രാജ്യത്തിന്റെ അഭിമാന താരം കസവുസാരിയിൽ അഴക് ദേവതയായി മുന്നിൽ വന്നുനിന്നപ്പോൾ അദ്‌ഭുതവും സന്തോഷവും കൂറി ആരാധകർ. തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലും ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലും ദർശനം നടത്താൻ എത്തിയതാണ് ലോക ബാഡ്മിന്റൺ താരം പി.വി. സിന്ധു. അമ്മ പി. വിജയയ്‌ക്കൊപ്പമായിരുന്നു ക്ഷേത്രദർശനം.
ജീൻസിലും ടോപ്പിലും മാത്രം കണ്ടിട്ടുള്ള താരത്തെ സാരിയിൽ കണ്ടപ്പോൾ ആരാധകർക്ക് ആദ്യം അദ്‌ഭുതം. പിന്നെ ലോകതാരത്തെ നേരിൽ കണ്ടതിന്റെ സന്തോഷം. ഇന്നലെ രാത്രിയാണ് ഹൈദരാബാദിൽ നിന്ന് സിന്ധു തലസ്ഥാനത്തെത്തിയത്. രാവിലെ 11 ന് തിരുവനന്തപുരം വഴുതക്കാട് 'ഒളിംപിക് ഭവൻ' സന്ദർശിച്ചു.
ഇന്ന് ഉച്ചയ്ക്ക് 3.30 ന് സിന്ധുവിനെ ആദരിക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്ഘാടനം ചെയ്യും. സിന്ധുവിനെ സെൻട്രൽ സ്‌റ്റേഡിയത്തിൽ നിന്നും തുറന്ന ജീപ്പിൽ സൈക്കിളിങ് താരങ്ങൾ, റോളർ സ്‌കേറ്റിങ്, അശ്വാരുഡ പൊലീസ് സേന എന്നിവരുടെ അകമ്പടിയോടെയായിരിക്കും ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ എത്തിക്കുക. കായിക മന്ത്രി ഇ.പി. ജയരാജൻ ചടങ്ങിന് അധ്യക്ഷത വഹിക്കും.