Wednesday 16 March 2022 12:22 PM IST

‘നിനക്ക് പെണ്ണായിക്കൂടെ, ഗേ ആണോ...?’: ആണായി പിറന്ന ജാസിയുടെ പെണ്ണഴകിനു പിന്നിൽ: വൈറൽ ജിന്നിന്റെ കഥ

Binsha Muhammed

Jasi-Ashi

‘ചെഞ്ചായം കൊണ്ട് ചുവന്ന് തുടുത്ത കവിളിണകൾ... കണ്ണിണകളില്‍ മസ്കാര ചന്തം. അഴകും അളവും ചോരാതെ ഷേപ്പ് ചെയ്തെടുത്ത പുരികക്കൊടികൾ. ചുണ്ടുകളിൽ ലിപ്സ്റ്റികിന്റെ അഴക്...’

ഈ അഴകിന് ആമുഖം എഴുതുമ്പോൾ ഈ വിശേഷണങ്ങൾ ഒരുപക്ഷേ പോരാതെ വരും. പെണ്‍കുട്ടികൾ പോലും പരീക്ഷിക്കാത്ത ചമയക്കൂട്ടുകൾ കൊണ്ട് അലങ്കാരവും അണിഞ്ഞൊരുക്കവും നടത്തുന്നത് ആണൊരുത്തനാണ് എന്നു പറയുന്നിടത്താണ് കഥയുടെ ട്വിസ്റ്റ്. ജാസിൽ ജാസിയെന്ന മലപ്പുറംകാരൻ പ്രവാസിയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ അടിമുടി പെൺമയുടെ അടയാളപ്പെടുത്തലാണ്. രൂപം കൊണ്ട് ആണെങ്കിലും അംഗലാവണ്യത്തിലും റീൽസ് പ്രകടനങ്ങളിലും അണിഞ്ഞൊരുക്കത്തിലും പെൺമയുടെ നിറക്കൂട്ട് ചാലിക്കുന്നു ഈ ‘ജിന്നിന്റെ സുൽത്താൻ.’ ടിക് ടോകിലായിരുന്നു തുടക്കം. ടിക് ടോക് സലാം ചൊല്ലി പിരിഞ്ഞപ്പോൾ ഇൻസ്റ്റഗ്രാം റീൽസിന്റെ രൂപത്തിൽ വേറിട്ട അഴകിനെ സോഷ്യൽ ലോകം കണ്ടു. ആണായി പിറന്നവന്റെ ഈ മേക്കോവർ വിപ്ലവത്തെ കണ്ടിട്ടു ദഹിക്കാത്തവരും ഏറെ. ചിലർ ജെൻഡർ ഐഡന്റിറ്റി കൽപ്പിച്ചു നൽകി, ചിലർ ചീത്തവിളികളുമായെത്തി. എന്തിനേറെ ഗേയെന്നും ട്രാൻസ്ജെൻഡറെന്നു വരെ വിളിച്ചു വിധിയെഴുതി. പരിഹാസങ്ങൾ മലവെള്ളം പോലെ പാഞ്ഞെത്തുമ്പോഴും ചെറുചിരികൊണ്ട് അവയെല്ലാം നേരിടുന്നതാണ് സാക്ഷാൽ ജാസിൽ സ്റ്റൈൽ. അപ്പോഴും ഒരു ചോദ്യം ബാക്കി സോഷ്യൽ മീഡിയ വിധിയെഴുതിയ ഈ ‘വേഷംകെട്ടിനു’ പിന്നിൽ എന്താണ് കാരണം. ജാസിൽ തന്നെ പറയുന്നു ‘വനിത ഓൺലൈനോട്.’

jasi-4

അറബിക് എൻട്രി

‘വെറുതെ ആണുങ്ങളൊക്കെ പറയിപ്പിക്കാൻ... നീയൊക്കെ പുരുഷ സമൂഹത്തിന് തന്നെ നാണക്കേടാണ്... നീ ഗേ ആണോ, ട്രാൻസ് ജെൻഡർ ആണോ... പോയി പെണ്ണായിക്കൂടെ.’ കണ്ണുതുറന്നെഴുന്നേൽക്കുമ്പോഴേ എന്റെ കമന്റ് ബോക്സിൽ ‘ആറാടുന്ന’ സദാചാര ആങ്ങളമൊരെ കാണാം. എല്ലാവർക്കും പ്രശ്നം എന്റെ ലുക്കായിരുന്നു. പുരുഷത്വത്തിന്റെ ബ്രാൻഡ് അംബാസിഡർമാരായ ചിലർ എന്റെ താടിയും വടിപ്പിച്ചേ അടങ്ങൂ എന്നായി... എന്തിനേറെ ഒന്നുമറിയാത്ത എന്റെ ഉപ്പയേയും ഉമ്മയേയും വരെ ഇതിലേക്ക് വലിച്ചിട്ടു. എല്ലാവർക്കും എന്റെ രൂപമായിരുന്നു പ്രശ്നം. അവരോട് ലുക്കിലല്ല വർക്കിലാണ് കാര്യമെന്ന പൊതുതത്വം ആദ്യമേ പറയട്ടെ– ജാസിൽ പറഞ്ഞു തുടങ്ങുകയാണ്.

മുഴുവന്‍ പേര് മുഹമദ് ജാസിൽ. എല്ലാവരും വിളിക്കുന്നതും സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്നതും ജാസിൽ ജാസി എന്നാണ്. എന്റെ അക്കൗണ്ട് പേരും അങ്ങനെ തന്നെയാണ്. മലപ്പുറം കുറ്റിപ്പുറമാണ് സ്വദേശം. ഉപ്പ, ഉമ്മ രണ്ട് ഇത്താത്തമാർ അവരുടെ കുടുംബം കുട്ടുമണികള്‍ എല്ലാവരുമൊക്കെയായി ഹാപ്പിയാണ് ഞാൻ. ദുബായി ദേറയിൽ ഒരു പെർഫ്യൂം കമ്പനിയിലാണ് ഞാൻ ജോലി ചെയ്യുന്നത്. കൂടാതെ മേക്കപ്പ് ആർട്ടിസ്റ്റ്, ഇൻഫ്ലൂവൻസർ തുടങ്ങിയ മേൽവിലാസങ്ങളും ഉണ്ട്.

jasi-3

ടിക്ടോക് കാലംതൊട്ടാണ് സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. നിരവധി വിഡിയോസ് പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രധാനമായും ബ്യൂട്ടി ടിപ്സ് വിഡിയോകളാണ്. അന്നൊന്നും ആരും അതൊന്നും ശ്രദ്ധിച്ചിരുന്നില്ല. ഇടയ്ക്ക് ഒന്നു രണ്ട് മേക്കപ്പ് ടിപ്സ് ശ്രദ്ധിച്ചിരുന്നു എന്നതൊഴിച്ചാൽ എന്നെ ആരും തിരിച്ചറിഞ്ഞിട്ടു പോലുമില്ല. പക്ഷേ ഭാഗ്യപരീക്ഷണങ്ങളുടെ സോഷ്യൽ മീഡിയ ഒരിക്കൽ എനിക്കൊരു എൻട്രി തന്നു. ഒരു അറബി വിഡിയോയാണ് സോഷ്യൽ മീഡിയയിലെ തലവര മാറ്റിയത്. അറബി മോഡലിൽ തലയിൽ കെട്ട് കെട്ടുന്ന വിഡിയോ ഒരുപാട് കാഴ്ചക്കാരെ ഉണ്ടാക്കി. ഏകദേശം ഒരുകോടിയിലേറെ പേർ ആ വിഡിയോ കണ്ടു. അതുമാത്രമല്ല, എനിക്ക് അറബ് ലോകത്തു നിന്നും സ്വദേശത്തു നിന്നുമൊക്കെ ആയിരക്കണക്കിന് ആരാധകരേയും തന്നു.

തളർത്തിയപ്പോൾ വളർന്ന ജാസി

ആദ്യമൊക്കെ നോർമലായി തന്നെയാണ് വിഡിയോസ് പോസ്റ്റ് ചെയ്തിരുന്നത്. ആണുങ്ങളുടെ രൂപത്തിൽ അന്നു പങ്കുവച്ച വിഡിയോയൊക്കെ വലിയ ഓളമുണ്ടാക്കാതെ പോയി. അപ്പോഴാണ് പെണ്ണുഴകിൽ അണിഞ്ഞൊരുങ്ങി വിഡിയോ ചെയ്യുന്നതിനെ കുറിച്ച് ആലോചിച്ചത്. ഒരു വെറൈറ്റി, അത്രയേ ഉദ്ദേശിച്ചിരുന്നുള്ളൂ. താടി വച്ചുകൊണ്ട് പെൺകുട്ടികളുടെ വോയ്സിൽ വിഡിയോസ് പങ്കുവച്ചപ്പോൾ പലരും ഏറ്റെടുത്തു. മോശം കമന്റുകളോ അധിക്ഷേപങ്ങളൊ ഒന്നും ഉണ്ടായിരുന്നില്ല. അത് തുടർന്നപ്പോൾ സപ്പോര്‍ട്ട് ചെയ്തവരുടെ അടക്കം ഭാവം മാറി. താടി വടിച്ചൂടെ, പെണ്ണാണോ... ഗേ ആണോ ട്രാൻസ് ജെൻഡർ തുടങ്ങിയ കമന്റുകൾ. ചിലർ കേട്ടാലറയ്ക്കുന്ന ചീത്തവിളികൾ വരെ നടത്തി. നെഗറ്റീവ് കമന്റുകൾ കൊണ്ട് പൊറുതിമുട്ടിയെങ്കിലും അതുകൊണ്ട് ഒരു ഗുണമുണ്ടായി. എന്റെ അക്കൗണ്ട് ഒന്നുകൂടി റീച്ചായി. എന്നെ ഒരുപാട് പേർ തിരിച്ചറിയാൻ തുടങ്ങി. ശരിക്കും പറഞ്ഞാൽ അന്നും ഇന്നും തളർത്താൻ നോക്കിയവരിലൂടെയാണ് ഞാൻ വളർന്നത്. എന്റെ വ്യക്തിത്വം ആരെയും ബോധിപ്പിക്കാനില്ല. എന്നെക്കുറിച്ച് എനിക്ക് ബോധ്യമുള്ളിടത്തോളം എനിക്ക് അഭിമാനമേ ഉണ്ടായിരുന്നുള്ളൂ.

jasi-2

അപ്പോഴും പലരും ആവർത്തിക്കുന്നൊരു ചോദ്യം, എന്തിന് ഇങ്ങനെ പെൺ വേഷത്തിലും ഭാവത്തിലും എത്തുന്നു എന്നതാണ്. എന്റെ മുഖത്ത് എനിക്ക് ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ഞാൻ ഹൈലൈറ്റ് ചെയ്യുന്നു അത്ര തന്നെ. കണ്ണാകട്ടെ, ചുണ്ടാകട്ടെ, പുരികം ആകട്ടെ അതൊക്കെ കാണുമ്പോൾ ഒരു ഭംഗി തോന്നാൻ വേണ്ടി കൂടുതൽ ഹൈലൈറ്റ് ചെയ്യുന്നു അത്ര തന്നെ. കണ്ണെഴുതുമ്പോഴാണ് എന്റെ കണ്ണിന് ഭംഗി എന്ന് എത്ര പേർ പറഞ്ഞിട്ടുണ്ടെന്നോ? മറ്റൊന്നു കൂടി, ഇത്തരം മേക്കോവറിലൂടെ കൂടുതൽ പേർ ശ്രദ്ധിക്കപ്പെടും. കൂടുതൽ ലൈക്ക് കിട്ടും. ഫോളോവേഴ്സ് കൂടും.

വീട്ടുകാരെ വെറുതെ വിടൂ...

മനസു വേദനിപ്പിച്ച കമന്റുകളും അഭിപ്രായങ്ങളും ഇക്കാലയളവിൽ ഉണ്ടായിട്ടുണ്ട്. പലതും ഒഴിവാക്കി വിടുമ്പോഴും ചിലത് നമ്മളെ വല്ലാതെ വേദനിപ്പിക്കും. ഓർക്കുമ്പോൾ എന്തെന്നില്ലാത്ത സങ്കടം വരും.

നിന്റെ ഉപ്പയും ഉമ്മയും ചെയ്ത വലിയ തെറ്റാണ് നീ... നിനക്ക് ജന്മം നൽകിയതിനു പകരം വല്ല വാഴയും വച്ചാൽ പോരേ... എന്നൊക്കെ പറയുമ്പോൾ ചങ്കുനീറും. എന്നെ എന്തു വേണമെങ്കിലും പറഞ്ഞോളൂ, ജന്മം തന്നവരേയും, പ്രിയപ്പെട്ടവരേയും ഇതിനിടയിലേക്ക് വലിച്ചിഴയ്ക്കുന്നത് എന്തിനാണ്? മറ്റുചിലർ ഞാൻ ചെയ്ത വിഡിയോയൊക്കെ എടുത്തിട്ട് മോശമായി എഡിറ്റ് ചെയ്ത് തെറ്റായ ഉദ്ദേശ്യത്തോടെ പ്രചരിപ്പിക്കും. അതൊക്കെ കാണുമ്പോള്‍ തളർന്നു പോകാറുണ്ട്. പക്ഷേ ഉള്ളിന്റെ ഉള്ളിലിരുന്ന് ഒരാൾ എന്നോട് പറയും തളരരുത് എന്ന്.

നെഗറ്റീവ് കമന്റ് പറഞ്ഞവർ എന്നെ നേരിട്ട് കണ്ടപ്പോൾ മാറ്റിപ്പറഞ്ഞ അനുഭവവും ഉണ്ടായിട്ടുണ്ട്. ജാസിൽ സിമ്പിളാണ്... സോഫ്റ്റാണ്, പാവമാണ് എന്നൊക്കെ പലരും പറയും. കുട്ടികൾ ഒരുപാട് പേർ എന്റെ വിഡിയോ ഇഷ്ടപ്പെടുന്നുണ്ടെന്ന് പലരും പറയാറുണ്ട്. അത് കേൾക്കുമ്പോഴും മനസു പറയും. ബാക്കിയുള്ളവർ അവരുടെ വഴിക്ക് പോട്ടേ... അല്ലെങ്കിലും കുടത്തിന്റെ വായടയ്ക്കും പോലെ ഇക്കൂട്ടങ്ങളുടെ വായടപ്പിക്കാൻ പറ്റില്ലല്ലോ?

അറിയപ്പെടുന്നൊരു മോഡലാകുക. ഫാഷൻ ഐക്കൺ ആകുക, ബിഗ്സ്ക്രീനിൽ എന്റെ മുഖം തെളിയുക. വലിയ പ്രോജക്ടുകളുടെ ഭാഗമാകുക എന്നതൊക്കെയാണ് എന്റെ സ്വപ്നം. അതെല്ലാം നടക്കുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. ഞാൻ ഈ കേൾക്കുന്ന പരിഹാസവും കുത്തുവാക്കുകളും പിന്നെ എന്റെ അധ്വാനവുമൊന്നും വെറുതെയാകില്ല. എന്റെ പേരും വ്യക്തിത്വവും അടയാളപ്പെടുത്തുന്നൊരു ബൊട്ടീക്ക് തുടങ്ങുക എന്നൊരു ആഗ്രഹം കൂടിയുണ്ട്. ഒരു വലിയ ബ്രാൻഡ് അതാണ് സ്വപ്നം...

jasi-1

ആണാണ് ഞാൻ... എനിക്കുണ്ട് ഇഷ്ടങ്ങൾ

ജന്മം കൊണ്ട് ഞാൻ ആണാണ്. ഞാൻ ഗേയോ ട്രാൻസ്ജെൻഡറോ ഒന്നുമല്ല. അങ്ങനെയൊരു ലേബലിങ്ങ് തത്കാലം വേണ്ട എന്നു മാത്രം ഇപ്പോൾ പറയുന്നു. ഈ പറയുന്ന ട്രാൻസ്–ഗേ സമൂഹത്തിൽ നിന്നൊക്കെ എനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട് എന്ന് അഭിമാനത്തോടെ പറയട്ടെ. പക്ഷേ എനിക്ക് എന്റേതായ ഇഷ്ടങ്ങളുണ്ട്, താത്പര്യങ്ങളുണ്ട്. അത് എന്റെ സ്വകാര്യതയാണ്. ഭാവിയിൽ ഞാൻ വിവാഹം കഴിക്കാൻ പോകുന്നത്, അല്ലെങ്കിൽ എന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത് ഒരു പെൺകുട്ടിയെയാണോ എന്നൊന്നും എനിക്ക് ഇപ്പോൾ ഉറപ്പ് പറയാൻ പറ്റില്ല. അത് സർപ്രൈസായി തന്നെ നിൽക്കട്ടെ. ഈ സമയം വരെ ഒരു പെൺകുട്ടിയെ വിവാഹം കഴിക്കണം, ജീവിതസഖിയാക്കണം എന്നൊരു തോന്നൽ എനിക്ക് വന്നിട്ടില്ല.

വീണ്ടു പറയട്ടെ, ഒരുപാട് ചൂഷണങ്ങളും ചതികളും ഏറ്റുവാങ്ങിയ വ്യക്തിയാണ്. വേദനിപ്പിക്കുന്ന ഒത്തിരിക്കാര്യങ്ങളിൽ നിന്നുള്ള എന്റെ വലിയ റിലീഫാണ് സോഷ്യൽ മീഡിയയിൽ നിന്നും കിട്ടുന്ന ഈ സന്തോഷവും സ്നേഹവും. അതെന്നും ഉണ്ടാകണേ... എന്ന പ്രാർഥന മാത്രം.– ജാസി പറഞ്ഞു നിർത്തി.