Friday 05 October 2018 05:00 PM IST : By സ്വന്തം ലേഖകൻ

ലക്ഷ്മിയുടെ നിലയിൽ നേരിയ പുരോഗതി; മരണവിവരം ഇനിയും അറിയിച്ചിട്ടില്ലെന്ന് ബന്ധുക്കൾ

lek

ആസ്വാദക മനസുകളിൽ തീരാവേദന സമ്മാനിച്ച് മടങ്ങിയ ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. അതേസമയം ലക്ഷ്മി ഇപ്പോഴും വെന്റിലേറ്ററിൽ തുടരുകയാണ്. എന്നാൽ ബാലഭാസ്കറും മകൾ തേജസ്വിനിയും മരണപ്പെട്ട വിവരം ഇനിയും ലക്ഷ്മിയെ അറിയിച്ചിട്ടില്ല.

അപകടത്തിൽ ലക്ഷ്മിയുടെ വയറിനും തലച്ചോറിനുമാണ് ഗുരുതര പരിക്കേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷം ലക്ഷ്മി അപകടനില തരണം ചെയ്തെങ്കിലും വെന്റിലേറ്ററിൽ തന്നെ തുടരുകയായിരുന്നു. ലക്ഷ്മിയുടെ പരിക്ക് ഗുരുതരമെങ്കിലും ചികിത്സയിലൂടേയും മരുന്നുകളിലൂടെയും ഭേദമാക്കാനാകുമെന്നായിരുന്നു ആശുപത്രി അധികൃതർ വ്യക്തമാക്കിയത്.

അപകടത്തില്‍പ്പെട്ട് ഒരാഴ്ചയോളം ചികില്‍സയില്‍ കഴിഞ്ഞ ശേഷമായിരുന്നു ബാലഭാസ്കർ മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ രണ്ടിന് പുലര്‍ച്ചെയായിരുന്നു അന്ത്യം. അപകടത്തില്‍ തലയ്ക്കും കഴുത്തിനും നട്ടെല്ലിനും പരിക്കേറ്റ ബാലഭാസ്‌ക്കറിനെ ഒന്നിലധികം ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.അപകടനില തരണം ചെയ്ത് വരുന്നതിനിടെയുണ്ടായ ഹൃദയാഘാതം മൂലമായിരുന്നു അദ്ദേഹത്തിന്റെ മരണം.

കുടുംബവുമായി ക്ഷേത്ര ദർശനത്തിന് പോയി മടങ്ങുന്ന വഴി കഴിഞ്ഞ മാസം 25നായിരുന്നു ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ഏക മകൾ രണ്ട് വയസുകാരി തേജസ്വിനി അപകട ദിവസം തന്നെ മരിച്ചിരുന്നു. 

വാഹനം ഓടിച്ചിരുന്ന സുഹൃത്ത് അര്‍ജുനും ആശുപത്രിയില്‍ ചികിത്സയിലാണ്. ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോള്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജംഗ്ഷനു സമീപം പുലര്‍ച്ചെ നാലോടെയായിരുന്നു അപകടമുണ്ടായത്. ബാലഭാസ്‌കറും കൂടുംബവും സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. അര്‍ജുന്‍ ആയിരുന്നു വണ്ടിയോടിച്ചിരുന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പൊലീസ് നിഗമനം.