക്കാതിരുന്ന നമ്പൂതിരി ഇക്കാര്യം മോഹമായി മനസ്സിൽ വച്ചു.
ഭഗവാൻ നിയോഗമരുളുന്നു
ഒരിക്കൽ ജയചന്ദ്രൻ തൃശൂരിൽ വന്ന വഴി നമ്പൂതിരിയെ കാണാൻ ആകാശവാണിയിലെത്തി. ആ വരവ് ഭഗവാന്റെ നിയോഗമായിരുന്നുവത്രേ.‘‘സംഭാഷണത്തിനിടെ ഒരു ക സെറ്റിനു വേണ്ടി 10 പാട്ടുകൾ വേണമെന്നു ജയചന്ദ്രൻ പറഞ്ഞു. കേട്ടപാടേ ഞാൻ രമേശൻ നായരുടെ കാര്യം അവതരിപ്പിച്ചു. അങ്ങനെയാണ് ‘പുഷ്പാഞ്ജലി’യുടെ ജോലി തുടങ്ങിയത്.
‘വിഘ്നേശ്വരാ ജന്മ നാളികേരം...’ തുടങ്ങി ‘നെയ്യാറ്റിൻകര വാഴും കണ്ണാ...’ വരെയായി പത്തു പാട്ടുകളാണ് ഉള്ളത്. അമ്പലവും ആൽത്തറയുമൊക്കെ മനസ്സിൽ കണ്ട് മധ്യമാവതി രാഗത്തിലാണ് ഈ പാട്ട് ചിട്ടപ്പെടുത്തിയത്. കസെറ്റ് വലിയ ഹിറ്റായി.
നിനക്കു ചാർത്താം വനമാല
കുറച്ചുദിവസം കഴിഞ്ഞ് ആകാശവാണിയിലേക്ക് യേശുദാസിന്റെ ഫോൺ. മുടങ്ങിക്കിടന്ന ഞങ്ങളുടെ കസെറ്റ് തരംഗിണി ഏറ്റെടുക്കാൻ തയാറാണത്രേ. 10 ഗുരുവായൂരപ്പ ഭ ക്തിഗാനങ്ങളായിരുന്നു ‘വനമാല’യിലുള്ളത്.
ആ നിമിഷം ഞാൻ നെയ്യാറ്റിൻകര കണ്ണന്റെ കടാക്ഷം അറിഞ്ഞു. ഭഗവാനല്ലാതെ ആരാണ് ആ ഇടപെടലിനു പിന്നിൽ. കുറച്ചുനാൾ കഴിഞ്ഞ് പി. ജയചന്ദ്രന്റെ ഫോൺ. എല്ലാ ദിവസവും ‘നെയ്യാറ്റിൻകര വാഴും കണ്ണാ...’ കേൾക്കുമെന്നു പറഞ്ഞ് ഒരാൾ അഭിനന്ദിച്ചത്രേ. ആരെന്നോ, സാക്ഷാൽ ശിവാജി ഗണേശൻ.’’
അനിഴം തിരുനാൾ മാർത്താണ്ഡ വർമയ്ക്ക് എട്ടുവീട്ടിൽ പിള്ളമാരുടെ ആക്രമണത്തിൽ നിന്നു രക്ഷപ്പെടാൻ ഭഗവാൻ രക്ഷയേകിയ പ്ലാവിനു സമീപം ഗോപാലകൃഷ്ണനെ പ്രതിഷ്ഠിച്ചെന്നാണ് ഇവിടത്തെ ഐതിഹ്യം. ഇന്നും സങ്കടക്കടലിൽ നിന്നു കരകയറാൻ ഭക്തർ നെയ്യാറ്റിൻ കരയിലെത്തും, വഴി കാട്ടാൻ ഇവിടെ ഉണ്ണിക്കണ്ണനുണ്ട്.
നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
തിരുവനന്തപുരം– നാഗർകോവിൽ റൂട്ടിൽ നെയ്യാറ്റിൻകര ടൗണിൽ തന്നെയാണ് ക്ഷേത്രം. ഗീതോപദേശം പ്രതീകമാക്കിയ ഗോപുരവാതിൽ കടന്ന് ക്ഷേത്രത്തിലെത്താം. തൃക്കൈവെണ്ണയാണ് പ്രധാന വഴിപാട്. മാർത്താണ്ഡ വർമയ്ക്ക് ഒളിത്താവളമൊരുക്കിയ അമ്മച്ചിപ്ലാവാണ് ക്ഷേത്രത്തിലെ ചരിത്രക്കാഴ്ച.