കഴിഞ്ഞ ദിവസമാണ് കൊച്ചിയില്‍ പ്ലസ് വൺ വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചത്. ഭക്ഷണം മൂലമുണ്ടായ അലര്‍ജിയാണ് മരണ കാരണമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചു. തൃപ്പൂണിത്തുറ ചിന്മയ വിദ്യാലയത്തിലെ വിദ്യാര്‍ഥിനി അനാമിക വര്‍മയാണ് (17) ശനിയാഴ്ച മരണപ്പെട്ടത്.
തൃപ്പൂണിത്തുറ ഗവ. ഗേള്‍സ് സ്‌കൂളിനടുത്ത് 'ഭൂമിക'യില്‍ ഡോ. അനില്‍ വര്‍മയുടെയും ഉഷാദേവിയുടെയും ഏകമകളാണ് അനാമിക. സിനിമാമോഹവുമായി നടന്നിരുന്ന അനാമികയ്‌ക്ക് 'സദാശിവന്റെ കൈയൊപ്പ്' എന്ന മലയാള സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു. ഇതിനുപുറമെ മൂന്ന് തമിഴ് സിനിമയിലേക്ക് ഓഡിഷനും വിളിച്ചിരുന്നു. അതിനിടയ്ക്കാണ് അപ്രതീക്ഷിതമായ മരണം അനാമികയെ തേടിയെത്തിയത്.
ചെന്നൈയില്‍ നിന്ന് മാസങ്ങള്‍ക്കുശേഷം വീട്ടിലെത്തിയ അനിൽ വർമ്മ ഭാര്യയും മകളുമൊത്ത് വിനോദയാത്രയ്ക്കിറങ്ങിയതായിരുന്നു. കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ച യാത്രയിൽ ആദ്യം ആലപ്പുഴയും കുട്ടനാടുമൊക്കെ കറങ്ങി. പിന്നീട് എറണാകുളത്തേക്ക് യാത്ര തിരിച്ചു. കൊച്ചി മറൈൻ ഡ്രൈവിൽ ബ്രോഡ്വേയ്ക്ക് സമീപമുള്ള ഹോട്ടലിലാണ് ഇവർ താമസിച്ചത്. കറങ്ങാൻ പോയി തിരിച്ചുവന്ന് കഴിച്ച ഭക്ഷണമാണ് അനാമികയുടെ ജീവനെടുത്തത്.
താമസിക്കുന്ന ഹോട്ടലില്‍ നിന്ന് പ്രോണ്‍സ് ബിരിയാണിയും കൂടെ നാരങ്ങ വെള്ളവും അനാമിക കഴിച്ചിരുന്നു. തുടർന്ന് ദേഹാസ്വാസ്ഥ്യമുണ്ടായ കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുമ്പ് മരിച്ചു. മകൾക്ക് അലര്‍ജിയുണ്ടെന്നും ചില ഭക്ഷണ വിഭവങ്ങള്‍ കഴിക്കാന്‍ പാടില്ലെന്നും അച്ഛന്‍ അനിൽ പൊലീസില്‍ മൊഴി നല്‍കി.
സ്ഥിരം ഇന്‍ഹേലര്‍ ഉപയോഗിക്കാറുണ്ടായിരുന്നു അനാമിക. എന്നാല്‍ അസ്വസ്ഥതകൾ പ്രകടിപ്പിച്ച സമയത്ത് ഇന്‍ഹേലര്‍ കൈവശം ഉണ്ടായിരുന്നില്ല. ആശുപത്രിയിൽ എത്തുന്നതിനു മുൻപ് മരണം സംഭവിക്കുകയായിരുന്നു. മരണത്തിന്റെ ഏതാനും മണിക്കൂറുകൾക്ക് മുൻപ് അച്ഛനൊപ്പം ഹോട്ടലില്‍ വച്ച് സെൽഫിയെടുത്തിരുന്നു അനാമിക. ഇന്ന് മകളുടെ സെല്‍ഫി നോക്കി വിങ്ങിപ്പൊട്ടുകയാണ് ഈ അച്ഛൻ.