Tuesday 22 September 2020 03:38 PM IST : By സ്വന്തം ലേഖകൻ

'വരുമെന്ന് എന്നോട് വാക്കു പറഞ്ഞവള്‍, ആ ദിവസമാണ് നിത്യനിദ്രയിലേക്ക് അവളുടെ ഉറക്കം തെന്നിമാറിയത്'; നെഞ്ചുനീറി വേണുഗോപാല്‍

gv

പാതിയില്‍ മുറിഞ്ഞ സംഗീതം പോലെയാണ് ഷാന്‍. പ്രിയഗീതങ്ങളും അതിനേക്കാള്‍ പ്രിയമേറിയ ഓര്‍മ്മകളും ബാക്കിവച്ച് മരണത്തിന്റെ ലോകത്തേക്ക് അകാലത്തില്‍ മറഞ്ഞു പോയവള്‍. ഇപ്പോഴിതാ ഷാന്‍ ജോണ്‍സണൊപ്പമുള്ള ഓര്‍മ്മച്ചിത്രങ്ങള്‍ ഹൃദ്യമായ കുറിപ്പിനൊപ്പം ചേര്‍ത്തു വയ്ക്കുകയാണ് ഗായകന്‍ ജി വേണുഗോപാല്‍.  ജോണ്‍സണ്‍ മാഷിനോടുള്ള ആദരസൂചകമായി 2014ല്‍ വിദേശത്തു സംഘടിപ്പിച്ച സംഗീതനിശയിലെ പൂര്‍വകാല ചിത്രങ്ങളാണിത്. ചിത്രത്തിനൊപ്പം പ്രിയപ്പെട്ട ഷാനിനെക്കുറിച്ച് ഹൃദയം നുറുങ്ങുന്ന വേദനയോടെ കുറിപ്പും ഉണ്ട്. 

'ദോഹയില്‍ 2014 ല്‍ നടന്ന ജോണ്‍സണ്‍ സംഗീത നിശയില്‍ നിന്നും. സന്തോഷവതിയായി ഷാന്‍, അന്ന് അരങ്ങിലും, അണിയറക്ക് പിന്നിലും ഉണ്ട്. തിരുവനന്തപുരത്ത് അവള്‍ കമ്പോസ് ചെയ്‌തൊരു പാട്ടില്‍ എന്റെ വോയ്‌സ് റെക്കോര്‍ഡ് ചെയ്യാന്‍ അമ്മയോടൊപ്പം വരുമെന്ന് പറഞ്ഞ ദിവസം പകലാണ് ഒരു നിത്യ നിദ്രയിലേക്ക് അവളുടെ ഉറക്കം തെന്നിമാറി എന്നറിഞ്ഞത്'.– നൊമ്പരത്തോടെ വേണുഗോപാല്‍ കുറിച്ചു.

2016 ഫെബ്രുവരി 5നാണ് ഗായികയും സംഗീതസംവിധായികയുമായ ഷാന്‍ ജോണ്‍സനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആ വിയോഗം ഏല്‍പ്പിച്ച ആഘാതത്തെക്കുറിച്ച് വേണുഗോപാല്‍ പല തവണ നൊമ്പരത്തോടെ സമൂഹമാധ്യമങ്ങളില്‍ കുറിച്ചിട്ടുണ്ട്. മരിക്കുന്നതിന് ഒരാഴ്ച മുന്‍പാണ് ഷാന്‍ വേണുഗോപാലിനെ വിളിച്ച് തന്റെ പാട്ടു പാടാമോ എന്ന് ആവശ്യപ്പെട്ടത്. പാടാന്‍ പറഞ്ഞുറപ്പിച്ച ദിവസത്തേയ്ക്കു സ്റ്റുഡിയോ ബുക്ക് ചെയ്തു കാത്തിരുന്ന വേണുഗോപാലിനെത്തേടിയെത്തിയത് ഷാനിന്റെ മരണ വാര്‍ത്തയായിരുന്നു.