Saturday 25 May 2024 11:08 AM IST : By സ്വന്തം ലേഖകൻ

‘പുതിയ കാറെടുക്കാൻ ആര്യയുടെ വീടിന്റെ കരമടച്ച രസീത് ആവശ്യപ്പെട്ട് സമ്മർദ്ദം’; മകൾ മരിച്ചത് ഭർത്താവിന്റെ ഉപദ്രവം സഹിക്കാനാകാതെയെന്ന് ബന്ധുക്കള്‍

asish-arya-krishna

പത്തനംതിട്ട വട്ടക്കാവ് കല്ലിടുക്കിനാൽ ആര്യാലയം ആര്യ കൃഷ്ണ (22) മരിച്ച നിലയിൽ സംഭവത്തിൽ ഭർത്താവ് അരുവാപ്പുലം ഊട്ടുപാറ കുളമാങ്കൂട്ടത്തിൽ ആശിഷി(22)നെതിരെ ആര്യയുടെ ബന്ധുക്കൾ. ഭർത്താവിന്റെ ഉപദ്രവം സഹിക്കാൻ കഴിയാതെയാണു മകൾ ആത്മഹത്യ ചെയ്തതെന്ന് ആര്യയുടെ പിതാവ് അനിൽ കുമാർ പൊലീസിന് മൊഴി നൽകിയിരുന്നു. സംഭവത്തിൽ ഗാർഹിക പീഡനവും ആത്മഹത്യാ പ്രേരണയും ചുമത്തിയാണ് അറസ്റ്റ്.

ആശിഷ് നാലു സ്ഥാപനങ്ങളിൽ നിന്ന് ആര്യയെക്കൊണ്ട് വായ്പയെടുപ്പിച്ചിരുന്നു. പുതിയ കാറെടുക്കാൻ വായ്പയ്ക്ക് ആര്യയുടെ വീടിന്റെ കരമടച്ച രസീത് ആവശ്യപ്പെട്ട് ഇയാൾ നിരന്തരം സമ്മർദത്തിലാക്കിയിരുന്നു. എന്നാൽ ആര്യ ഇതു നൽകിയില്ല. സംഭവത്തിന്റെ തലേദിവസം പുതിയ കാർ വാങ്ങാനുള്ള വായ്പയുടെ കാര്യം തിരക്കാനായി പത്തനംതിട്ടയിൽ പോയ സമയം വാക്കുതർക്കമുണ്ടായി. 

അടുത്ത ദിവസം രാവിലെ മാതാപിതാക്കളുമായി ലോൺ തരപ്പെടുത്താനായി ആശിഷ് പോയ സമയത്താണ് ആര്യ ജീവനൊടുക്കുന്നത്. അതിനു മുൻപ് ആര്യ അരമണിക്കൂറോളം അമ്മയുമായി സംസാരിച്ചിരുന്നു. അമ്മ ആവശ്യപ്പെട്ടിട്ടും ആശിഷിനെതിരെ ആര്യ പരാതി നൽകിയിരുന്നില്ല. ആശിഷ് ജോലിക്കു പോകാറില്ലെന്നും മദ്യപനാണെന്നും പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ച വൈകിട്ട് 5ന് പയ്യനാമൺ വേങ്ങത്തടിക്കൽ ഭാഗത്ത് വാടക വീട്ടിലെ കിടപ്പുമുറിയിലാണ് ആര്യയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തതെങ്കിലും ആശിഷിന്റെ പ്രേരണ വ്യക്തമായതോടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആശിഷിന്റെ വീട്ടുകാരുടെ പങ്കും അന്വേഷിക്കുന്നുണ്ട്.

Tags:
  • Spotlight