സൗന്ദര്യ സങ്കൽപ്പങ്ങളുടെ പൂർണതയ്ക്ക് അഴകളവുകളും നിറഭേദങ്ങളും ബാധകമാണെന്ന് ശഠിക്കുന്നവരാണ് നമുക്ക് ചുറ്റും വെളുപ്പാണ് അഴകിന്റെ മികവെന്ന് വാദിക്കുന്നവരും കുറവല്ല. എന്നാൽ സൗന്ദര്യത്തിലെ അത്തരം അലിഖിത നിയമങ്ങളെ പാടെ തൂത്തെറിയും ഷുഡുവെന്ന സുന്ദരി.
എണ്ണക്കറുപ്പഴകിൽ തീക്ഷ്ണമായ നോട്ടമെറിഞ്ഞുള്ള ഷുഡുവിന്റെ നിൽപ്പിലാണ് ഇന്ന് ഫാഷൻ ലോകത്തിന്റെ കണ്ണ്. കറുപ്പിന്റെ അഴകും ആഢ്യത്വവും ലോകത്തിനു മുന്നിൽ അനുഭവവേദ്യമാക്കുകയാണ് ഈ ആഫ്രിക്കൻ സുന്ദരി. ഒന്നര ലക്ഷത്തിലധികം ഇന്‍സ്റ്റഗ്രാം ആരാധകരാണ് ഷുഡുവിന്റെ എണ്ണക്കറുപ്പഴകിൽ മയങ്ങിയിരിക്കുന്നത്.
എന്നാൽ ഷുഡുവിന്റെ പാതിമറച്ച മുഖത്തിനു പിന്നിൽ മറഞ്ഞിരുന്ന രഹസ്യം അറിഞ്ഞപ്പോഴാണ് ആരാധകർ ശരിക്കും അമ്പരന്നത്. ഷുഡു ഒരു മനുഷ്യനല്ല, മറിച്ച് ഡിജിറ്റല്‍ മോഡല്‍ മാത്രമാണെന്നത്രേ. ആരാധകരുടെ എണ്ണം പെരുകിയപ്പോഴാണ് മോഡലിന്റെ യഥാര്‍ത്ഥ 'മുഖം' തുറന്നുകാണിച്ച് ലണ്ടന്‍ സ്വദേശിയായ ഫാഷന്‍ ഫോട്ടോഗ്രാഫര്‍ രംഗത്തെത്തിയത്. ഷുഡു ഒരു ഡിജിറ്റല്‍ മോഡല്‍ മാത്രമാണെന്നും താനാണ് ഇത് ഡിസൈന്‍ ചെയ്ത് ഉണ്ടാക്കിയതെന്നുമാണ് 29കാരനായ വില്‍സണ്‍ തുറന്നടിച്ചത്.
അതേസമയം മനുഷ്യ സ്ത്രീ അല്ലെന്നറിഞ്ഞതോടെ ഷുഡുവിന്റെ താരപ്പൊലിമ ഒരു പടികൂടി ഉയർന്നു. ലോകത്തിന്റെ ആദ്യ ഡിജിറ്റല്‍ സൂപ്പര്‍മോഡല്‍ എന്ന വിളിപ്പേരും ഷുഡുവിന് സ്വന്തമായി. ഇപ്പോള്‍ ഷുഡുവിനെ അനുകരിച്ച് ഡിജിറ്റല്‍ മോഡലുകളെ ഒരുക്കാനുള്ള ശ്രമത്തിലാണ് വന്‍ കമ്പനികള്‍.
മനുഷ്യമോഡലുകളെ വെല്ലുന്ന വിധത്തിലുള്ള കൃത്യതയാണ് ഈ ഡിജിറ്റല്‍ മോഡലിനുള്ളത്. ഇനിയും ഇതുപോലുള്ള അനുകരണങ്ങളുണ്ടായാല്‍ മനുഷ്യമോഡലുകള്‍ പുറത്താവുമെന്ന ഭയവും പങ്കുവയ്ക്കപ്പെടുന്നുണ്ട്. എന്നാല്‍ ഡിജിറ്റല്‍ മോഡലിംഗ് മറ്റൊരു ലോകം തന്നെയാണെന്നും മനുഷ്യമോഡലുകളോട് മത്സരിക്കുകയല്ല ഇവയുടെ ലക്ഷ്യമെന്നും വില്‍സണ്‍ പറയുന്നു.