"രണ്ടു കിഡ്‌നി ഇനി നിനക്കു ഭാരമാണെന്ന് ദൈവം പറഞ്ഞു. അപ്പോൾ ഒരു കിഡ്‌നി നീക്കം ചെയ്തു."- 2011 മേയ് ആദ്യ ലക്കം വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ രോഗത്തെപ്പറ്റി നിസ്സാരമായി നടൻ സത്താർ പറഞ്ഞ വാക്കുകൾ ഇങ്ങനെ. മലയാള സിനിമയിലെ പഴയകാല വില്ലൻ വെള്ളിത്തിരയ്ക്ക് പുറത്തും അസാമാന്യ ധൈര്യത്തിന് ഉടമയായിരുന്നു. അദ്ദേഹത്തിന്റെ ഓരോ വാക്കുകളിലും അതെന്നും നിറഞ്ഞു നിന്നിരുന്നു. ജോലിയിലും കുടുംബ ജീവിതത്തിലും നേരിട്ട പ്രതിസന്ധികളെ പുഷ്പം പോലെ അതിജീവിച്ച സത്താർ എന്ന മനുഷ്യന്റെ ജീവിതം ഓരോരുത്തർക്കും പാഠമാണ്.
മകനെ പിരിഞ്ഞുള്ള ജീവിതം സത്താറിനെ എന്നും വേദനിപ്പിച്ചിരുന്നു. "ഞാനും ജയഭാരതിയും തമ്മിൽ പിരിഞ്ഞു താമസിക്കുന്ന കാരണങ്ങൾ പറഞ്ഞു ആരേയും വേദനിപ്പിക്കാൻ എനിക്ക് താല്പര്യമില്ല. എന്റെപോലെ ന്യായങ്ങൾ ഭാരതിക്കും കാണും. ഞാൻ ശരിയായ ചോയ്‌സ് ആയിരുന്നില്ല എന്ന് തോന്നാമല്ലോ. പിന്നെ, ഞാൻ അത്യാവശ്യത്തിന് ഒരു ചെറിയ ഉഴപ്പനായിരുന്നു.
ഞങ്ങളുടെ ഒരേയൊരു മകൻ ഉണ്ണിയെക്കുറിച്ചോർക്കുമ്പോൾ എന്റെ ഹൃദയത്തിൽ തേങ്ങലുണ്ട്. കുറേ സുഖമുള്ള ഓർമ്മകളും കൂട്ടിനുണ്ട്. ചെന്നൈയിലെ ജിജി ഹോസ്പിറ്റലിൽ സിസേറിയനിലൂടെ അവൻ ഈ ലോകത്തേക്ക് വന്നത്, ഷൂട്ടിങ്ങിനു കൊണ്ടുവന്നിരുന്ന ഒരു ആനപ്പുറത്ത് അവനെ കയറ്റിയത്, അവനെ കുളിപ്പിച്ചത്, ചെന്നൈ ഡോൺബോസ്‌ക്കോ സ്‌കൂളിൽ അവനു ചോറു കൊണ്ടുപോയി കൊടുത്തത്, ഇവിടെ ആലുവയിലെ വീട്ടിൽ പാടത്ത് പോത്തിന്റെ മുകളിൽ കയറ്റിയത്..."- ഇടറിയ വാക്കുകളോടെ അന്ന് സത്താർ പറഞ്ഞതിങ്ങനെ.
സിനിമയിലെ അവസരങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ ഉടൻവന്നു സത്താറിന്റെ ഗാംഭീര്യമുള്ള മറുപടി; "ആരെങ്കിലും സിനിമയിൽ ഓഫർ തന്നാൽ അഭിനയിക്കും. പിന്നെ നിരാശയില്ല. ദൈവം എന്നെ നന്നായി നോക്കുന്നുണ്ട് സുഹൃത്തേ..."
2011 മേയ് ആദ്യലക്കത്തിൽ വനിതയ്ക്ക് നൽകിയ അഭിമുഖം പൂർണ്ണമായും വായിക്കാം;
1.
2.
സത്താറും ജയഭാരതിയും വിവാഹിതരായ ശേഷം വനിതയിൽ വന്ന പഴയകാല അഭിമുഖം;