Wednesday 19 June 2024 12:07 PM IST : By സ്വന്തം ലേഖകൻ

ഇരട്ട സഹോദരങ്ങളുടെ അപ്രതീക്ഷിത വേർപാട് ചീമേനിയെ കണ്ണീരിലാഴ്ത്തി; വിങ്ങിപ്പൊട്ടി വിദ്യാർഥികളും അധ്യാപകരും...

kasargod-drown-accident

ചെറുവത്തൂർ ചീമേനി കനിയന്തോലിലെ ഇരട്ട സഹോദരങ്ങളായ സുദേവിന്റെയും ശ്രീദേവിന്റെയും മരണം ചീമേനിയെ കണ്ണീരിലാഴ്ത്തി. മൃതദേഹങ്ങൾ ഇന്നലെ പരിയാരത്തുള്ള കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി അമ്മ പുഷ്പയുടെ നീലേശ്വരം കൊയാമ്പുറത്തുള്ള വീട്ടിലെത്തിച്ച് പൊതുദർശനത്തിനു വച്ചു.

തുടർന്ന് ഉച്ചയോടെ കുട്ടികൾ പഠിച്ചിരുന്ന ചീമേനി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എത്തിക്കുകയായിരുന്നു. രാവിലെ മുതൽ തന്നെ സ്കൂളിന് സമീപം എത്തിയിരുന്ന വിദ്യാർഥികൾ, അധ്യാപകർ, നാട്ടുകാർ തുടങ്ങിയ ജീവിതത്തിന്റെ നാനാ തുറകളിൽ ഉള്ളവർ അന്ത്യാഞ്ജലി അർപ്പിച്ചു.

വിദ്യാർഥികളും അധ്യാപകരും കുട്ടികളുടെ ചേതനയറ്റ ശരീരം കണ്ടപ്പോൾ വിങ്ങിപ്പൊട്ടി. പഠിത്തത്തിലും മറ്റു കാര്യങ്ങളിലും മിടുക്കരായ ഇവർ അ‍ഞ്ചാം ക്ലാസിലാണ് പഠിച്ചിരുന്നത്. ഇതിനുശേഷം കുട്ടികളുടെ വീടിനടുത്തുള്ള കനിയന്തോൽ മാതൃശ്രീ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൽ എത്തിച്ചു പൊതുദർശനത്തിനു വച്ചു. തുടർന്നു വീട്ടിലെത്തിച്ചപ്പോൾ ബന്ധുക്കളുടെ സങ്കടം കടലോളമെത്തി. 

അച്ഛനും അമ്മയും സഹോദരിയും കുട്ടികൾക്ക് നൽകിയ അവസാന വിട ചൊല്ലൽ അവിടെ കൂടി നിന്നവരെ കണ്ണീരിലാഴ്ത്തി. നാട്ടിലെത്തി 6 മാസം മുൻപ് ദുബായിലേക്ക് തിരിച്ചുപോയ കുട്ടികളുടെ അച്ഛൻ രാധാകൃഷ്ണൻ ഇന്നലെ രാവിലെയാണ് വീട്ടിൽ എത്തിയത്. വൈകിട്ട് മൂന്നോടെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മൃതദേഹങ്ങൾ കനിയന്തോലിലെ ശ്മശാനത്തിൽ സംസ്കരിച്ചു. 

എം. രാജഗോപാലൻ എംഎൽഎ, ജില്ല പഞ്ചായത്ത് പ്രസി‍ഡന്റ് ബേബി ബാലകൃഷ്ണൻ, അംഗം കെ.ശകുന്തള, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ പി.ജനാദർദനൻ, കെ.സുധാകരൻ, രജീഷ് വെള്ളാട്ട്, കരിമ്പിൽ കൃഷ്ണൻ, ടി.വി.കുഞ്ഞിരാമൻ, കെ. ജയരാജൻ, എ. ജയരാമൻ, ബങ്കളം കൃഞ്ഞിക്കൃഷ്ണൻ, മുകേഷ് ബാലകൃഷ്ണൻ, എ. അമ്പൂഞ്ഞി, ടി.വി.ബാലകൃഷ്ണൻ, വി.വി.കൃഷ്ണൻ, മോഹനൻ കാനായി എന്നിവർ അന്ത്യാ‍ഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.

ദുരന്തം മാടിവിളിച്ച് ചെങ്കൽപണകൾ

ചെറുവത്തൂർ കയ്യൂർ വില്ലേജ് ഓഫിസിന്റെ പരിധിയിൽ വരുന്നതാണ് ഈ അപകടം വരുത്തി വച്ച ഈ ചെങ്കൽപണ. ഇത് ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് പരാതിയുണ്ട്. ഇത്തരത്തിലുള്ള പതിമൂന്നോളം ചെങ്കൽപണകൾ ഇവിടെ ഉണ്ടെന്നാണ് ബന്ധപ്പെട്ട വില്ലേജ് അധികൃതർ പറയുന്നത്.

പലതും ജനവാസ കേന്ദ്രങ്ങളിലാണ്. പത്തും ഇരുപതും അടി താഴ്ചയുള്ളതാണ് പലതും. മഴ വരുന്നതോ‌ടെ ഇതിൽ മഴവെള്ളം കെട്ടിനിൽക്കുക പതിവാണ്. യാതൊരു സുരക്ഷയുമില്ലാതെയാണ് ഇവ റോഡരികിലും വഴിയരികിലും ഉള്ളത്. ഇനിയൊരു ദുരന്തത്തിന് വഴിയൊരുക്കും മുൻപ് ഇത്തരം ചെങ്കൽപണകൾക്കെതിരെ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags:
  • Spotlight