കണ്ണടച്ചുതുറക്കും മുൻപ് എല്ലാം നഷ്ടപ്പെട്ട ദീപൻ പെട്ടിമുടിയിലെ നീറുന്ന വേദനയാകുന്നു. ദീപനു നഷ്ടമായത് 9 മാസം ഗർഭിണിയായ ഭാര്യയും സ്വന്തം പിതാവും ഉൾപ്പെടെ കുടുംബത്തിലെ ആറു പേരെ. ഇനി ദീപന് കൂട്ട് അമ്മ മാത്രം. പിതാവ് പ്രഭു, ഭാര്യ മുരുകേശ്വരി, സഹോദരൻ പ്രതീഷ്, പ്രതീഷിന്റെ ഭാര്യ കസ്തൂരി, മക്കളായ കൃഷ്ണപ്രിയ, പ്രിയദർശിനി എന്നിവരെയാണ് മണ്ണിടിച്ചിലിൽ കാണാതായത്.
വ്യാഴാഴ്ച രാത്രി 10.45ന് ഇവരുടെ വീട് തകർന്ന് മണ്ണിനടിയിൽ ആയെങ്കിലും അരയ്ക്കു താഴെ മണ്ണിൽ പുതഞ്ഞ ദീപൻ പുലർച്ചെ വരെ അങ്ങനെ കിടന്നു. കൺമുന്നിൽ കുത്തിയൊലിക്കുന്ന ചെളിയും കല്ലുകളും അരണ്ട വെളിച്ചത്തിൽ കാണാമായിരുന്നു. പലതവണ ഉറക്കെ നിലവിളിച്ചെങ്കിലും ശബ്ദം മഴയിൽ അലിഞ്ഞുപോയി.
പിന്നെ എന്തോ തലയിൽ വന്ന് ശക്തിയായി അടിച്ചത് വരെ ദീപന് ഓർമയുണ്ട്. രാവിലെ ഏഴരയോടെ സമീപവാസി മണ്ണിൽനിന്ന് വലിച്ചെടുത്ത് കുലുക്കിയപ്പോഴാണ് കണ്ണുതുറന്നത്. അപ്പോഴേക്കും ദീപന്റെ വീട് അടക്കം പ്രദേശം ചെളിക്കുളമായി മാറിയിരുന്നു. അവിടെനിന്ന് ടാറ്റാ ആശുപത്രിയിലേക്ക്. ദീപന്റെ മാതാവ് പളനിയമ്മയും പരുക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ കോലഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ഇടുക്കി മൂന്നാറിലെ പെട്ടിമുടിയിലെ മണ്ണിടിച്ചിലില്‍ മരണം 18 ആയി. പ്രതികൂല കാലാവസ്ഥയെ തുടർന്ന് അവസാനിപ്പിച്ച തിരച്ചിൽ തിരച്ചില്‍ ഇന്നും തുടരും. കൂടുതൽ വിദഗ്ധരെയും, യന്ത്രങ്ങളും ഉപയോഗിച്ചാണ് ഇന്നത്തെ തിരച്ചിൽ. തൊഴിലാളികളുടെ നാല് ലയങ്ങളില്‍ കഴിഞ്ഞിരുന്ന 83 പേരാണ് ആകെ അപകടത്തിൽപെട്ടത്. 48 പേരെകൂടി ഇനി കണ്ടെത്താനുണ്ട്. ദുരന്തനിവാരണ സേനയുടെ പ്രത്യേക സംഘങ്ങളും തിരച്ചിലിനായി പെട്ടിമുടിയില്‍ എത്തിയിട്ടുണ്ട്.