Tuesday 28 July 2020 12:57 PM IST : By സ്വന്തം ലേഖകൻ

ആ പുസ്തകം ഇന്നും സൂക്ഷിക്കുന്നു; മനസ്സു നിറയ്ക്കുന്ന ചേച്ചിയുടെ ചിരി എന്നുമുണ്ടാകട്ടെ...

vidu

ഗായകൻ വിധുപ്രതാപ് ചിത്രയ്ക്കൊപ്പമുള്ള അനുഭവം പങ്കിടുന്നു...

‘പിന്നണിഗാനരംഗത്തേക്കു ഞങ്ങളൊക്കെ വന്ന കാലത്ത് ചെന്നൈയിലായിരുന്നു റെക്കോഡിങ്ങുകൾ കൂടുതലും. ഫുൾ ടൈം ചിത്രച്ചേച്ചിയുടെ സ്റ്റൂഡിയോയിലുണ്ടാകും ഞാൻ. ഇപ്പോഴും ആ ബന്ധം അതുപോലെ സൂക്ഷിക്കുന്നു. ചിരിക്കാനും തമാശകൾ കേൾക്കാനും പറയാനുമൊക്കെ വലിയ ഇഷ്ടമാണ് ചേച്ചിക്ക്. ഇപ്പോൾ ലോക്ഡൗണിൽ ഞങ്ങൾ ഇടുന്ന വിഡിയോസ് ഒക്കെ കണ്ട് കുറേ ചിരിച്ചു എന്നു പറഞ്ഞ് ചേച്ചി മെസേജ് അയയ്ക്കും.

ഭക്തിഗാനമേളകളിൽ ഞാനെപ്പോഴും ശങ്കരാഭരണത്തിലെ ശങ്കരാ...ആണ് ആദ്യഗാനമായി പാടാറ്. കുറേ വേദികളിൽ പാടിയശേഷം ഒരിക്കൽ ചിത്രച്ചേച്ചിയുടെ പ്രോഗ്രാമിലും പാടി. പാടിക്കഴിഞ്ഞതും ചേച്ചി അടുത്തുവന്ന് എന്റെ കൈയിൽ നിന്ന് പുസ്തകം വാങ്ങി. ഞാനെഴുതിയതിൽ അവിടവിടെയായി വെട്ടിത്തിരുത്തി ചേച്ചിതന്നെ എഴുതിത്തന്നു. തെലുങ്ക് പച്ചവെള്ളം പോലെയാണല്ലോ ചേച്ചിക്ക്. ആ പുസ്തകം ഇന്നും സൂക്ഷിക്കുന്നുണ്ട്.

സിനിമയില്‍ കൈയെത്തും ദൂരത്തിലെ ഗോകുലത്തിൽ താമസിക്കും... എന്ന പാട്ടിലും പിന്നെ കുറച്ച് ഭക്തിഗാന ആൽബങ്ങളിലും ചേച്ചിക്കൊപ്പം പാടി. സ്റ്റേജിൽ ചേച്ചിക്കൊപ്പം പാടാൻ കിട്ടുന്ന ഒരവസരവും പാഴാക്കില്ല. അവസരമുണ്ടെന്ന് കേട്ടാൽ ആദ്യത്തെ സ്റ്റേജിലും ഇപ്പോഴും എക്സൈറ്റ്മെന്റ് ലെവലിന് ഒരു മാറ്റവുമില്ല.’ വിധു പറയുന്നു.

ചേച്ചിയെ ഓർക്കുമ്പോൾ പാട്ടിനൊപ്പം മനസ്സിൽ ഓടിയെത്തുന്നതാണ് ആരുടെയും മനസ്സു നിറയ്ക്കുന്ന ആ ചിരി. ചേച്ചിയുടെ കൂടെ പാടാനായത് ജീവിതത്തിലെ പുണ്യം തന്നെയാണ്. ഞങ്ങൾക്കു വേണ്ടി എന്നും ആ ചിരിയുണ്ടാകണം ... എന്ന് ഇൻസ്റ്റഗ്രാം വിഡിയോയിൽ വിധു ആശംസിച്ചു.

Tags:
  • Movies