അങ്ങ് തെക്കു നിന്ന് രണ്ടു B Ed വിദ്യാർഥിനികൾ. കൊല്ലത്തു നിന്ന് കുപ്പിയുമായി അപ്പുവും , തിരുവനന്തപുരത്തു നിന്ന് കണ്മഷിയുമായി മീനുവും. പാട്ട പെറുക്കാൻ മടിക്കാതെ, രണ്ടാളും പെറുക്കിയെടുത്തു മിനുക്കിയെടുത്ത പാഴ് ബോട്ടിലുകൾക്ക് ഇന്ന് നിരവധി ആവശ്യക്കാരാണ്. ഉപയോഗശൂന്യമായ ബോട്ടിലുകൾ അപ്‌സൈക്കിൾ ചെയ്ത് നല്ല ഭംഗിയുള്ള ഇന്റീരിയർ ക്യൂരിയോസും, മെസ്സേജ് ബോട്ടിലുകളും, ഗിഫ്റ്റുകളും ആക്കി മാറ്റുന്നതാണ് രണ്ടാളുടെയും ഹോബി.
അക്രിലിക്, ജൂട്ട്, കാരിക്കേച്ചർ, ഫോട്ടോ, എന്നിവയെല്ലാം ഇവരുടെ ആർട്ടിൽ ഇടം പിടിക്കുന്നു. ആവശ്യക്കാർക്ക് വിലയ്ക്കും, ഏറ്റവും അടുപ്പമുള്ളവർക് ഗിഫ്റ്റുകളായും ഈ ആർട്ട് പീസുകൾ ലഭിക്കും .
ലോക്ക് ഡൗൺ സമയം ക്രീയേറ്റീവ് ആയി ഉപയോഗിക്കാൻ, #വിടില്ലഞാൻ എന്നൊരു കാമ്പയിനും അപ്പു തുടക്കമിട്ടിട്ടുണ്ട്. കുപ്പി കിട്ടാത്ത കാലത്തു പഴയ കുപ്പിയോട് സ്നേഹം കാട്ടി, അലങ്കരിച്ചും മേക്കപ്പ് ഇട്ടു കൊടുത്തും പുന്നാരിപ്പിക്കാൻ അനേകം പേരാണ് കാമ്പയിനിൽ കൂടെ കൂടുന്നത്. കുട്ടികൾക്കും കലാസ്നേഹികൾക്കും വീട്ടിലുള്ള സമയം ഏറ്റവും ഫലപ്രദമായും, മനസിനും പ്രകൃതിക്കും സന്തോഷം തരുന്ന രീതിയിലും ഉപയോഗിക്കാൻ മാതൃകയാവുകയാണ് ഈ മിടു മിടുക്കികൾ.