Thursday 19 September 2019 09:56 AM IST : By സ്വന്തം ലേഖകൻ

രണ്ടാഴ്ചയോളം ഭക്ഷണം നൽകാതെ നായയെ പൂട്ടിയിട്ടു; രാവും പകലും കരഞ്ഞുവിളിച്ചു, ക്രൂരതയ്ക്കൊടുവിൽ സംഭവിച്ചത്!

shitzu-puppy

വളർത്തുനായയെ ഭക്ഷണവും വെള്ളവും നൽകാതെ രണ്ടാഴ്ച വീട്ടുമുറിയിൽ പൂട്ടിയിട്ട് ഉടമയുടെ കൊടുംക്രൂരത. രാവും പകലും നിർത്താതെയുള്ള നായയുടെ നിലവിളി കേട്ട അയൽക്കാരാണ് മൃഗസ്നേഹികളെ വിവരമറിയിച്ചത്. എന്നാൽ അവരെത്തുമ്പോൾ എഴുന്നേൽക്കാൻ പോലുമാകാത്ത അവസ്ഥയിലായിരുന്നു നായ. ഉടൻതന്നെ ആംബുലൻസിൽ വെറ്ററിനറി ആശുപത്രിയിൽ എത്തിച്ചെങ്കിലും നായയുടെ ജീവൻ രക്ഷിക്കാനായില്ല. 

കേരളവർമ കോളജിനു സമീപം കാനാട്ടുകര പ്രശാന്തി നഗറിലെ വീട്ടിലാണ് സംഭവം. മൃഗസ്നേഹി സംഘടനയായ പോവ്സിന്റെ കോ-ഓർഡിനേറ്റർ പ്രീതി ശ്രീവൽസന്റെ നേതൃത്വത്തിലുള്ള സംഘമാണ് പൊലീസിന്റെ സഹായത്തോടെ വീട്ടിലെത്തിയത്. വീടിന്റെ ഗേറ്റും മുൻവാതിലും പൂട്ടിയ നിലയിലായിരുന്നു. രണ്ടു മണിക്കൂറോളം ബഹളംകൂട്ടിയ ശേഷമാണ് വാതിൽ തുറക്കാൻ വീട്ടുകാർ തയാറായത്. 

നായയെ പാർപ്പിച്ചിരുന്ന മുറി പുറത്തുനിന്നു പൂട്ടിയിരുന്നു. ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. ഷിത്‍‌സു ഇനത്തിൽപ്പെട്ട ഒരു വയസ്സുള്ള നായയാണ് ഭക്ഷണം കിട്ടാതെ ചത്തുപോയത്.  മൃഗങ്ങൾക്കെതിരായ അതിക്രമ നിരോധന നിയമപ്രകാരം നായയുടെ ഉടമ നെടുപുഴ തയ്യിൽ ബിസിലിക്കെതിരെ വെസ്റ്റ് പൊലീസ് കേസെടുത്തു. നായയുടെ പോസ്റ്റ്മോർട്ടത്തിനു ശേഷം തുടർനടപടി സ്വീകരിക്കും.  

Tags:
  • Spotlight