ആ കണ്ണുനീരൊന്നു കണ്ടാൽ...ശ്വാസമെടുക്കാൻ പോലും വേണ്ടിയുള്ള അവന്റെ പിടച്ചിൽ കണ്ടാൽ കണ്ണീരു വറ്റും തീർച്ച. കാരണം കരൾ കൊത്തിപ്പറക്കുന്ന വേദനയാണ് ഒമ്പത് മാസം മാത്രം പ്രായമുള്ള ഈ പൈതലിന് വിധി പകുത്തു നൽകിയിരിക്കുന്നത്. സാമൂഹ്യപ്രവർത്തകനായ ഫിറോസ് കുന്നംപറമ്പിലാണ് കണ്ണീരിറ്റു വീഴുന്ന ആ കദന കഥ സോഷ്യൽ മീഡിയക്കു മുന്നിലേക്ക് വച്ചിരിക്കുന്നത്.
അഭിരൂപയെന്ന പൊന്നു പൈതൽ ആ ഇളം പ്രായത്തിൽ അനുഭവിച്ചു തീർക്കുന്ന വേദനയുടെ ആഴവും പരപ്പും എണ്ണിത്തിടപ്പെടുത്തുക പ്രയാസം. കരൾ മാറ്റിവയ്ക്കാതെ മറ്റ് മാർഗങ്ങളിലെന്ന് ഡോക്ടർമാർ വിധിയെഴുതുമ്പോൾ ചെറ്റക്കുടിലിലിരുന്ന് കണ്ണീർ വാർക്കുകയല്ലാതെ ആ നിർദ്ധനരായ അച്ഛനും അമ്മയ്ക്കു നിവൃത്തിയില്ല.
കരൾ പകുത്ത് നൽകാൻ അമ്മയും അച്ഛനും തയാറാണെങ്കിലും അതിനുള്ള ടെസ്റ്റ് നടത്താൻ പോലും ഇൗ കുടുംബത്തിന്റെ കയ്യിൽ പണമില്ല. ഇല്ലായ്മയിൽ നിന്നും നുള്ളിപ്പെറുക്കിയെത്ത പൈസ മുഴുവൻ ഇതിനോടകം തന്നെ ആ പൈതലിന്റെ ചികിത്സയ്ക്കായി ചെലവാക്കി കഴിഞ്ഞു. നിതയവൃത്തിക്കു പോലും പണമില്ലാതിരിക്കെയാണ് വിധി ഇങ്ങനെയൊകു പരീക്ഷണം നൽകിയിരിക്കുന്നത്.
പാലാരിവട്ടത്തെ കനാലിന്റെ വശത്തെ പുറംപോക്കിലെ തുണ്ട് ഭൂമിയിൽ കെട്ടിയുണ്ടാക്കിയ കുടിലിലാണ് ഇൗ കുടുംബം കഴിയുന്നത്. പെയിന്റിങ് തൊഴിലാളിയായ അച്ഛൻ പ്രതീഷിന്റെ വരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്.
അഭിരൂപയ്ക്ക് നന്നായി ശ്വസിക്കാൻ പോലും കഴിയുന്നില്ല ഇപ്പോൾ. കരൾരോഗം ബാധിച്ച് വീർത്ത് പൊട്ടാറായ വയറുമായി അവൾ കരയുമ്പോൾ ഉള്ളുനീറ്റുകയെന്നല്ലാതെ മറ്റു വഴികളൊന്നുമില്ല ഇൗ കുടുംബത്തിന്. 30 ലക്ഷത്തോളം രൂപയാണ് ചികിൽസയ്ക്ക് വേണ്ടത്. കരുണയുടെ ഉറവവറ്റാത്ത സുമനസുകൾ തങ്ങളുടെ സഹായത്തിനായി എത്തുമെന്ന് തന്നെയാണ് ഇവരുടെ പ്രതീക്ഷ.