Wednesday 21 November 2018 11:09 AM IST : By സ്വന്തം ലേഖകൻ

ആരതിയെ കാണ്മാനില്ല, 'പ്രണയശിക്ഷ'യിൽ നീറി എഡ്‌വിൻ; ഭാര്യയെ കടത്തിക്കൊണ്ടുപോയത് പൊലീസ്!

edvin-arathi

പ്രണയിച്ച് വിവാഹിതനായതിന്റെ പേരിൽ നീറിക്കഴിയുകയാണ് എഡ്വവിൻ ഫിലിപ്പ് സാം എന്ന യുവാവ്. രണ്ടു ദിവസം മുമ്പാണ് ഹരിപ്പാട് സ്വദേശിയായ എഡ്‌വിന്റെ ഭാര്യ ആരതിയെ തട്ടിക്കൊണ്ടുപോയത്. ഭാര്യയെ കണ്ടെത്താൻ സഹായിക്കണമെന്ന് അഭ്യർഥിച്ചാണ് എഡ്വവിൻ കഴിഞ്ഞ ദിവസം ലൈവിലെത്തിയത്.

"എന്റെ കണ്മുൻപിൽ വച്ച് അവർ അവളെ തട്ടിക്കൊണ്ടു പോയിട്ട് ഇന്നേക്ക് അഞ്ചു ദിവസമാകുന്നു. എവിടെയാണെന്ന് പോലും അറിയില്ല. ചെന്നൈയിലേക്ക് കൊണ്ടുപോയെന്ന് മാത്രം അറിയാൻ കഴിഞ്ഞു. അവിടെ എവിടെപ്പോയി അന്വേഷിക്കും? എനിക്ക് എന്തു ചെയ്യണമെന്ന് അറിയില്ല. ഏത് രീതിയിലും അവളെ തിരികെ വേണം. അതിന് കോടതിയിൽ പോകാൻ തന്നെയാണ് തീരുമാനം. പൊലീസും കൂടി ചേർന്നാണ് ഞങ്ങളെ ചതിച്ചത്."–  എഡ്വവിൻ കണ്ണീരോടെ പറയുന്നു.

തമിഴ്നാട്ടിൽ പഠിക്കുന്ന കാലത്ത് പ്രണയത്തിലായവരാണ് എഡ്‌വിനും ആരതിയും. കോളജ് വിഭ്യാഭ്യാസം കഴിഞ്ഞതോടെ ഇവർ വിവാഹിതരായി. നാഗർകോവിലിലെ ഒരു സമ്പന്ന കുടുംബത്തിലെ അംഗമാണ് ആരതി. എഡ്വിനുമായുള്ള പ്രണയവും വിവാഹവും ആരതിയുടെ വീട്ടുകാർ എതിർത്തു. പിന്നീട് വിവാഹം രജിസ്റ്റർ ചെയ്ത ശേഷം ഇരുവരും എഡ്‌വിന്റെ ഹരിപ്പാട്ടെ വീട്ടിൽ എത്തി.

ഹരിപ്പാട് നിന്നാണ് പൊലീസിന്റെ സഹായത്തോടെ ആരതിയെ വീട്ടുകാർ തട്ടിക്കൊണ്ടു പോയത്. ആരതിയുടെ പേരിലൊരു കേസുണ്ടെന്നും  മജിസ്ട്രേറ്റിന്റെ മുമ്പിൽ ഹാജരാക്കാം എന്നും പറഞ്ഞാണ് ഹരിപ്പാട് പൊലീസ് ആരതിയെ വീട്ടുകാർക്കൊപ്പം നാഗർകോവിലിൽ എത്തിച്ചത്. എന്നാൽ അതിനുശേഷം ആരതിയെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് എഡ്‌വിൻ പറയുന്നു. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ചു നാഗർകോവിൽ എത്തിയപ്പോഴാണ് എഡ്‌വിന് ചതി മനസിലാകുന്നത്.

ആരതിയെ നാഗർകോവിൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ചെങ്കിലും അവിടെനിന്നു അവർ മറ്റൊരു സ്ഥലത്തേക്ക് മാറ്റി. ഇപ്പോൾ ആരതിയുടെ പേരിൽ അങ്ങനെയൊരു കേസില്ല എന്നാണ് പറയുന്നത്. തമിഴ്നാട്ടിൽ നിന്നാണ് ആരതിയെ കണ്ടെത്തിയതെന്നാണ് പൊലീസിന്റെ നിലപാട്. വിവാഹം രജിസ്റ്റർ ചെയ്ത ദിവസവും ആരതിയും എഡ്വിനും ഫെയ്സ്ബുക്ക് ലൈവിൽ വന്നിരുന്നു. തന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദികൾ കേരളാ പൊലീസും സ്വന്തം വീട്ടുകാരുമാണെന്നായിരുന്നു ആരതിയുടെ വെളിപ്പെടുത്തൽ.