പിഞ്ചുകുഞ്ഞിനെ ബാഗിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചു എന്ന രീതിയിൽ സോഷ്യൽ ലോകത്ത് പ്രചരിക്കുന്ന വിഡിയോ വ്യാജമെന്ന് റിപ്പോർട്ടുകൾ. ഇതൊരു പഴയ വിഡിയോ ആണെന്നും, പത്തു മാസം മുൻപ് നവംബർ 2018 ൽ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തതായും പറയപ്പെടുന്നു. പാകിസ്ഥാനിൽ നിന്നുള്ള പികെ ന്യൂസ് ചാനലാണ് കുഞ്ഞിനെ കടത്തിക്കൊണ്ടു പോയ വിഡിയോ അന്ന് യൂട്യൂബിൽ ഷെയർ ചെയ്തത്.
ബാഗിൽ കുഞ്ഞിനെ കണ്ടെത്തിയ പഴയ വിഡിയോയാണ് ഇപ്പോൾ ദുബായ് വിമാനത്താവളത്തില്‍ നിന്നാണെന്ന രീതിയിൽ പ്രചരിക്കുന്നത്. ഐപിഎസ് ഉദ്യോഗസ്ഥന്‍ എച്ച്ജിഎസ് ദാലിവാല്‍ ആണ് പുതിയ സംഭവമെന്ന രീതിയിൽ വിഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. കുഞ്ഞ് സുരക്ഷിതമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്നും ദുബായിലേക്ക് കുഞ്ഞിനെ കടത്തി കൊണ്ടുവന്നതാണെന്ന രീതിയിലാണ് വിഡിയോ ഇപ്പോൾ പ്രചരിക്കുന്നത്. ഞെട്ടലോടെയാണ് ആളുകൾ വിഡിയോ കണ്ടത്.