ടെലിവിഷനുകളിലെ കലാമൂല്യമുള്ള പരാപാടികൾക്ക് മാർക്കിടാനിരുന്ന ജൂറി ഇക്കുറിയും സീരിയലുകളെ തഴഞ്ഞു. സംസ്ഥാന ടെലിവിഷൻ പുരസ്കാര പ്രഖ്യാപനത്തിൽ ഈ വർഷവും മികച്ച സീരിയൽ ഇല്ലേയില്ല. നിലവാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പോയ വർഷവും സീരിയലുകളെ തഴഞ്ഞത്.
മലയാളിയുടെ വൈകുന്നേരങ്ങളെ ‘സംഭവഹുലമാക്കുന്ന’ സീരിയലുകൾക്ക് ശരിക്കും എന്താണ് സംഭവിക്കുന്നത്? അവ മലയാളികൾക്ക് നൽകുന്ന സന്ദേശമെന്ത്? സീരിയലുകളെ തഴഞ്ഞ ജൂറിയുടെ തീരുമാനം ശരിയോ? വനിത ഓൺലൈൻ വായനക്കാരുടെ പ്രതികരണം തേടിയപ്പോൾ ആവേശപൂർണമായ പ്രതികരണമാണ് ലഭിച്ചത്. സീരിയലുകളുടെ നിലവാരവും ജനപ്രിയതയും അവടോയോടുള്ള പുതുതലമുറയുടെ സമീപനവും മുൻനിർത്തി വായനക്കാർ പങ്കുവച്ച അഭിപ്രായങ്ങളിൽ ചിലത് ചുവടെ...
‘എന്റെ വീട്ടിൽ എല്ലാദിവസവും അടി നടക്കുന്നത് ഈ സീരിയലിന്റെ പേരിലാണ്. ഒരു ദിവസം സീരിയൽ കണ്ടില്ലെങ്കിൽ എന്റെ അമ്മൂമ്മയ്ക്ക് അന്ന് ഉറക്കം വരില്ല. ചിലപ്പോൾ ഇരുന്നു ആ സീരിയലിലെ അവർക്കു എന്ത് പറ്റിക്കാണും ഇവർക്കു എന്ത് പറ്റികാണും എന്നൊക്കെ ചോദിക്കും. എന്തിനാ ഈ വിവരക്കേടുകൾ ഒക്കെ കാണുന്നത് എന്ന് ചോദിച്ചാൽ, കാണാൻ എന്തേലും വേണ്ടേ നിങ്ങള് കാണുന്ന സിനിമ ഒക്കെ യാഥാർഥ്യം ആണോ എന്ന് ചോദിക്കും. ഈ ലോകത്തു യുവ തലമുറ മയക്കുമരുന്നിനു അടിമകളാക്കുന്ന പോലെ, നമ്മുടെ ഒക്കെ അമ്മമാരും അമ്മൂമ്മമാരും ഒക്കെ ഇതിനു അടിമകൾ ആണ്. പണ്ടൊക്കെ അപ്പുറത്ത് ഉള്ളവരെ കണ്ടു പഠിക്കു എന്ന് പറയുന്നടത്തു ഇന്ന് സീരിയലിലെ അവളെ കണ്ടു പഠി എന്നായി മാറി. സന്ധ്യ അയാൽ നാമം ജപിക്കണ്ട പ്രായമായവർ സന്ധ്യക് ടീവി കണ്ടിരുന്നു കരയുന്നു. ഇതൊക്കെ പറയുന്നെങ്കിലും ഞാനും സീരിയൽ കാണുന്ന ഒരാളാണ് പക്ഷെ ഇഷ്ടപെടാത്ത ഡയലോഗ്, സീനുകൾ ഇതൊക്കെ വരുന്നു എന്ന് തോന്നി തൊടങ്ങിയാൽ കാണാൻ പോലും നിക്കാറില്ല. പക്ഷെ ഇപ്പൊ റേറ്റിംഗിന് വേണ്ടി മാത്രം ആയി സീരിയലുകൾ മാറിയപ്പോൾ ഇല്ലാതാകുന്നത് അതിന്റെ നിലവാരം തന്നെയാണ്.’– അപർണ
‘നിലവാരം ഉണ്ടായിട്ടു വേണ്ടേ കുറയാൻ..ഭൂരി ഭാഗം കുടുംബങ്ങളും തകരുന്നത് ഈ സീരിയൽ കാരണമാണ്..ഇതാണ് എല്ലാ വീട്ടിലും നടക്കുന്ന ത് എന്ന് തെറ്റി ധരിപ്പിക്കുന്നു...ഇത് എന്ന് നിർത്തുന്നുവോ അന്ന് കേരളം നന്നാവും.’– രമ്യ സന്ദീപ്
‘ആരും കാണാൻ ശ്രമിക്കരുത് എന്ന് മാത്രം പറയുന്നു അവിഹിതം മാത്രം’– അരുൺ കുമാർ
‘സീരിയലുകൾ വെറുത്തുപോയി, സത്യം പറഞ്ഞാൽ. പണ്ട് ദൂരദർശനിലെ സീരിയലുകൾ കണ്ടു തുടങ്ങിയതാ... നല്ല സ്റ്റാൻഡേർഡ് സീരിയലുകൾ. ഇപ്പോഴത്തെ എല്ലാ ചാനലുകളിലെയും സ്ഥിതി വളരെ മോശം.’– മഞ്ജു പ്രമോദ്
‘ഏതു ടൈപ്പ് അക്രമം ചെയ്യാനുള്ള മോട്ടിവേഷൻ സീരിയലിൽ നിന്ന് കിട്ടുന്നുണ്ട്.. ഈ സീരിയൽ നിർത്താൻ വല്ലമാർഗവും ഉണ്ടോ..’.– സ്വപ്ന ദീപക്
‘കേരളത്തിലെ വിവാഹമോചനങ്ങളുടെയും സാമ്പത്തിക പ്രശ്നങ്ങളുടെയും ക്രൂരതകളുടെയും ആത്മഹത്യകളുടെയും ഒരു പരിധിവരെ കാരണം ഇത്തരം സീരിയലുകളാണ്’– ബിജു സഖറിയാസ്
‘തീർച്ചയായും, എന്ത് സന്ദേശം ആണ് സീരിയൽസ് തരുന്നത്.. അമ്മമാർ കാണുമ്പോൾ എന്തായാലും കുഞ്ഞുമ്മക്കളും കൂടെ ഇരിക്കും.. സീരിയൽ ഏത് എടുത്താലും ഒരു ഭർത്താവ്, ഭാര്യ, കാമുകി, അല്ലെങ്കിൽ ഒരു പെണ്ണും 2ബോയ്സ് അല്ലെങ്കിൽ ഒരു ആണിനെ സ്നേഹിക്കുന്ന 2 പെണ്ണ്.... എന്ത് h കഥകൾ ആണ് കുട്ടികൾ അടകമുള്ള പ്രേഷകരിലേക് എത്തിക്കുന്നത്....’– കൊച്ചുമോൾ
‘സീരിയലിന്റെ നിലവാരം നിശ്ചയിക്കാൻ ജൂറിയൊന്നും വേണ്ട. സംഭാഷണം കേട്ടാൽ അറിയാമല്ലോ നിലവാരം. എല്ലാത്തിലും അമ്മായിയമ്മ മരുമകൾ, നാത്തൂൻ പോര് ഇതൊക്കെയാണല്ലോ മുഖ്യമായ വിഷയം. Award കിട്ടാതാകുമ്പോൾ നിർത്തിക്കോളും.’– ലത സുധാകരൻ
‘കഥയോ, കലാമൂല്യമോ, എന്തെങ്കിലും സന്ദേശമോ സീരിയലുകളിൽ ഉണ്ടോ? എല്ലാം ഒരേ പാറ്റേണിൽ പടച്ചു വിടുന്നു. അരോചകത്വം തോന്നുന്ന ഭാവ ചലനങ്ങളുമായി താരങ്ങയും ഇതിനാണ് അവാർഡ് വേണ്ടതു പോലും !!’– ജോസ് പാലം.
‘അവിഹിതം + കണ്ണുരുട്ടൽ + പഴംപുഴുങ്ങിയ നായകൻ + കഷണ്ടി തലയൻ അച്ഛൻ = മലയാളം സീരിയൽ.’– ലോറൻസ് മാത്യു
‘സിരിയലുകളിൽ,എങ്ങനെ ഒരാളെ കൊല്ലാം, അമ്മായി അമ്മ, മരുമോൾ , പ്രസവം കലക്കൽ, ഭക്ഷണത്തിൽ വിഷം കലർത്തൽ : അവിഹിതം, തട്ടിക്കോണ്ടു പോകൽ ..... ഇതിനൊക്കെ അവാർഡുകൊടുത്താൽ കൊടുക്കുന്നവന്റെ കാര്യം പോക്കാണ്.’– സജു