ജീവിതത്തിനും മരണത്തിനും ഇടയ്ക്കുള്ള നൂൽപ്പാലത്തിനിടയിലൂടെയാണ് കുഞ്ഞ് അർജുന്റെ യാത്ര. നേരമൊട്ടൊന്നു വൈകിയാൽ, പരാധീനതകളുടെ പേരില്‍ ചികിത്സ വൈകിയാൽ ഒരു പക്ഷേ അരുതാത്തത് സംഭവിക്കുമെന്ന് ഡോക്ടർമാരുടെ വാക്കുകൾ.
എടവണ്ണ മുണ്ടേരി ജിഎൽപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ അർജുൻ ഈ കുഞ്ഞ് പ്രായത്തിൽ അനുഭവിക്കുന്ന വേദനയുടെ ആഴം അളന്നെടുക്കുക പ്രയാസം. കുഞ്ഞ് പ്രായത്തിലെ ലുക്കീമിയ എന്ന മഹാരോഗം പകുത്ത് നൽകിയ വേദനയിലാണ് അർജുൻ കൃഷ്ണയുടെ പിടച്ചിൽ. അടിയന്തരമായ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയില്ലാതെ മറ്റ് മാർഗങ്ങളൊന്നുമില്ലെന്നാണ് ഡോക്ടറുടെ അവസാന വാക്കുകൾ. ഏകദേശം മുപ്പത് ലക്ഷത്തോളം രൂപയാണ് അതിന് ചെലവാകുന്നതും. മറ്റൊരു തരത്തിൽ പറഞ്ഞാൽ അർജുന്റെ ജീവന്റെ വിലയാണ് ഈ ഭീമമായ തുക.
പ്രതീക്ഷയുടെ സകല വാതിലുകളും അടഞ്ഞിരിക്കുന്ന ഈ നിമിഷത്തിൽ അർജുന്റെ മാതാപിതാക്കൾ ഇനി കൈനീട്ടുന്നത് കരുണയുടെ ഉറവവറ്റാത്ത മനസുകൾക്കു മുന്നിലാണ്. തങ്ങളുടെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കുന്ന കാവൽ മാലാഖമാർ എത്തുമെന്ന പ്രതീക്ഷയിൽ വെല്ലൂരിലെ ആശുപത്രി വരാന്തയിൽ കാത്തു നിൽപ്പാണവർ. സാമൂഹ്യപ്രർത്തകൻ സുശാന്ത് നിലമ്പൂരാണ് ഈ വേദനയുടെ കഥ ലോകത്തിനു മുന്നിലെത്തിച്ചത്.