അമ്മയും മകനും തമ്മിലുള്ള സംഭാഷണങ്ങളിലൂടെ ആയുർവേദത്തിന്റെ അതിജീവന മന്ത്രം ജനങ്ങളിലേക്കെത്തിക്കുകയാണ് ജില്ലാ ആയുർവേദ ആശുപത്രിയിലെ പഞ്ചകർമ വിഭാഗം മെഡിക്കൽ ഓഫിസർ ഡോ. സതീഷ് വാരിയരും അമ്മ ഗീതാ വാരിയരും. ആയുർവേദത്തിലൂടെ എങ്ങനെ രോഗപ്രതിരോധ ശേഷി കൂട്ടാമെന്ന പൊടിക്കൈകളാണ് വിഡിയോയിലൂടെ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.
അടുക്കളയിൽ അമ്മയും മകനും നടത്തുന്ന നർമ സംഭാഷണങ്ങളടങ്ങിയ കോവിഡ് പ്രതിരോധ ഹ്രസ്വചിത്രം ഇപ്പോൾ വൈറലാണ്. കോവിഡിനെ പ്രതിരോധിക്കാനുള്ള ആരോഗ്യപ്രവർത്തകരുടെ പരിശ്രമിക്കുന്നതിന് ഒപ്പം ചേർന്നാണ് ഡോ. സതീഷ് വാരിയർ അഭിനയത്തിലൂടെ ബോധവൽക്കരണത്തിനിറങ്ങിയത്. ആരോഗ്യകരമായ ഭക്ഷണത്തിലൂടെ എങ്ങനെ കോവിഡിനെ ചെറുക്കാമെന്ന് വ്യക്തമായി പറഞ്ഞു തരുന്നു.
മുൻപ് അമ്മയുമൊത്തുള്ള ചെറിയ സ്‌കിറ്റുകൾ മൊബൈലിൽ ചിത്രീകരിച്ചു സുഹൃത്തുക്കൾക്ക് വാട്ട്‌സാപ്പിലൂടെ നൽകാറുണ്ടായിരുന്നു. ആയുർവേദ വകുപ്പിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് ഒട്ടേറെ വാർത്തകൾ വന്നിട്ടുണ്ടെങ്കിലും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ലെന്ന് തോന്നിയപ്പോഴാണ് പുതിയ ആശയം ഡോ. സതീഷിന്റെ മനസ്സിലുദിച്ചത്.
സർക്കാർ നിർദേശങ്ങൾക്കൊപ്പം സ്വന്തമായി ഡയലോഗുകൾ ചേർത്താണ് സ്‌ക്രിപ്റ്റ് തയാറാക്കിയത്. തൊടുപുഴ കുമാരമംഗലം സ്‌കൂളിലെ അധ്യാപകനായ ബിനോയ് ഇത് കണ്ട് ഡോക്ടറുടെ പേര് സഹിതം മറ്റു ഗ്രൂപ്പുകളിലേക്ക് അയച്ചു. നിമിഷ നേരത്തിനുള്ളിൽ ഇത് പല ഗ്രൂപ്പുകൾ കൈമാറി തരംഗമായി മാറി. നാഷനൽ ആയുഷ് മിഷന്റെയടക്കം ഫെയ്സ്ബുക്ക് പേജുകളിൽ വിഡിയോ ഷെയർ ചെയ്യപ്പെട്ടു. വിഡിയോ കണ്ട് ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറടക്കം ഒട്ടേറെ പേർ വിളിച്ച് അഭിനന്ദിച്ചെന്ന് ഡോ. സതീഷ് വാരിയർ പറഞ്ഞു.