Wednesday 31 January 2024 10:45 AM IST : By സ്വന്തം ലേഖകൻ

വാതിൽക്കൽ ചോരയിൽ കുളിച്ച് അച്ഛൻ, സമീപം കത്തിയും വാളുമായി കുറെപ്പേര്‍; അറ്റുപോയ ശരീരഭാഗങ്ങൾ കണ്ട് ആ അഞ്ചാം ക്ലാസുകാരി നടുങ്ങി!

ranjeet-srinivas-wife

രാവിലെ ട്യൂഷനു പോയപ്പോൾ ചേച്ചി ഭാഗ്യ തുറന്നിട്ട വാതിൽ കടന്നാണ് അക്രമികളെത്തിയത്. ചേച്ചി രാവിലെ ട്യൂഷനു പോകാൻ മടി കാണിച്ചാൽ അച്ഛൻ വഴക്കു പറയാറുണ്ട്. ആ ശബ്ദമാണെന്നു കരുതിയാണ് ഇളയവൾ ഹൃദ്യ പുറത്തേക്കു ചെന്നത്. എന്നാൽ വാതിൽക്കൽ ചോരയിൽ കുളിച്ചു കിടക്കുന്ന അച്ഛനെയും കത്തിയും വാളുമായി നിൽക്കുന്ന കുറെപ്പേരെയുമാണ് അന്നവൾ കണ്ടത്. 

ഓടി അച്ഛന്റെ അടുത്തേക്കു ചെന്ന ഹൃദ്യയെ അവർ ഭീഷണിപ്പെടുത്തി. എന്താണ് നടക്കുന്നതെന്ന് മനസ്സിലായില്ലെങ്കിലും അച്ഛന്റെ അറ്റുപോയ ശരീരഭാഗങ്ങൾ കണ്ട ആ അഞ്ചാം ക്ലാസുകാരി നടുങ്ങി. അക്രമികളെ തടയാൻ ഓടിയെത്തിയ അമ്മ വിനോദിനിയുടെ മുതുകത്ത് അവരിലൊരാൾ കത്തി കൊണ്ടു വരയുന്നതും അവൾ കണ്ടു.  

മണിക്കൂറുകൾക്കു ശേഷം രൺജീത്തിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോഴും പൊതുദർശനത്തിന് വച്ചപ്പോഴുമെല്ലാം ഹൃദ്യയുടെ ശരീരം ഞെട്ടിവിറയ്ക്കുന്നുണ്ടായിരുന്നു. പിന്നെ കടുത്ത പനിയായി. ഇടയ്ക്കിടെ കുട്ടി പേടിച്ച് ഞെട്ടിയുണർന്നു. അഭിഭാഷകരായ രൺജീതും ലിഷയും പ്രണയിച്ചാണു വിവാഹിതരായത്.

വ്യത്യസ്ത മതവിശ്വാസികൾ, വീട്ടുകാരെല്ലാം ഒപ്പം നിന്നു. 16 വർഷത്തെ ജീവിതം. കൂട്ടുകാരനെ എന്നെന്നേക്കുമായി നഷ്ടപ്പെട്ട ലിഷയുടെ കണ്ണീരും നൊമ്പരക്കാഴ്ചയായിരുന്നു. ഡിസംബർ 25ന് ലിഷയുടെ പിറന്നാൾ ആഘോഷിക്കാൻ വയനാട്ടിലേക്കു പോകാനിരിക്കുകയായിരുന്നു കുടുംബം. 19 നായിരുന്നു ആ കുടുംബത്തെ തകർത്ത കൊലപാതകം.

Tags:
  • Spotlight