രോഗ ലക്ഷണങ്ങളോടെ തൃശൂരില്‍ മരിച്ച യുവാവിന് മങ്കിപോക്‌സ് സ്ഥിരീകരിച്ച് പരിശോധനാഫലം. പുനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. യുവാവിന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള 15 പേരെ നിരീക്ഷണത്തിലാക്കിയിരുന്നു. വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുവന്ന നാലു കൂട്ടുകാരും കുടുംബാംഗങ്ങളും ആരോഗ്യപ്രവര്‍ത്തകരുമാണ് സമ്പര്‍ക്കപട്ടികയിലുള്ളത്.
നാട്ടിലെത്തിയ യുവാവ് പന്തു കളിക്കാന്‍ പോയിരുന്നു. പരിശോധനാഫലം അനുസരിച്ച് ഒപ്പമുണ്ടായിരുന്നവരെ നിരീക്ഷണത്തിലാക്കും. ആലപ്പുഴ വൈറോളജി ലാബില്‍ നടക്കുന്ന പരിശോധനയുടെ ഫലം ഇന്ന് ഉച്ചയോടെ ലഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. യുവാവിന് മങ്കിപോക്സ് രോഗബാധ വിദേശത്ത് സ്ഥിരീകരിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കിയിരുന്നു.
ചാവക്കാട് കുരിഞ്ഞിയൂർ സ്വദേശി (22) ആണ് ശനിയാഴ്ച രാവിലെ മരിച്ചത്. യുഎഇയിൽ നിന്നെത്തിയ യുവാവിനെ ഗുരുതരവാസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. യുവാവിന് മങ്കിപോക്സിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നെങ്കിലും ദേഹത്ത് ചുവന്ന കുരുക്കൾ ഉണ്ടായിരുന്നില്ല.