Wednesday 12 May 2021 12:25 PM IST : By സ്വന്തം ലേഖകൻ

‘മരണത്തിന്റെ തൊട്ടടുത്താണെന്ന് സത്യത്തിൽ അപ്പോഴും ഞാൻ അറിഞ്ഞില്ല; രോഗം എനിക്കൊരു കോമഡി ആയിരുന്നു’: കോവിഡ് അനുഭവം പറഞ്ഞ് ഡിംപിൾ ഗിരീഷ്

dimple-gireeshh654677

"കിടക്കുന്ന കിടപ്പിൽ ഒന്ന് അനങ്ങിയാൽ പോലും ശ്വാസം കിട്ടാതെ പിടയുമായിരുന്നു. ഐസിയുവിൽ വച്ച് മുഖവും കഴുത്തും നിറയെ റാഷസ് വന്നപ്പോ സങ്കടമായിരുന്നു ഇതൊക്കെ മാറുമോ എന്നോർത്തിട്ട്. അപ്പോഴും രോഗം എനിക്കൊരു കോമഡി ആയിരുന്നു. എന്നെ സ്നേഹിക്കാൻ ഒരുപാട് പേരുണ്ടെന്ന് അറിഞ്ഞ ദിവസങ്ങൾ ആയതു കൊണ്ട് സത്യത്തിൽ ഞാൻ എയറിൽ ആയിരുന്നു അന്നൊക്കെ. ഞാനതങ്ങ് ആസ്വദിച്ചു എന്ന് പറയുന്നതാവും ശരി."-കോവിഡ് തരണം ചെയ്ത അനുഭവം പറഞ്ഞ് ഡിംപിൾ ഗിരീഷ് എഴുതിയ കുറിപ്പ് ശ്രദ്ധേയമാണ്. 

ഡിംപിൾ ഗിരീഷ് പങ്കുവച്ച കുറിപ്പ് വായിക്കാം; 

കോവിഡ് വന്ന ശേഷമുള്ള ആറാമത്തെയോ ഏഴാമത്തെയോ പോസ്റ്റ്‌ ആണിത്. ഒരാൾക്ക് എങ്കിലും പ്രയോജനം ഉണ്ടാവുമെന്ന് കരുതി തന്നെയാണ് വീണ്ടും വീണ്ടും പറയുന്നത്. കോവിഡ് പോസിറ്റീവ് ആയ ശേഷം ടെൻഷൻ ആയിട്ട് പലരുമെന്നെ വിളിക്കാറുണ്ട്. ഒരുപാട് പേരോട് സംസാരിക്കാറുണ്ട്. പേടിക്കരുതെന്ന് പറഞ്ഞു നെഗറ്റീവ് ആവും വരെ കൂടെ നിൽക്കാറുണ്ട്. എന്നോട് സംസാരിക്കുമ്പോൾ ഓക്കേ ആവുന്ന പലരുമുണ്ട് അവരാ സന്തോഷം പറയുമ്പോൾ നമുക്കും സമാധാനം ആണ്.

കഴിഞ്ഞ ഓഗസ്റ്റ് 31ന് ഞാൻ ഹോസ്പിറ്റലിലേക്ക് പോവുമ്പോൾ കോവിഡ് ആണെന്ന് ഉറപ്പിച്ചിട്ടൊന്നുമില്ലാരുന്നു. പനിയല്ലേ ഒന്ന് പോയിവരാം എങ്ങാനും കോവിഡ് ആണെങ്കിലോ എന്ന് മാത്രേ ഉണ്ടായിരുന്നുള്ളൂ.. തിരുവോണം ആയതു കൊണ്ടു ഫുൾ മേക്കപ്പിലും ആണ്. അതുകൊണ്ട് തന്നെ ഒരു രസവും തോന്നി. (ഹോസ്പിറ്റലിൽ പോയ ദിവസത്തെ ഫോട്ടോ ആണ് താഴെ)

ഹോസ്പിറ്റലിൽ ചെന്നപ്പോ മുതൽ എനിക്കെല്ലാം വൻ കോമഡി ആയിട്ടാണ് ഫീൽ ചെയ്യുന്നത്. PPE കിറ്റ് ധരിച്ച ആശുപത്രി ജീവനക്കാർ മാസ്ക്കൊക്കെയിട്ട് അടുത്ത് വന്ന് ദേഹത്തുണ്ടായിരുന്ന ആഭരണങ്ങളെല്ലാം അഴിച്ചെടുത്തു ഗിരിയെ ഏൽപ്പിക്കുന്നു. മുഖത്തെ ക്രീമും  കണ്മഷിയും ലിപ്സ്റ്റിക്കും ഒക്കെ തുടച്ചു മറ്റുന്നു. വേറെ ഉടുപ്പ് ഇടീക്കുന്നു. ക്യാനുല ഇടുന്നു nasal cannula വയ്ക്കുന്നു. എനിക്ക് ഇതൊക്കെ കണ്ടിട്ട് ഇവർക്ക് വേറെ പണിയൊന്നുമില്ലേയെന്ന് ചിരി വരുന്നു.

പിറ്റേദിവസം രാവിലെ ചെറിയ ശ്വാസംമുട്ടലൊക്കെ തോന്നി തുടങ്ങിയപ്പോ വലിയ ഓക്സിജൻ മാസ്ക് വയ്ക്കുമ്പോഴും എന്തിനാ ഇതൊക്കെ ഇവരെന്തിനാ എന്നെ ഇത്രയൊക്കെ കെയർ ചെയ്യുന്നതെന്നൊരു നിസാരത ആണ് മനസ്സിൽ. ഒരാൾ വന്നു മുടി ചീകി വൃത്തിയിൽ പിന്നികെട്ടി വെച്ചുതന്നു. മിനറൽ വാട്ടർ കെറ്റിലിൽ തിളപ്പിച്ചു തരുന്നു. ഓവർ കെയർ ചെയ്യുന്നത് കാണുമ്പോൾ എനിക്ക് വല്ലാത്ത കോംപ്ലക്സ് ആയിരുന്നു മനസിൽ. ഇത്രയൊക്കെ ചെയ്യണോ കോവിഡ് വന്നതിന് എന്ന് ചമ്മലും. Dr bijoy kutti യുടെ സ്പെഷ്യൽ പേഷ്യന്റ് എന്ന നിലയിൽ കിട്ടിയ വിഐപി പരിചരണം പലപ്പോഴും ഡിസ്റ്റർബ്ഡ് ആക്കി. അല്ലാതെ എന്റെ രോഗത്തെ പറ്റിയോ അതിന്റെ ഗൗരവത്തെ പറ്റിയോ ഞാനൊട്ടും ബോതേർഡ് ആരുന്നില്ല.

എനിക്ക് വേണ്ടി Remdesivir injection വലിയ വില കൊടുത്തു പുറത്തൂന്ന് വാങ്ങുമ്പോഴും എനിക്കിതിന്റെയൊക്കെ ആവശ്യമുണ്ടോ എന്നാണ് മനസിൽ. ഏഴാമത്തെ ദിവസം ICU വിലേക്ക് കയറ്റുമ്പോൾ എനിക്ക് പോവണ്ട എനിക്ക് കുഴപ്പമൊന്നുമില്ല ഞാൻ വരില്ലെന്നൊക്കെ വാശി പിടിച്ചത് പോലും എനിക്കൊന്നുമില്ലെന്നുള്ള ആത്മവിശ്വാസം കൊണ്ടായിരുന്നു. അവിടെവച്ച് invisive ventilator support തന്നപ്പോൾ ശരിക്കും പേടിച്ചുപോയി എന്നത് സത്യമാണ്. വലിയ വലിയ കുഴലുകളും ശക്തിയിൽ ഓക്സിജൻ പമ്പ് ചെയ്യുന്നതുമൊക്കെ കണ്ടപ്പോൾ പേടിച്ചു മുഖത്ത് നിന്ന് എല്ലാം വലിച്ചെറിഞ്ഞു. ആ ഒരു നിമിഷം അല്ലാതെ ഒരിക്കൽ പോലും അസുഖത്തെ ഓർത്ത് ഞാൻ ഭയന്നിട്ടില്ല. ഒരുപാട് സമാധാനിപ്പിച്ചാണ് അവരന്നത് ഫിറ്റ്‌ ചെയ്തത്.

കിടക്കുന്ന കിടപ്പിൽ ഒന്ന് അനങ്ങിയാൽ പോലും ശ്വാസം കിട്ടാതെ പിടയുമായിരുന്നു. ഐസിയുവിൽ വച്ച് മുഖവും കഴുത്തും നിറയെ റാഷസ് വന്നപ്പോ സങ്കടമായിരുന്നു ഇതൊക്കെ മാറുമോ എന്നോർത്തിട്ട്. അപ്പോഴും രോഗം എനിക്കൊരു കോമഡി ആയിരുന്നു. എന്നെ സ്നേഹിക്കാൻ ഒരുപാട് പേരുണ്ടെന്ന് അറിഞ്ഞ ദിവസങ്ങൾ ആയതു കൊണ്ട് സത്യത്തിൽ ഞാൻ എയറിൽ ആയിരുന്നു അന്നൊക്കെ. ഞാനതങ്ങ് ആസ്വദിച്ചു എന്ന് പറയുന്നതാവും ശരി.

ഇവിടെ ഈ സോഷ്യൽ മീഡിയയിൽ കണ്ടുമുട്ടിയ ആണും പെണ്ണുമായ ഒരിക്കൽ പോലും മിണ്ടിയിട്ടില്ലാത്ത പലരും ഇൻബോക്സിൽ വന്ന് മിണ്ടി, പലരും ഉമ്മ തന്നു അതിലൊന്നും യാതൊരു ദുരുദ്ദേശവും ഉണ്ടായിരുന്നില്ലെന്നത് തിരിച്ചറിഞ്ഞ ദിവസങ്ങൾ. മനുഷ്യനെ മനുഷ്യരായി കാണാൻ കഴിയുന്നവർ ഇപ്പോഴുമുണ്ടെന്ന സന്തോഷവും അറിവുമാണ് ഉണ്ടായത്. ഗുരുതരമായി ന്യുമോണിയ ബാധിച്ച ലങ്സ് ആണെന്നത് ഒന്നും എന്നെ ബാധിച്ചിട്ടേയില്ല. ശ്വാസം കിട്ടാതെ ആവുമ്പോൾ ദീപു ജി ദാസ്  പാടിയ പാട്ടുകൾ ആവർത്തിച്ചു കേട്ട് കേട്ട് ശ്രദ്ധ മാറ്റുമായിരുന്നു അന്ന്. ചില പാട്ടുകൾ റിപ്പീറ്റ് മോഡിൽ നാലഞ്ചു തവണ കേൾക്കുമ്പോഴേക്കും ശ്വാസം കിട്ടി തുടങ്ങും പിന്നെ നോർമൽ ആവും.

മരണത്തിന്റെ തൊട്ടടുത്താണെന്ന് സത്യത്തിൽ അപ്പോഴും ഞാൻ അറിഞ്ഞില്ലെന്ന് പറയുന്നതാവും ശരി. ഞാനതിനെക്കുറിച്ച് ഒട്ടുമേ ബോധവതി ആരുന്നില്ല. ഇപ്പോഴാണെങ്കിൽ ഞാനെപ്പോഴേ തട്ടി പോയെനേം ടെൻഷൻ അടിച്ചിട്ട്. അനുഭവത്തിലൂടെയും അല്ലാതെയും കോവിഡിനെ പറ്റി ഒരുപാട് കാര്യങ്ങൾ ഇപ്പൊ മനസിലാക്കി വച്ചിട്ടുണ്ട് അതുകൊണ്ട് തന്നെ ഒരുപക്ഷെ ഭയന്നേക്കാം. ഒന്നിനെ കുറിച്ചും ആലോചിച്ചു ടെൻഷൻ ആവാത്ത എന്റെയൊരു സ്വഭാവവും ഈ പേടിയില്ലായ്മയും ഒക്കെയാണ് എന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് 

അന്ന് രണ്ടാമത്തെ ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ്‌ ചെയ്തപ്പോ 76 മണിക്കൂർ കഴിഞ്ഞേ എന്തെങ്കിലും പറയാൻ പറ്റുള്ളൂ എന്ന് ഡോക്ടർ പറഞ്ഞിരുന്നു വെന്ന് പിന്നീട് ഗിരി പറഞ്ഞു കേട്ടപ്പോഴും വലിയ തമാശ കേട്ടത് പോലെ പൊട്ടിച്ചിരിച്ചു. പക്ഷേ, ഇതൊന്നും ആരോടും പറയാതെ ടെൻഷൻ മുഴുവൻ ഉള്ളിൽ കൊണ്ട് നടന്ന ഗിരിയെ ഓർക്കുമ്പോ വിഷമം തോന്നുന്നുണ്ട്.

പറഞ്ഞു വന്നത് ഇത്രയേ ഉള്ളൂ നിങ്ങൾ കോവിഡ് ബാധിച്ചു എന്ന് മനസിലായാൽ മാക്സിമം കൂൾ ആവുക. പുസ്തകം വായിക്കുക സിനിമ കാണുക പാട്ട് കേൾക്കുക. ഫ്രണ്ട്‌സ് നോട്‌ സംസാരിക്കുക. മനസ് സ്വസ്ഥമാവുമ്പോൾ ശരീരവും നമുക്ക് വഴങ്ങി തുടങ്ങും. മനസ് അസ്വസ്ഥമായാൽ നമുക്ക് നമ്മളെ നഷ്ടമാവും. അതുകൊണ്ട് സന്തോഷമായും സമാധാനമായും ഇരിക്കുക...(ജീവന്റെ വിലയുള്ള കരുതൽ ഉണ്ടാവുക)

Tags:
  • Spotlight
  • Social Media Viral