അഞ്ചു മാസം ഗർഭിണിയായ പൊലീസ് ഉദ്യോഗസ്ഥ നടുറോഡിൽ, കനത്ത ചൂടിൽ കയ്യില്‍ ലാത്തിയുമായി ജോലി ചെയ്യുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഛത്തിസ്ഗന്ധിലെ ഡിഎസ്പി ശിൽപ സാഹുവാണ് ട്രാഫിക് പരിശോധനയിൽ സഹപ്രവർത്തകർക്കൊപ്പം ജോലിയ്ക്ക് എത്തിയത്. മാവോയിസ്റ്റ് പ്രശ്നബാധിത മേഖലയായ ബസ്താർ ഡിവിഷനിലെ ദന്തേവാഡയിലാണ് ശിൽപ സാഹുവിന്റെ ഡ്യൂട്ടി.
യാത്രക്കാര്‍ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണോ യാത്ര ചെയ്യുന്നതെന്ന് പരിശോധിക്കാനാണ് സാഹു കനത്ത ചൂടിൽ ലാത്തിയുമായി നടുറോഡിൽ ഇറങ്ങിയത്. മാസ്ക് ധരിച്ച് ലാത്തിയുമായി നിറവയറോടെ നിൽക്കുന്ന ഡിഎസ്പിയുടെ വിഡിയോ നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി.
ഗർഭിണിയായിരിക്കുമ്പോഴും സാഹുവിന്റെ ജോലിയോടുള്ള ആത്മാർത്ഥത പ്രകീർത്തിക്കുകയാണ് സോഷ്യൽ മീഡിയ. ഉന്നത ഉദ്യോഗസ്ഥരടക്കം നിരവധിപേർ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. കോവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥർ നേരിടുന്ന കഷ്ടപ്പാടുകൾ വ്യക്തമാക്കുന്നതാണ് വിഡിയോ.