Saturday 24 March 2018 11:40 AM IST : By സ്വന്തം ലേഖകൻ

എത്തിയത് താലിയുമായി, പ്രിയപ്പെട്ടവളുടെ ജീവനറ്റ ശരീരം കണ്ട് മോർച്ചറിക്കുമുന്നിൽ പൊട്ടിക്കരഞ്ഞ് ബ്രിജേഷ്!

brijesh

വർഷങ്ങളായുള്ള പ്രണയം പൂവണിയാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കുന്നു. പ്രിയതമ തന്നെവിട്ട് പോയതറിയാതെ താലിമാലയും പുടവയുമായി വിവാഹത്തിന് ഒരുങ്ങിയിറങ്ങിയതാണ് ബ്രിജേഷ്. നിശ്ചയിച്ച മുഹൂർത്തത്തിൽ താലിചാർത്താനായിരുന്നു അവന്റെ യാത്ര. എന്നാൽ കതിർമണ്ഡപത്തിന് പകരം അവൻ എത്തിപ്പെട്ടത് മോർച്ചറിയിൽ. തന്റെ പ്രിയപ്പെട്ടവളുടെ ജീവനറ്റ ശരീരം കണ്ട് കോഴിക്കോട് മെഡിക്കൽ കോളജ് ആസ്പത്രി മോർച്ചറിക്കുമുന്നിൽ ബ്രിജേഷ് പൊട്ടിക്കരഞ്ഞു.

വിവാഹത്തിന്റെ തലേന്നാൾ അച്ഛന്റെ കുത്തേറ്റ് മരിച്ച അരീക്കോട്ടെ പൂവത്തിക്കണ്ടിയിൽ പാലത്തിങ്ങൽ ആതിരയെ വിവാഹം കഴിക്കാനിരുന്നയാളാണ് ബ്രിജേഷ്. ആതിരയുടെ മരണം ബന്ധുക്കൾ ബ്രിജേഷിനെ അറിയിച്ചിരുന്നില്ല. വിവാഹ ദിവസം രാവിലെ ആതിര പരുക്കേറ്റു ആശുപത്രിയിൽ കഴിയുകയാണെന്നായിരുന്നു ബന്ധുക്കൾ ബ്രിജേഷിനെ ധരിപ്പിച്ചത്. ആശുപത്രിയിൽ എത്തിയപ്പോഴാണ്  ആതിര തന്നെ വിട്ടുപോയെന്ന് ബ്രിജേഷിന്‌ മനസ്സിലായത്. വർഷങ്ങളായുള്ള പ്രണയം കണ്ണീർമഴയായി മാറിയതും പെട്ടെന്നായിരുന്നു.

“ഇന്നലെ വൈകീട്ടും ആതിര വിളിച്ചിരുന്നു. പേടിയോടെയായിരുന്നു അവൾ സംസാരിച്ചത്. നമ്മെ ജീവിക്കാൻ അനുവദിക്കില്ലെന്നും എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണമെന്നുമായിരുന്നു അവൾ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇങ്ങനെയൊരന്ത്യം പ്രതീക്ഷിച്ചിരുന്നില്ല”-ബ്രിജേഷിന്റെ വാക്കുകളിൽ കണ്ണീരിന്റെ നനവ്.

ഉത്തർപ്രദേശിൽ ഇന്ത്യൻ ആർമിയിൽ മദ്രാസ് എൻജിനീയറിങ് ഗ്രൂപ്പിൽ ജോലി ചെയ്യുകയാണ് ഈ ഇരുപത്താറുകാരൻ. മൂന്ന് വർഷങ്ങൾക്ക് മുമ്പ് അമ്മയുടെ ചികിത്സയ്ക്കായി മെഡിക്കൽ കോളജ് ആസ്പത്രിയിൽ എത്തിയപ്പോഴാണ് ബ്രിജേഷ് ആതിരയെ കാണുന്നതും പരിചയപ്പെടുന്നതും. സ്വകാര്യ ഡയാലിസിസ് സെന്ററിലെ ജീവനക്കാരിയായിരുന്നു ആതിര. ആ പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി.

ദളിത് വിഭാഗത്തിൽപ്പെട്ട ബ്രിജേഷുമായുള്ള പ്രണയം ആതിരയുടെ പിതാവ് രാജന് ഇഷ്ടമായിരുന്നില്ല. എതിർപ്പ് കൂടിയപ്പോൾ സംഭവം അരീക്കോട് പൊലീസ് സ്റ്റേഷനിലും എത്തി. അങ്ങനെ പൊലീസിന്റെ മധ്യസ്ഥതയിൽ വിവാഹം കഴിച്ചു നൽകാമെന്ന് രാജൻ ഉറപ്പ് നൽകി. എന്നാൽ വിവാഹത്തിന്റെ ഒരുക്കങ്ങളൊന്നും വ്യാഴാഴ്ച ആതിരയുടെ വീട്ടിൽ ഉണ്ടായിരുന്നില്ല.

തലേദിവസം രാവിലെ മുതൽ ദേഷ്യത്തിലായിരുന്നു രാജൻ. ആതിരയുടെ വിവാഹ പുടവയും, ശേഷം ധരിക്കാനായി വാങ്ങിയ പുത്തൻ വസ്ത്രങ്ങളും രാജൻ കൂട്ടിയിട്ട് തീയിട്ടു. എന്നിട്ടും കലിയടങ്ങാതെ കത്തി തിരയുന്നത് കണ്ടപ്പോൾ അപകടം മണത്ത രാജന്റെ സഹോദരിയാണ് ആതിരയെ തൊട്ടടുത്ത വീട്ടിലേ മുറിയിൽ ഒളിപ്പിച്ചത്. അവിടെയെത്തി വാതിൽ ചവിട്ടിപ്പൊളിച്ച്, കട്ടിലിനടിയിൽ ഒളിച്ചിരുന്ന ആതിരയെ കണ്ടെത്തി നെഞ്ചിൽ കത്തിയിറക്കുകയായിരുന്നു രാജൻ.

athira-murder-case.jpg.image.784.410