Thursday 11 February 2021 11:19 AM IST : By സ്വന്തം ലേഖകൻ

ബസിൽ വച്ച് വയറുവേദനയും ഛർദിയും; എല്ലാവരും നോക്കിനിൽക്കെ നിശബ്ദമായി മരണത്തിലേക്ക്, കണ്ണീരോർമ്മയായി ആദിത്യൻ

1200-adithya.jpg.image.845.440

അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പം ബസിൽ യാത്ര ചെയ്യുമ്പോൾ ആദിത്യൻ എന്ന 12 വയസ്സുകാരൻ മരണത്തിലേക്കുള്ള വഴിയിലായിരുന്നു. എല്ലാവരും നോക്കി നിൽക്കെ അവൻ നിശബ്ദമായി മരണത്തിനു കീഴടങ്ങി. എരുമേലി കാളകെട്ടി തെക്കേച്ചെരുവിൽ സന്തോഷ്–സ്മിത ദമ്പതികളുടെ മകൻ ആദിത്യന് വല്ലപ്പോഴും വയറുവേദന അനുഭവപ്പെട്ടിരുന്നു. പല ഡോക്ടർമാരും പരിശോധിക്കുകയും സ്കാനിങ് നടത്തുകയും ചെയ്തെങ്കിലും കാര്യമായ രോഗ വിവരങ്ങൾ ലഭ്യമായില്ല.

ഇന്നലെ രാവിലെ വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടപ്പോൾ ആദിത്യനെയും സഹോദരൻ അദ്വൈതിനെയും കൂട്ടി മാതാപിതാക്കൾ കാളകെട്ടി നിന്നു ബസിൽ കയറി. 5 കിലോമീറ്റർ പിന്നിട്ടതോടെ കുട്ടി ഛർദിച്ചു. ഉടൻതന്നെ ബസ് ജീവനക്കാർ ഓട്ടോ ഏർപ്പാടാക്കി. മുക്കൂട്ടുതറ അസീസി ആശുപത്രിയിൽ എത്തും മുൻപേ കുരുന്നു ജീവനെ മരണം കവർന്നു. കോരുത്തോട് സികെഎംഎം സ്കൂൾ 7ാം ക്ലാസ്  വിദ്യാർഥിയാണ്.

ആദിത്യന് എടുത്തു പറയത്തക്ക രോഗങ്ങൾ ഇല്ലായിരുന്നെന്നും സ്കാനിങ് റിപ്പോർട്ടിലും നിസ്സാര പ്രശ്നങ്ങൾ പോലും കണ്ടിരുന്നില്ലെന്നും മുക്കൂട്ടുതറ ചെറുപുഷ്പം ആശുപത്രിയിലെ ഡോക്ടർ ടി.എൽ. മാത്യു പറയുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മാത്രമേ മരണകാരണം വ്യക്തമാവൂ. കുട്ടിയുടെ മരണത്തെത്തുടർന്നു ബോധരഹിതയായ അമ്മ സ്മിതയെ ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:
  • Spotlight