Thursday 18 April 2024 10:56 AM IST : By സ്വന്തം ലേഖകൻ

ഭാര്യയോട് ഇറങ്ങാൻ പറഞ്ഞശേഷം സ്കൂട്ടറുമായി മുന്നോട്ടുപോയി; കാണാതായ ഹെഡ് നഴ്സ് ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തി

bijukumar-head-nurse

മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗം ഹെഡ് നഴ്സ് വിളവൂർക്കൽ ശങ്കരൻ നായർ റോഡ് സായി റാം വീട്ടിൽ വി. ബിജുകുമാറിനെ (51) ഇന്നലെ കൊല്ലം കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തി. ചൊവ്വ ഉച്ചയോടെയാണു ബിജുകുമാർ ലോഡ്ജിൽ മുറി എടുത്തത്. ഇന്നലെ ഉച്ച കഴിഞ്ഞിട്ടും പുറത്തേക്കു കാണാതായതിനെ തുടർന്നു ലോഡ്ജിലെ ജീവനക്കാർ നോക്കുമ്പോഴാണു മുറിക്കുള്ളിൽ‍ കട്ടിലിൽ മരിച്ചനിലയിൽ‍ കണ്ടെത്തിയത്. പൊലീസ് എത്തി മുറി പൂട്ടി. രാത്രിയിലും മൃതദേഹം ലോഡ്ജ് മുറിയിൽ തന്നെയാണ്.

തിങ്കളാഴ്ച രാവിലെ സ്റ്റാച്യു പുളിമൂട് ഭാഗത്തുവച്ച് ദുരൂഹസാഹചര്യത്തിൽ ബിജുകുമാറിനെ കാണാതായിരുന്നു. മെഡിക്കൽ കോളജിലെ ഹെഡ് നഴ്സായ ഭാര്യ ശാലിനിയുടെ പരാതിയിൽ മലയിൻകീഴ് പൊലീസ് കേസ് എടുത്തിരുന്നു. തിങ്കളാഴ്ച രാവിലെ ബിജുകുമാറും ഭാര്യ ശാലിനിയും ഒരുമിച്ചാണു സ്കൂട്ടറിൽ ജോലിക്ക് എത്തിയത്. എന്നാൽ താമസിച്ചതിനാൽ ഇരുവരും വീട്ടിലേക്കു മടങ്ങാൻ തീരുമാനിച്ചു. 

യാത്ര ചെയ്യുന്നതിനിടെ ശാസ്തമംഗലത്ത് വച്ച്, ഉച്ചയ്ക്കുശേഷം ഡ്യൂട്ടിക്കു കയറാമെന്ന് ബിജുകുമാർ ഭാര്യയോടു പറഞ്ഞു. അതുവരെ ഷോപ്പിങ് നടത്താനായി ഇരുവരും പുളിമൂട് ഭാഗത്ത് എത്തി. റോഡിൽ കുഴി ആയതിനാൽ ഭാര്യയോട് ഇറങ്ങാൻ പറഞ്ഞശേഷം ബിജുകുമാർ സ്കൂട്ടറുമായി മുന്നോട്ടുപോയി. പിന്നെ അദ്ദേഹത്തെ കണ്ടില്ലെന്നാണു ഭാര്യ പൊലീസിൽ മൊഴി നൽകിയത്.

ആശുപത്രിയിലെ എൻജിഒ യൂണിയൻ അംഗമാണ് ബിജു കുമാർ. ജോലി സ്ഥലത്ത് അടുത്തിടെ നടന്ന താൽക്കാലിക നിയമനങ്ങളിൽ ബിജുകുമാറിന്റെ ഇടപെടലുകൾ ഉണ്ടെന്നു ഒരു വിഭാഗം ജീവനക്കാർ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു ശേഷം ബിജുകുമാർ മാനസികമായി തളർന്നിരുന്നതായും ബന്ധുക്കൾ സൂചിപ്പിച്ചു. മക്കൾ: രാഹുൽ, നന്ദന. 

Tags:
  • Spotlight